ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മന്ത്രിയായ യുവതി പാർലമെന്ററി ഗവേഷകയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പെസ്റ്റ്മിൻസ്റ്റർ അഴിമതി വീണ്ടും ചർച്ചയായികൊണ്ടിരിക്കയാണ് പുതിയ ആരോപണം. കാബിനറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടോറി എംപിയാണ് തന്നെ ലക്ഷ്യമിട്ടതെന്ന് മുൻ കോമൺസ് സ്റ്റാഫ് അംഗം പറഞ്ഞു. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എനിക്ക് ഇരുപതു വയസുള്ളപ്പോഴായിരുന്നു സംഭവം. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു’ യുവതി പറയുന്നു. ആ സമയത്ത് ജോലി ചെയ്തിരുന്ന വകുപ്പിലെ എംപി ഉൾപ്പെടെയുള്ള സഹപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും പോലീസിൽ റിപ്പോർട്ട് ചെയ്യാനാണ് അവർ പറഞ്ഞതെന്നും യുവതി വ്യക്തമാക്കുന്നു. എന്നാൽ പിന്നീട് ഉദ്യോഗസ്ഥരുമായുള്ള പ്രാഥമിക ചർച്ചകൾക്ക് ശേഷം പരാതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും യുവതി കൂട്ടിചേർക്കുന്നു.

ജൂനിയർ സ്റ്റാഫുകൾക്കെതിരായ ലൈംഗിക പീഡനക്കേസുകളിലും ഭീഷണിപ്പെടുത്തലിലും രാഷ്ട്രീയക്കാർ ഉൾപ്പെട്ടിരിക്കുന്നുവെന്ന ആരോപണങ്ങളെ ചൊല്ലി 2017-ൽ പെസ്റ്റ്മിൻസ്റ്റർ അഴിമതി പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന് തുടർച്ചയായാണ് ഇപ്പോഴത്തെ വാർത്തകൾ.