ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ഏറ്റവും വിലക്കുറവുള്ള സൂപ്പർമാർക്കറ്റ് എന്ന നിലയിൽ എല്ലാവരും സമീപിച്ചിരുന്നത് ആൽഡി എന്ന ബ്രാന്റിനെയാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അനുസരിച്ചു ഇനി മുതൽ ആ വിശേഷണം ആൽഡിക്ക് സ്വന്തമല്ല. നിലവിൽ മറ്റൊരു സൂപ്പർമാർക്കറ്റ് ഗ്രൂപ്പ് തലസ്ഥാനത്ത് എത്തിയതിനെ തുടർന്നാണിത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല എങ്കിലും 2023 ലെ ആദ്യമാസത്തിൽ വെയിൽസ് ഓൺലൈനും കൺസ്യൂമർ സർവേയും നടത്തിയ പഠനങ്ങളെ തുടർന്നാണ് മാറ്റം. വെയിൽസ് ഓൺലൈൻ നടത്തിയ സർവേയിൽ 2022 ഡിസംബറിനും 2023 ജനുവരിക്കും ഇടയിൽ എല്ലാ പ്രധാന സൂപ്പർമാർക്കറ്റുകളിലും ഭക്ഷ്യവസ്തുക്കൾക്ക് വിലവർധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

ഒരിടത്ത് തന്നെ ഏഴ് ഇനങ്ങളുടെ വില 1 പൗണ്ടിൽ കൂടുതലാണെന്നും സർവ്വേ സാക്ഷ്യപ്പെടുത്തുന്നു. പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റമാണ് വർദ്ധനവിന് പിന്നിലെ പ്രധാന ഘടകം. ഈ ആഴ്ച നടന്ന ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം സർവേയിൽ ഡിസംബറിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം ശരാശരി 13.3% ആയിരുന്നു. കൺസ്യൂമർ സർവേ പ്രകാരം 2022-ലെ ഏറ്റവും വിലകുറവുള്ള സൂപ്പർമാർക്കറ്റാണ് ആൽഡി. എന്നാൽ, വെയ്ൽസ് ഓൺലൈനിന്റെ കണക്കുകൾ അനുസരിച്ച് ആൽഡി നാലാം സ്ഥാനത്താണ്. നിലവിൽ ഒന്നാം സ്ഥാനത്ത് ടെസ്കോയും, രണ്ടാം സ്ഥാനത്ത് ലിഡ് ലയും, മൂന്നാം സ്ഥാനത്ത് അസ് ഡയുമാണ് എത്തിയിരിക്കുന്നത്.

സർവേയുടെ ലിസ്റ്റിൽ ഏഴ് ഇനങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇതിന്റെ വിലയുടെ അടിസ്ഥാനത്തിലാണ് സൂപ്പർ മാർക്കറ്റുകളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. എല്ലാ സ്റ്റോറുകളിലും വിലവർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ഇതിൽ ഒന്നാം സ്ഥാനത്ത് എത്തിയ ടെസ്കോയെക്കാൾ നേരിയ വർദ്ധനവാണ് ആൽഡിയിൽ ഉള്ളത്. പലചരക്ക് സാധനങ്ങളുടെയും ബേക്കറി സാധനങ്ങളുടെയും വിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ പ്രയാസപ്പെടുകയാണ്. അതിനിടയിൽ. ഭക്ഷ്യ വസ്തുക്കൾക്കു വില വർദ്ധിക്കുന്നത് ദുരിതത്തിലേക്ക് തള്ളിയിടുന്നതിനു സമാനമാണെന്നും, സൂപ്പർമാർക്കറ്റുകൾ നടപടി പുനഃപരിശോധിക്കണമെന്നും ഫുഡ് പോളിസി മേധാവി സ്യൂ ഡേവീസ് പറഞ്ഞു