ഇടതു ഭരണത്തില്‍ പെരുവഴിയിലായ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ആം ആദ്മി പിന്തുണ. താല്‍ക്കാലിക ജീവനക്കാരായ 180ല്‍പരം പേരെ, മാവേലിക്കര, ആലുവ, എടപ്പാള്‍ തുടങ്ങിയ ബോഡി ബില്‍ഡിംഗ് കേന്ദ്രങ്ങളില്‍ നിന്ന് പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസി ഉത്തരവായിരിക്കുന്നു. പത്തും പന്ത്രണ്ടും വര്‍ഷം ബസ് നിര്‍മാണ മേഖലയില്‍ ജോലി ചെയ്ത ഇവരെ ഇനി ബസ് നിര്‍മാണം ഇല്ല എന്ന പേരിലാണ് പിരിച്ചു വിട്ടിട്ടുള്ളത്. ഇത് കടുത്ത അനീതി ആണ്. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ വേണ്ടി അഖിലേന്ത്യാ ബന്ദ് നടത്തുന്ന പാര്‍ട്ടികളാണ് കേരളം ഭരിക്കുന്നത് എന്നു കൂടി ഓര്‍ക്കുമ്പോളാണ് ഇതിന്റെ ചതി നമുക്ക് മനസിലാകുന്നത്. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട് സ്വന്തക്കാരെ തിരികിക്കേറ്റാനുള്ള ശ്രമം ഇതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇടതുവലതു മുന്നണികളും അവരുടെ യൂണിയനുകളും മാറി മാറി ഭരിച്ച് മുടിച്ച കെഎസ്ആര്‍ടിസി അതിന്റെ ഉത്തരവാദിത്തം, പാവപ്പെട്ട താല്‍ക്കാലിക ജീവനക്കാരുടെ മേല്‍ കേട്ടിവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നു. താല്‍ക്കാലിക ജീവനക്കാര്‍ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുന്നു. കെഎസ്ആര്‍ടിസിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാന്‍ അധികാരത്തിലെത്തുന്ന മുന്നണികള്‍ക്കോ അവിടെയുള്ള ട്രേഡ് യൂണിയനുകള്‍ക്കോ കഴിയുകയില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ആംആദ്മി പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.