പുതുവൈപ്പിലെ ജനകീയസമരവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം കേരളത്തിലെ പോലീസ് നടത്തിയ നരനായാട്ടിനെ ഒന്നു അപലപിക്കാന്‍ പോലും ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി. ഭരണമുന്നിണിയിലെ കക്ഷിനേതാക്കളും, പല കക്ഷികളും, സി.പി.ഐ.എമ്മിന്റെ തന്നെ നേതാക്കളടക്കം കേരളീയ പൊതുസമൂഹം മുഴുവന്‍ ഹീനമായ അക്രമണം എന്നു വിശേഷിപ്പിച്ച ആ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പോലീസ് ഭാഷ്യം അതുപോല്‍ അംഗീകരിക്കാനാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമൊക്കെ തയ്യാറാവുന്നത് എന്നതില്‍ നിന്നു തന്നെ ജനകീയ സമരങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ സമീപനം വ്യക്തമാകുന്നുവെന്നും ആംആദ്മി പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തില്‍ വളര്‍ന്നു വരുന്ന ഒട്ടനവധി ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തി തങ്ങളുടെ സ്ഥാപിത കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നന്ദിഗ്രാം, സിംഗൂര്‍ മാതൃക കേരളത്തിലും ആവര്‍ത്തിക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിച്ചു കൊടുക്കാനാവില്ല. അതുകൊണ്ട് തന്നെ ഇതിനെതിരായി ശക്തമായ ജനാധിപത്യ പ്രക്ഷോഭം ഉയര്‍ന്നു വരികയാണ്. ഇതിന്റെ ഭാഗമായി ജൂണ്‍ 22ന് രാവിലെ 10 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നിന്നും ഐ.ജി ഓഫീസിലേക്ക് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി അറിയിച്ചു. മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടിയുടെ വോളന്റിയര്‍മ്മാരും പങ്കെടുക്കുന്നതാണ്. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും അണിചേരണമെന്ന് ആം ആദ്മി പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നു