മലയാളത്തിന്റെ എക്കാലത്തെയും നഷ്ടമാണ് മോനിഷ. സിനിമയില്‍ മിന്നിത്തിളങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു മോനിഷയുടെ മരണം. ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രശസ്ത നടിമാരിലൊരാളായി മാറിയേനെ. മരിക്കുന്നതിനു മുമ്പ് മോനിഷ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ആ സമയങ്ങളില്‍ കത്തിനിന്ന നായികമാരിലൊരാളു കൂടിയായിരുന്നു മോനിഷ. മോനിഷ മരിച്ച രണ്ടു വര്‍ഷത്തിനു ശേഷം മോഹന്‍ലാലിനും മണിയന്‍പിള്ള രാജുവിനും ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റും ഒഴിവില്ലാത്തതിനാല്‍ 505 ലാണു താമസിച്ചത്.

വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ആരോ കാലില്‍ തൊട്ടുനോക്കുന്നതായി രാജുവിനു തോന്നി. തല ഉയര്‍ത്തി നോക്കുമ്പോള്‍ അതാ മുമ്പില്‍ മോനിഷ നില്‍ക്കുന്നു. തിളങ്ങുന്ന വലിയൊരു ലാച്ചയും അതിനു ചേരുന്ന കറുത്ത ടോപ്പും അതില്‍ സ്വര്‍ണ്ണ നിറത്തില്‍ ഡിസൈന്‍ ചെയ്ത വലിയൊരു പൂവും, ഇതായിരുന്നു മോനിഷയുടെ വേഷം. രാജു അന്നോളം കാണാത്ത വേഷത്തിലായിരുന്നു മോനിഷ മുന്നില്‍ വന്നത്. അമ്മ വരാന്‍ വൈകും അതുകൊണ്ടു രാജുവേട്ടനോടു സംസാരിച്ചിരിക്കാം എന്നു കരുതി വന്നതാണെന്നും മോനിഷ പഞ്ഞു. ഓ അതിനെന്താ എന്നു മണിയന്‍പിള്ള രാജുവും പറഞ്ഞു.

എന്നാല്‍ രാജു പെട്ടന്നു ഞെട്ടിയുണര്‍ന്നപ്പോള്‍ മോനിഷയെ കാണാനില്ല. മോനിഷ മരിച്ചിട്ട് രണ്ട് വര്‍ഷം ആയിരുന്നു. അന്നു രാത്രിയില്‍ രാജുവിന് ഉറക്കം വന്നില്ല. പിറ്റേ ദിവസം തനിക്കുണ്ടായ അനുഭവം മോഹന്‍ലാലിനൊടും പ്രിയദര്‍ശനോടും പങ്കുവെച്ചു. ഇതു കേട്ടു മോഹന്‍ലാല്‍ തലയില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു. കമലദളത്തിന്റെ ഫങ്ഷനു വേണ്ടി മദ്രാസില്‍ വന്നപ്പോള്‍ മോനിഷയും അമ്മയും താമസിച്ചിരുന്നത് റും നമ്പര്‍ 505 ലായിരുന്നു. രാജു സ്വപ്നത്തില്‍ കണ്ട അതേ വേഷമായിരുന്നു അന്നു മോനിഷ ധരിച്ചിരുന്നത്.