ഇലക്ഷന്‍ അര്‍ജന്റ് വ്യാജ ബോര്‍ഡ് വച്ച കാറിലെത്തി 94 ലക്ഷം കവര്‍ന്നത് കണ്ണൂരിലെ ബിജെപി ആര്‍എസ്എസ് ഗുണ്ടാസംഘമെന്ന് സൂചന. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ കണ്ണൂരിലെ ബിജെപി ക്രിമിനല്‍ സുഭീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന കാറിലെത്തി പച്ചക്കറി ലോറിയില്‍ കൊണ്ടുവന്ന 94 ലക്ഷം രൂപ തട്ടിയെടുത്തത്. മരത്താക്കര പുഴമ്പള്ളത്താണ് സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്റെ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പണം ജ്വല്ലറി ഉടമകളുടേതാണെന്നാണ് വിവരം. ഇലക്ഷന്‍ സമയത്ത് 50000 രൂപയില്‍ കൂടുതല്‍ കൊണ്ടുപോവുന്നത് പ്രശ്‌നമായതിനാല്‍ പച്ചക്കറി ലോറിയില്‍ പണം കൊണ്ടുപോവുകയായിരുന്നു. ഈ വിവരം ചോര്‍ത്തിയാണ് ഗുണ്ടാസംഘം എത്തിയത്.

ലോറിക്കു മുന്‍പില്‍ കാര്‍ നിര്‍ത്തി പരിശോധനയ്ക്കായി ജീവനക്കാരെ വിളിച്ചിറക്കി. തുടര്‍ന്ന് കാറില്‍ കയറ്റി തലോര്‍ ബൈപാസില്‍ എത്തിച്ചു. വണ്ടിയില്‍ പണമുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ജീവനക്കാരെ ലോറിക്കരികില്‍ തിരിച്ചിറക്കിവിട്ടു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

കളളപ്പണമാണെന്നും ആരും പരാതി നല്‍കില്ലെന്നും കരുതിയായിരുന്നു കവര്‍ച്ച. പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സംഘം എത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.