‘പ്രേമലു’വിൻ്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതിന് പിന്നിൽ നടൻ നസ്‌ലിൻ ഗഫൂർ ആവശ്യപ്പെട്ട ഉയർന്ന പ്രതിഫലമാണെന്ന് സംവിധായകനും ചലച്ചിത്ര നിരൂപകനുമായ ആലപ്പി അഷ്റഫ്. സംവിധായകൻ ഗിരീഷ് എ.ഡി.യും നസ്‌ലിനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞാണ് അണിയറപ്രവർത്തകരുമായി അടുത്ത വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പി അഷ്റഫ് ഇക്കാര്യം പറഞ്ഞത്. ഗിരീഷിന്റെ തിരക്കഥയിൽ അഭിനയിക്കാൻ നസ്‌ലിൻ തയാറായിരുന്നുവെന്നും, എന്നാൽ താരം ആവശ്യപ്പെട്ട പ്രതിഫലത്തുക കേട്ട് സംവിധായകനും നിർമാതാക്കളും അമ്പരന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
‘പ്രേമലു’വിൻ്റെ നിർമാണ കമ്പനിയായ ഭാവനാ സ്റ്റുഡിയോസും സംവിധായകൻ ഗിരീഷ് എ.ഡി.യും നസ്‌ലിന്റെ കരിയറിൽ നിർണായക പങ്കുവഹിച്ചവരാണെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടുന്നു. രണ്ടാം ഭാഗത്തിനായി ഗിരീഷിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും ആദ്യ ഭാഗത്തിന്റെ വിജയത്തെ മറികടക്കുന്ന കളക്‌ഷൻ നേടണമെന്ന സ്വപ്നത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് ഗിരീഷ് അടുത്തിടെ, “ചിലർക്ക് അവരുടെ കാര്യങ്ങളാണ് നടക്കേണ്ടത്, അവരുടെ കാര്യം നടക്കണമെങ്കിൽ അവർ വേറെ പോകട്ടെ” എന്ന തരത്തിൽ പ്രതികരിച്ചത്. ഇതാണ് നസ്‌ലിനുമായുള്ള പ്രശ്നത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചതെന്നും ആലപ്പി അഷ്റഫ് പറയുന്നു.
നസ്‌ലിൻ വിട്ടുവീഴ്ചയ്ക്ക് തയാറായി ‘പ്രേമലു 2’ യാഥാർഥ്യമാക്കണമെന്നാണ് ആലപ്പി അഷ്റഫിന്റെ അഭ്യർഥന. വ്യക്തിപരമായ പിണക്കമല്ല, പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കമാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം വ്യക്തമാക്കി. കലാകാരനെ വളർത്തിയ അണിയറപ്രവർത്തകരോടും നിർമാണ സ്ഥാപനങ്ങളോടും പ്രതിബദ്ധത കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇൻ ഹരിഹർ നഗർ’ രണ്ടാം ഭാഗത്തിനായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് സഹകരിച്ച മുകേഷിന്റെ നിലപാട് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ആലപ്പി അഷ്റഫ്, നസ്‌ലിൻ പുനർചിന്തനത്തിന് തയാറായാൽ പ്രേക്ഷകർക്ക് ‘പ്രേമലു’വിൻ്റെ രണ്ടാം ഭാഗം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.











Leave a Reply