മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് പൊളിച്ച് നീക്കിയ നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ അത് കേരള ജനതയോടുള്ള അവഹേളനമാണ് എന്ന് കൃത്യമായി പറയേണ്ടിയിരിക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടി. പണത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും മാഫിയാ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ കയ്യേറ്റങ്ങള്‍ തകര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അതിനെ രക്ഷിക്കാന്‍ മതത്തിന്റെ ചിഹ്നങ്ങളുമായി വന്നു വര്‍ഗീയ പ്രീണനം ആണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കും എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും നിരന്തരം പറയുമ്പോള്‍ ഓരോ ദിവസം എന്നോണം അവിടെ കയ്യേറ്റം വര്‍ദ്ധിച്ചു വരുന്നതായി നാം കാണുന്നു. കയ്യേറ്റങ്ങള്‍ തടയുന്നതിനായുള്ള മാര്‍ഗമായി ഏറ്റവും പുതുതായി കുരിശ് വിഷയം നമ്മള്‍ കാണുന്നുണ്ട്. ലോകത്തെ ഒരു വിശ്വാസിയും കുരിശിന്റെ ദുരുപയോഗം അംഗീകരിക്കുകയില്ല എന്നു ഉറപ്പുള്ള കാര്യമാണ്. പാരിസ്ഥിതിക സന്തുലനത്തിന്റെ ഏറ്റവും വലിയ പ്രവാചകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പോപ്പ് ഫ്രാന്‍സിസ് ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം തന്നെ വന്ന് ആ കുരിശ് എടുത്ത് മാറ്റുമായിരുന്നു. കാരണം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ദരിദ്രരുടെ ഉന്നമനത്തിനു വേണ്ടിയും ഇത്രയധികം പോരാടുന്ന ഒരു മഹനീയ വ്യക്തിത്വം പോപ്പ് ആയി നില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൂടെയുള്ള എല്ലാവരും ഈ നടപടിയെ പിന്താങ്ങിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ ആംആദ്മി പാര്‍ട്ടി അറിയിച്ചു.

കയ്യേറ്റ ഭൂമിയിലെ കുരിശിന് എന്ത് പുണ്യമാണുള്ളത്? പക്ഷെ പുരോഹിതന്മാരെ വളരെ മോശമായി ചിത്രീകരിച്ച മുഖ്യമന്ത്രി വിശ്വാസികളുടെ പിന്നാലെ കൂടിയിരിക്കുകയാണ്. വിശ്വാസികള്‍ക്ക് വേണ്ടാത്ത കുരിശ് മുഖ്യമന്ത്രി ചുമക്കുന്നത് എന്തിന് വേണ്ടിയാണ് ? ഇത് കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള അടവ് മാത്രമാണ് എന്നു നമ്മള്‍ തിരിച്ചറിയുക. തീര്‍ച്ചയായും ഇതിനോട് പ്രതിരോധിക്കുക തന്നെ വേണം. മത വിശ്വാസങ്ങളുടെ പേര് പറഞ്ഞ് കയ്യേറ്റങ്ങള്‍ തടയാന്‍ ആര് തന്നെ ശ്രമിച്ചാലും വിശ്വാസികള്‍ അടക്കം കേരളം മുഴുവന്‍ സര്‍ക്കാറിന് എതിരെ രംഗത്തു വരണം.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയ നാള്‍ തന്നെ സി പി എം പ്രവര്‍ത്തകരും, മന്ത്രി എം എം മണിയും കയ്യേറ്റക്കാരുടെ കൂടെ നിന്ന് സബ് കളക്റ്റര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ നിന്നുവെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു.