പഠനകാലത്ത് കവി ചങ്ങമ്പുഴ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്ന് കെആർ ഗൗരി. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. ഇന്റർമീഡിയറ്റിന് എറണാകുളം മഹാരാജാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം.

ക്ലാസ്സെടുക്കുന്നതിനിടയിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് പഠിക്കാനായി എത്തിയവർക്കിടയിൽ ചങ്ങമ്പുഴയുമുണ്ടെന്ന് പറയുന്നത്. ചങ്ങമ്പുഴയെ കാണണോയെന്ന് ചോദിച്ചപ്പോൾ വേണമെന്ന് ക്ലാസ് മുഴുവൻ വിളിച്ചു കൂവി. കുറ്റിപ്പുഴ അദ്ദേഹത്തോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ജുബ്ബയിട്ട മെലിഞ്ഞൊരാൾ എഴുന്നേറ്റു നിന്നു. പെൺകുട്ടികൾ പിന്നീട് കവിയുടെ പിന്നാലെയായിരുന്നെന്ന് ഗൗരിയമ്മ പറയുന്നു.

“ഒരുദിവസം കവി എന്നോടച് പ്രണയാഭ്യർത്ഥനയുമായി വന്നു. ഞാൻ നിരസിച്ചു. അന്ന് മറ്റൊരാളോട് എനിക്ക് ഉള്ളിൽ അടുപ്പമുണ്ടായിരുന്നു,” ഗൗരി വിശദീകരിച്ചു.

എംഎൻ ഗോവിന്ദൻ നായർ, എകെജി തുടങ്ങിയവരൊക്കെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തന്നെ സമീപിച്ചിരുന്നെന്നും കെആർ ഗൗരി പറഞ്ഞു. ടിവി തോമസ് തന്നെ പിന്നാലെ നടന്ന് വീഴ്ത്തിയതാണെന്നും അവർ പറഞ്ഞു.

ടി വി തോമസുമായി പിരിയേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു എന്ന് കെ ആര്‍ ഗൗരിയമ്മ. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നില്‍ക്കാനാണ് ഞാനും ടിവിയും തീരുമാനിച്ചത്. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഞങ്ങള്‍ ഇങ്ങനെ തീരുമാനിച്ചാണ് ഒരുമിച്ച് ട്രെയിന്‍ കയറിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ എംഎന്‍ (എംഎന്‍ ഗോവിന്ദന്‍ നായര്‍) ടിവിയെ വിളിച്ചുകൊണ്ടുപോയി. തിരിച്ചെത്തിയപ്പോളേക്കും ടിവി മറുകണ്ടം ചാടിയിരുന്നു. ഞങ്ങളിരുവരും സിപിഎം മന്ത്രിമാരാകേണ്ടതായിരുന്നു – ഗൗരിയമ്മ പറഞ്ഞു.

ഒരിക്കല്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു സ്ത്രീയുമായി ടിവി വന്നു. ഇത് സംബന്ധിച്ച വഴക്കില്‍ നിന്നാണ് ഞാനും ടിവിയും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത്. കല്യാണമേ വേണ്ട എന്ന് വിചാരിച്ച് നടന്നിരുന്ന സമയത്ത് ടിവി എന്നെ പിന്നാലെ വന്ന് വീഴ്്ത്തുകയായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഞങ്ങളിരുവരും കഴിയുമ്പോളാണ് പ്രണയം മൂത്തത്. ജയിലിന്റെ മതിലിന് മുകളിലൂടെ കല്ലില്‍ ചുരുട്ടിയാണ് പ്രേമലേഖനങ്ങള്‍ കൈമാറിയിരുന്നത്. പിന്നീട് വചില കാര്യങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ഞാന്‍ വിവാഹം വേണ്ടെന്ന് വച്ചതാണ്. എന്നാല്‍ പിന്നീട് പാര്‍ട്ടി നിര്‍ബന്ധിച്ചു.

വളരെയധികം വേദനയും അതുപോലെ സന്തോഷവും എനിക്ക് ടിവിയുമായുള്ള ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ടിവിയുടെ സുഹൃത്തുക്കളാണ് ഞങ്ങളുടെ ബന്ധം തകര്‍ത്തത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പിരിയേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. ടിവിയോട് ഞാന്‍ അല്‍പ്പം വിധേയ ആകേണ്ടിയിരുന്നോ എന്നൊരു തോന്നല്‍ – ഗൗരിയമ്മ പറഞ്ഞു. ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, എംഎന്‍ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പ്രണയാഭ്യര്‍ത്ഥനയും എകെജി വിവാഹാഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട് എന്നും ഗൗരിയമ്മ പറഞ്ഞു.