തിരുവനന്തപുരത്ത് അമ്മയുടെ പീഡന മനോഭാവം മൂലം മകൾ തീകൊളുത്തി മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. തിരുവനന്തപുരം പനയ്ക്കോട് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. മകളെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും അമ്മയുടെ ശാരീരിക–മാനസിക പീഡനം കാരണമാണ് മകൾ തീകൊളുത്തി മരിച്ചതെന്നും കാട്ടി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ കൂട്ട പരാതി നൽകിയിരിക്കുകയാണ്. ഇക്കാര്യം നിരവധി തവണ ഉന്നയിച്ചിട്ടും പൊലീസിൻ്റെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

പനയ്ക്കോടിന് സമീപം പാമ്പൂരില്‍ താമസിക്കുന്ന സുജയുടെ മകള്‍ ആശയെന്ന 21കാരിയാണ് ഞായറാഴ്ച വീടിനുള്ളിൽ തീകൊളുത്തി മരിച്ചത്. വീട്ടിനുള്ളിലെ മുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ അമ്മയുടെ തുടര്‍പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നതും. സുജയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ആശ. രണ്ടാം വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്.

ജീവനൊടുക്കുന്ന അന്ന് രാവിലെയും അമ്മ മര്‍ദിച്ചതായി ആശയുടെ സഹോദരന്‍ പറഞ്ഞതായും ആരോപണമുയരുന്നുണ്ട്. സുജയുടെ രണ്ടാം വിവാഹത്തിൽ കുട്ടികളുണ്ടായപ്പോൾ അവരെ നോക്കിയിരുന്നത് ആശയായിരുന്നു. എന്നാൽ സുധ ആശയോട് തരിമ്പുപോലും സ്നേഹത്ിൽ പെരുമാറുകയോ സംസാരിക്കുയോ ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇരുപത്തിയൊന്ന് വയസ്സായിട്ടും മാതാവ് ആശയെ ക്രൂരമായി മർദദിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. സംഭവ ദിവസം സുജയുടെ ചെരുപ്പിൽ വെള്ളം വീണെന്ന് ആരോപിച്ച് ആശയെ മർദ്ദിച്ചിരുന്നു. ആശയോട് പോയി ചാകാൻ പറഞ്ഞതായും നാട്ടുകാർ പറയുന്നുണ്ട്. തൊഴിലുറപ്പ് സ്ഥലത്ത് വച്ച് പോലും മറ്റുള്ളവർ കാൺകേ ആശയെ സുജ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

ആശയോട് മാത്രമല്ല ഇളയ കുട്ടികളോടും സുജ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇളയ കുട്ടിയെ ഒരിക്കൽ ക്രൂരമായി മർദ്ദിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് കുട്ടിയെ കൈയിൽ പ്ലാസ്റ്ററിട്ടാണ് കണ്ടതെന്നും അയൽക്കാർ പറയുന്നുണ്ട്. അതേസമയം ആശ തനിക്ക് നേരിട്ട പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയാൻ തയ്യാറായിരുന്നില്ല. അതറിഞ്ഞാൽ അമ്മ ഉപദ്രവിക്കുമോ എന്നു ഭയന്നായിരുന്നു ഇക്കാര്യങ്ങൾ മറ്റാരോടും പറയാൻ തയ്യാറാകാതിരുന്നതെന്നും അയൽവാസികൾ ചൂണ്ടിക്കാട്ടുന്നു. ആശയ്ക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും സുജയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. സുജയ്ക്ക് എതിരെ അന്വേഷസണമുണ്ടാകണമെന്നും ആശയുടേത് ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങരുതെന്നാണ് നാട്ടുകാർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.