പള്ളിമേടയില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വികാരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ മാനന്തവാടി രൂപതയിലെ ചുണ്ടക്കര പള്ളിയില്‍ വികാരിയായി ജോലി ചെയ്യുന്ന സമയത്താണ് സംഭവം. പള്ളിമേടയിലേക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നാണ് പരാതി.

പീഡനത്തെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. അതിന് ശേഷം പൊലീസിനോടും കുട്ടി പരാതി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയതിനുള്ള ഐപിസി 509 ാം വകുപ്പ് പ്രകാരമാണ് കേസ്.  അതേസമയം, നിലവില്‍ ജിനോ മേക്കാട്ട് മാനന്തവാടി രൂപതയിലെ അംഗമല്ല. സംഭവം അറിഞ്ഞതിനെ തുടര്‍ന്നു 2016 ഡിസംബറില്‍ ഇയാളെ മറ്റെവിടേക്കോ മാറ്റിയെന്നാണു സൂചന. കൂടുതല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വരുംദിവസങ്ങളില്‍ പോക്‌സോ ചുമതലയുള്ള ജഡ്ജിയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുക്കും