ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ അപകടകരമായ അലർജി റിയാക്ഷനുകൾ വർദ്ധിച്ചുവരുന്നു. ഇതിൽ 25,000 ആളുകൾ അലർജിയെ തുടർന്ന് എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ഒരു വർഷം വരെ ചികിത്സയ്ക്കായി താമസിച്ചതായി കണക്കുകൾ. 20 വർഷത്തിനിടെ ഈ കണക്കുകൾ ഇരട്ടിയിലധികം വർദ്ധിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. അലർജികൾ എങ്ങനെ തിരിച്ചറിയാമെന്നും പ്രതികരിക്കാമെന്നും ഉള്ള ബോധവത്കരണം ജനങ്ങൾക്ക് നൽകണമെന്നും അധികൃതർ പറഞ്ഞു. ഭക്ഷണവുമായി ബന്ധപ്പെട്ട അലർജികൾ മൂലം ആശുപത്രിയിൽ പ്രവേശിച്ച രോഗികളുടെ എണ്ണമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഇരുപത് വർഷം മുമ്പ് 2,000-ത്തിൽ താഴെയായിരുന്ന അലർജിക് റിയാക്ഷൻ കേസുകളുടെ എണ്ണം 2022-23 കാലയളവിൽ 5,000-ത്തിലേറെ ഉയർന്നതായി താൽക്കാലിക കണക്കുകൾ കാണിക്കുന്നു. മെഡിസിൻസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജൻസിയുടെ സഹായത്തോടെ എൻഎച്ച്എസ് ശേഖരിച്ച കണക്കിൽ അലർജി മൂലം ഔട്ട്‌പേഷ്യന്റ് അല്ലെങ്കിൽ ആക്‌സിഡന്റ്, എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ സന്ദർശിച്ച് ആശുപത്രിയിൽ താമസം ആവശ്യമില്ലാതെ ഡിസ്ചാർജ് ചെയ്ത ആളുകളെ ഉൾപ്പെടുത്തിയിട്ടില്ല.

കണക്കുകൾ പ്രകാരം ജനങ്ങളിലെ അലർജി റിയാക്ഷനുള്ള പ്രവണത വരുന്നതായി കാണുന്നുണ്ടെങ്കിലും ജനസംഖ്യയിലുള്ള വർദ്ധനവാണ് ഇതിന് കാരണമെന്നും വിദഗ്ദ്ധർ പറയുന്നു. അലർജികൾ മാരകമായേക്കാം ഏത് പ്രായത്തിലുള്ളവരിലും വരാം. അപകടകരമായ രീതിയിൽ റിയാക്ഷനുകൾ ഉള്ളവർ എപ്പോഴും രണ്ട് അഡ്രിനാലിൻ പെനുകൾ കരുതണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കൂടാതെ, അലർജി റിയാക്ഷനുകൾക്ക് സാധ്യതയുള്ള ആളുകൾ അവരുടെ പെനുകളുടെ കാലാവധി തീരാറായാൽ പുതിയത് വാങ്ങാൻ ഫാർമസിസ്റ്റിനെ കാണണമെന്നും അവർ കൂട്ടിച്ചേർത്തു.