രാക്ഷ്ട്രീയമായ കാഴ്ചപ്പാടുകളോ മുന്‍പരിചയങ്ങളോ ഒന്നുമില്ലെങ്കിലും സ്വന്തം കയ്യില്‍ ധാരാളം പണം ഉള്ളത്കൊണ്ട് എംഎല്‍എ സ്ഥാനവും മന്ത്രി സ്ഥാനവും നേടാം എന്നതും അത് വഴി മുടക്കിയതിനേക്കാള്‍ പണം തിരിച്ചു പിടിക്കാം എന്നുള്ള ഒരു ബിസിനസ്സായി കേരളത്തില്‍ രാക്ഷ്ട്രീയത്തെ മാറ്റുന്നതിനുള്ള ലക്ഷണങ്ങള്‍ ആണ് തോമസ് ചാണ്ടിയുടേയും പി വി ആന്‍വറിന്റെയും അനുഭവങ്ങള്‍ കാണിക്കുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി.

ഇവിടെ തീര്‍ച്ചയായും ഒരു രാഷ്ട്രീയ കച്ചവടമാണ് നടന്നു കൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാണ്. കുട്ടനാടന്‍ പ്രദേശത്ത് വളരെ പാരിസ്ഥിതിക പ്രാധാന്യം ഉള്ള കുട്ടനാടന്‍ കായല്‍ വലിയ തോതില്‍ കയ്യേറി അവിടെ തന്റെ റിസോര്‍ട്ട് വ്യാപിപ്പിച്ചു കോടികള്‍ സംമ്പാദിക്കുന്ന ധനാഢ്യന്‍ ആയ തോമസ് ചാണ്ടി അവിടെ മാത്രമല്ല കേരളത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ കയ്യേറ്റം നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. വൈറ്റിലക്കടുത്ത് തൈക്കൂടത്ത് സ്വന്തം വീടിനു ചുറ്റും ഏക്കര്‍ കണക്കിനു കായല്‍ കയ്യേറി അദ്ദേഹം കയ്യടക്കി വച്ചിരിക്കുന്നു എന്നതും വ്യക്തം ആയിട്ടുണ്ട്. അത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി വ്യക്തമായ പരാതി നല്‍കിയിട്ടുള്ളതും മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുള്ളതാണ്.

സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ പോലും എറിഞ്ഞു വീഴ്ത്തി അധികാരം പിടിച്ചെടുക്കുന്ന ഹീനമായ തന്ത്രങ്ങള്‍ ആണ് തോമസ്സ് ചാണ്ടി പയറ്റിയത് എന്ന് ഇന്നു എല്ലാവര്‍ക്കും ഏതാണ്ട് വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള രാക്ഷ്ട്രീയ പ്രവര്‍ത്തകരെ അധികാരത്തില്‍ ഇരുത്തി കൊണ്ടാണ് കേരളത്തെ ശരിയാക്കാന്‍ പോകുന്നത് എങ്കില്‍ കേരളമല്ല ശരിയാവുക ഇടതുപക്ഷ മുന്നണിയാണ് ശരിയാവാന്‍ പോകുന്നത് എന്ന് വ്യക്തം ആണ്. തോമസ്സ് ചാണ്ടിയെക്കള്‍ അപകടകരമായ രൂപത്തില്‍ ആണ് പാരിസ്ഥിതികമായ എല്ലാ നിയമങ്ങളും ലംഘിച്ച്കൊണ്ട് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ പെരുമാറിയിരിക്കുന്നത്. കക്കാടംപോയ്യില്‍ എന്ന മനോഹരമായ പ്രദേശതു അവിടത്തെ വന ഭൂമിയും, ജല സമ്പത്തുകളും, കയ്യേറുകയും ഒരു നിയമങ്ങളും പാലിക്കാതെ, വാട്ടര്‍ തീം പാര്‍ക്കും റോപ്-വേയും സ്ഥാപിക്കുകയും ചെയ്ത നടപടി ഒരു എം.എല്‍.എയ്ക്ക് എന്നല്ല, ഒരു സാധാരണ മനുഷ്യന് പോലും യോജിക്കാത്തതാണ്.

ഇത് സംബന്ധിച്ചു നടത്തിയ വിവരാവകാശ അന്വേഷണങ്ങള്‍ക്ക് ഒന്നുംതന്നെ, കൃത്യമായ മറുപടിതരാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. സുരക്ഷിതത്വ പരിശോധന സംബന്ധിച്ചോ, വനം വകുപ്പിന്റെ അനുമതി സംബന്ധിച്ചോ ഒന്നും, ഇതുവരെ യാതൊരുവിധ അറിയിപ്പുകളും ആര്‍ക്കും കിട്ടിയിട്ടില്ല. ഇത് വനംവകുപ്പിന്റെ മേഖലയിലൂടെ ഇത്തരത്തില്‍ ഇടപെടല്‍ നടത്താന്‍ എവിടെ നിന്നാണ് ഈ എം.എല്‍.എ യ്ക്ക് അനുമതി കിട്ടിയത് എന്ന് ആര്‍ക്കും അറിയില്ല. അവിടെയും വന്‍തോതില്‍ പണം മുടക്കിയാണ്, താന്‍ എം.എല്‍.എ ആയിട്ടുള്ളത് എന്ന അഹങ്കാരത്തിന്റെ പുറത്താണ് അദ്ദേഹം ആ പണം തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് സാധാരണ ജനങ്ങള്‍ക്ക് ബോധ്യം ആവുന്നതാണ്.

ഇത് കേരളത്തില്‍ ഇത് വരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ രാഷ്ട്രീയത്തില്‍ പണത്തിന്റെ ഇടപെടല്‍ ആണ്. ഇതിനെതിരായ ശക്തമായ പ്രതിഷേധം ആംആദ്മി പാര്‍ട്ടി രേഖപ്പെടുത്തുന്നു. ഇത് രാഷ്ട്രീയത്തെ ഇല്ലാതാക്കുകയും, സമ്പന്നരുടെ മാത്രം കേന്ദ്രമായി രാഷ്രീയം മാറുകയും ചെയ്യുന്നു. ഇതുവഴി, പ്രകൃതിക്കും മറ്റു മനുഷ്യര്‍ക്കും ഉണ്ടാകുന്ന നാശത്തെക്കുറിച്ച്, വ്യക്തമായ ധാരണ പൊതു സമൂഹത്തിനു ഉണ്ടാവണം. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് തോമസ് ചാണ്ടിയെ പുറത്താക്കാനും, അന്‍വര്‍ എം.എല്‍എ യ്ക്കെതിരെ നടപടി എടുക്കാനും തയ്യാറാവണം എന്ന് ആംആദ്മി ആവശ്യപ്പെടുന്നു.