നിരാഹാരമിരിക്കുന്ന പെമ്പിളൈ ഒരുമൈ നേതാക്കളുടെ ജീവന്‍ രക്ഷിക്കുക. സ്ത്രീകളോടും തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും വളരെ ഹീനമായ ഭാഷയില്‍ സംസാരിച്ച എം.എം മണി എന്ന മന്ത്രി ആ സ്ഥാനത്ത് തുടരുന്നതില്‍ മാത്രമല്ല അദ്ദേഹത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ ഉള്ളവരുടെ പിന്തുണ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ സാംസ്‌കാരിക നിലവാരം തകര്‍ക്കുന്ന ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു.

മന്ത്രി ഇവിടെ വന്നു മാപ്പ് പറയണം. ഭൂമിക്കു വേണ്ടി അവകാശം ഉന്നയിച്ച തോട്ടം തൊഴിലാളികളോട് ഇത്ര ഹീനമായ ഭാഷയില്‍ സംസാരിച്ച മന്ത്രിക്കെതിരേ മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നേതാക്കള്‍ ഗോമതിയും കൗസല്യയും നിരാഹാരസമരത്തിലാണ്. ആ സമരത്തിനു അനുഭാവവുമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ശ്രീ. സി. ആര്‍ നീലകണ്ഠന്‍ നിരാഹാര സമരത്തില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഈ സമരത്തിന് വലിയ തോതിലുള്ള പിന്തുണ സമൂഹത്തിലുണ്ടാവേണ്ടതുണ്ട്. ഈ സമരം വിജയിപ്പിക്കുന്നതിന് കേരളത്തിന്റെ മുഴുവന്‍ പിന്തുണയും ആര്‍ജ്ജിക്കുന്നതിന് ആം ആദ്മി പാര്‍ട്ടി അതിന്റെ പ്രചരണരീതികള്‍ മുഴുവന്‍ ഉപയോഗിക്കുകയാണ്.

എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുകയും, മൂന്നാറില്‍ നടക്കുന്ന സമരത്തിന് പിന്തുണ അറിയിക്കുന്നതിന് ആവശ്യമായ മറ്റു പ്രചരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നതാണ്. ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്ന ഏറ്റവും മിതമായ ആവശ്യങ്ങള്‍. മന്ത്രി മണി പരസ്യമായി മൂന്നാറിലെത്തി മാപ്പു പറയണം. മന്ത്രി മണിയെ പിണറായി വിജയന്‍ പുറത്താക്കണം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി ഓരോ തൊഴിലാളിക്കും ഒരേക്കര്‍ കൃഷി ഭൂമി നല്‍കണം. അനധികൃതമായ മൂന്നാറിലെ കയ്യേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ മണിയെ പോലെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും നടത്തുന്ന ആക്രോശങ്ങള്‍ മേലില്‍ ഉണ്ടാവരുത് എന്നീ ആവശ്യങ്ങളും എഎപി ഉന്നയിച്ചു.

മന്ത്രി മണിക്കെതിരേ സ്ത്രീകളെ അപമാനിച്ചതിനും ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തിയതിനും കേസെടുക്കണം. മൂന്നാറിലെ സി.ഐ രാജേശ്വരിയേയും കുമാരനടക്കമുള്ള പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതിന് സ്ത്രീകള്‍ക്കെതിരായ അതിക്രമം, ദളിതര്‍ക്കെതിരായുള്ള അതിക്രമം എന്നിവ സംബന്ധിച്ചുള്ള നിയമമനുസരിച്ച് കേസുകള്‍ എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ കേരളീയ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും ആം ആദ്മി പാര്‍ട്ടി നടത്തുന്നതാണെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.