നടന്‍ വിവേകിന്റെ മരണത്തിലെ ദുരൂഹത ഒഴിയുന്നു. മരണ കാരണം കോവിഡ് വാക്‌സിന്‍ മൂലമല്ലെന്നും ഹൃദയാഘാതമാണെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പ് വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കി.

കോവിഡ് വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് കാരണം വാക്സിനെടുത്തതാണെന്ന തരത്തില്‍ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിവേകിന്റെ മരണം.