മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു. നിലവിലെ അവസ്ഥയിൽ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചുപോയ ആളുകൾ തിരിച്ചുവരില്ലല്ലോ. അതുപോലെയാണിതെന്നും ഇടവേള ബാബു പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിലായിരുന്നു ഇടവേളയുടെ പ്രതികരണം.

എഎംഎംഎ അംഗമായ നടൻ ദിലീപ് മുൻപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രമായ ട്വന്റി ട്വന്റിയിൽ പ്രധാന കഥാപാത്രമായിരുന്നു ഭാവന. എന്നാൽ പുതിയ ചിത്രത്തിൽ നിലവിലെ സാഹചര്യത്തിൽ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബുവിന്റെ വാദം.

ട്വന്റി ട്വന്റിയിൽ പ്രമുഖനടനായ നെടുമുടി വേണു ഇല്ലാതിരിക്കാൻ കാരണം യോജിച്ച കഥാപാത്രം കിട്ടാത്തതുകൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ഇക്കാര്യം ഇന്നസെന്റ് ഉൾപ്പെടെയുള്ളവരോട് പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ ശ്രമിച്ചു. മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റക്കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ താൻ നൽകിയ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയെന്നും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയെന്നും ഇടവേള ബാബു റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയിൽ പറഞ്ഞു.

പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയത് അപൂർണ്ണമായിട്ടാണ്. താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ വന്നില്ല. പറയാത്ത കാര്യങ്ങൾ വരികയും ചെയ്തു. പോലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടേണ്ടേ? എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നാണ് പറഞ്ഞത്. കോടതിയിൽ നടത്തിയത് സ്വാഭാവികമായ തിരുത്താണ്. താരസംഗടന തുടക്കം മുതൽ നടിയെ പിന്തുണച്ചിട്ടുണ്ടെന്നും അന്ന് രാവിലെ മുഖ്യമന്ത്രിയെ വിളിച്ചത് ഇന്നസെന്റ് ചേട്ടനാണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി തന്റെ അവസങ്ങൾ ദിലീപ് തട്ടിക്കളയുന്നുവെന്ന് പരാതിപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ‘എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. എന്നാൽ വ്യക്തിപരമായി വാക്കാൽ പറഞ്ഞോ എന്ന ചോദ്യത്തിന് ‘അങ്ങനെ പല കാര്യങ്ങളും, അതിനപ്പുറവും പറഞ്ഞിട്ടുണ്ടാകും’ എന്നുമായിരുന്നു മറുപടി.

ആക്രമിക്കപ്പെട്ട നടി ബലാത്സംഗക്കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ പരാതി നൽകിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ‘ഓർമ്മയില്ല’ എന്ന് ഇടവേള ബാബു മൊഴി നൽകിയിരുന്നു. ഇതിനേത്തുടർന്നാണ് ഇടവേള ബാബു കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഇടവേള ബാബു നിലവിൽ പരസ്യമായി ന്യായീകരിച്ചിരിക്കുന്നത്.