മാസങ്ങളായി ഒരുപക്ഷേ വര്‍ഷങ്ങളായി തങ്ങളുടെ പ്രാഥമികമായ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സ്വകാര്യ ആസ്പത്രിയിലെ നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറാകാത്തത് ഖേദകരമാണെന്ന് ആംആദ്മി പാര്‍ട്ടി.കേരളത്തിലെ ആരോഗ്യ രംഗത്ത് ഇത് സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധിയെ കുറിച്ച് സര്‍ക്കാരിന് ഒരുവിധ ആകുലതകളും ഇല്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്.

കേരളത്തിലെ വിവിധ ആശുപത്രികളിലായി എഴുപത്തിഅയ്യായിരത്തോളം രോഗികളും അതില്‍ തന്നെ ആറായിരത്തോളം പേര്‍ ICU ലും അതില്‍ നാലായിരത്തോളംപേര്‍ വെന്റിലേറ്ററിലും ആണ്. ഈ രോഗികളെ പൂര്‍ണ്ണമായും ചികിത്സയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സംസ്ഥാനവ്യാപകമായി ഒരു സമരം നടത്താന്‍ നേഴ്‌സിംഗ് സംഘടന യു.എന്‍.എ യെ നിര്‍ബന്ധിതമാക്കിയത് അവരുടെ ഗതികേടുകൊണ്ടാണ് എന്നത് വ്യക്തമാണ്. ഇക്കാലമത്രയും ചികിത്സ സൗകര്യങ്ങള്‍ക്ക് തടസ്സമുണ്ടാക്കാത്ത വിധത്തില്‍ സമരം ചെയ്ത അവര്‍ക്ക് ഇനിയും അങ്ങിനെ തന്നെ മുന്നോട്ട് പോകാന്‍ ആവില്ല എന്ന അവസ്ഥ ഇപ്പോള്‍ വന്നിരിക്കുന്നു.

കേരളത്തില്‍ ഇപ്പോള്‍ ഭരിക്കുന്ന ഭരണകക്ഷി അടക്കം ഇക്കാര്യത്തില്‍ എടുക്കുന്ന അനങ്ങാപ്പാറനയം അത്യന്തം ഖേദകരമാണ്.ഇതേ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരു ആസ്പത്രിയില്‍ സമരം ഉണ്ടായപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ഇടപെട്ട് ദിവസങ്ങള്‍ക്കകം അത് ഒത്തു തീര്‍ക്കുകയും അവിടത്തെ നഴ്‌സിങ് വിഭാഗത്തിന് ന്യായമായ വേതനം ഉറപ്പുവരുത്തുകയും ചെയ്തു. ഈ മാതൃക സ്വീകരിക്കുവാന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവണം.

KVM ആസ്പത്രിയില്‍ മാസങ്ങളായി നടന്നുവരുന്ന സമരങ്ങളുടെ പ്രതികാരം ആയി നിരവധി നഴ്‌സുമാരെ പിരിച്ചുവിട്ടിരിക്കുകയാണ്. ഇത് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിന് അപമാനകരമാണ് എന്ന് പറയേണ്ടതില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ള ആളുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഇരുപത്തിനാലാം തീയതി ആരംഭിക്കുന്ന പണിമുടക്കും അതിനോടനുബന്ധിച്ച ലോങ് മാര്‍ച്ചും ഒഴിവാക്കാന്‍ ഇടപെടണം എന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് എക്കാലത്തും ആം ആദ്മി പാര്‍ട്ടി പിന്തുണ നല്‍കിയിട്ടുണ്ട് ഇനിയും ആ പിന്തുണ ഉണ്ടായിരിക്കും എന്ന് അറിയിക്കുന്നു