യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ദുബായില്‍ നിന്നും മടങ്ങി എത്തുമെന്നായിരുന്നു വിജയ് ബാബു നേരത്തെ കോടതിയെ അറിയിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജിക്കൊപ്പം അഭിഭാഷകര്‍ വിമാന ടിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കിയിരുന്നു. എന്നാല്‍ ടിക്കറ്റ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

വിമാനത്താവളത്തിലെത്തിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്നതിനാലാണ് വിജയ് ബാബു തിരിച്ചെത്താത്തതെന്നും, നിയമത്തിന്റെ മുന്നില്‍ നിന്ന് നടന്‍ ഒളിച്ചോടുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം വിജയ് ബാബുവിന് ദുബായില്‍ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയ സുഹൃത്തായ യുവനടനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. രണ്ട് ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രതിക്ക് കൈമാറിയത്. വിജയ് ബാബുവിന് സഹായം എത്തിച്ചതായി സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.