‘ഭൂമിയുടെ ശ്വാസകോശ’മെന്നാണ് ആമസോൺ മഴക്കാടുകളെ വിശേഷിപ്പിക്കാറ്. ഈ വിശേഷണം തന്നെ ആമസോൺ മഴക്കാടുകളുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു. പുതിയ വാർത്തകൾ പറയുന്നത് ഈ കാടുകൾ കത്തിയമർന്നു കൊണ്ടിരിക്കുകയാണ് എന്നാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങള്‍ പ്രകാരം 2018 ല്‍ ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 83% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ ഭീതിതമാണ് ഈ വിവരങ്ങൾ.

എന്താണ് ആമസോൺ മഴക്കാടുകളിൽ ഇപ്പോള്‍ സംഭവിക്കുന്നത്?

തീപിടിത്തത്തില്‍ നിന്നുള്ള പുക തിങ്കളാഴ്ച സാവോ പോളോ നഗരത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റര്‍ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ കനത്ത പുക ഒരു മണിക്കൂറോളം പ്രദേശത്തെയൊന്നാകെ ഇരുട്ടിലാക്കി. ഈ തീപ്പിടിത്തം ഇപ്പോഴും പലയിടങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്.വരണ്ട കാലങ്ങളില്‍ സാധാരണ ബ്രസീലില്‍ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വം വനനശീകരണവും അനുസ്യൂതമായി നടക്കുന്നുമുണ്ട്.

ആമസോണും കേരളവും തമ്മിലെന്ത്?

ആമസോണിൽ നിന്നുമുള്ള ഭൂമിശാസ്ത്രപരമായ അകലം കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നതിൽ നിന്നും കേരളത്തെ മാറ്റി നിർത്തില്ല. ഇതിനകം തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി മാറിക്കഴിഞ്ഞിട്ടുള്ള കേരളത്തിൽ കാട്ടുതീയും വലിയ പ്രശ്നമായി വളരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ തട്ടേക്കാട് വന്യജീവി സങ്കേതത്തിലുണ്ടായ തീപ്പിടിത്തം ഈ നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. കാലവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു തന്നെ വേണം കേരളത്തിലെ വർധിക്കുന്ന കാട്ടുതീകളെക്കുറിച്ചും ചർച്ച ചെയ്യാനെന്നാണ് വിദഗ്ധർ പറയുന്നു. കാട്ടുതീയിൽ അടിക്കാടുകള്‍ കത്തിനശിക്കുന്നത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്ദ്ധര്‍ പറയുന്നു. അടിക്കാടുകള്‍ ക്തതിനശിക്കുകയും കാട്ടുതീയുണ്ടാവുകയും ചെയ്ത മേഖലകളിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും ഉണ്ടായത്. ഇത് ആപത്കരമായ സൂചനയാണെന്നും മാറിയ കാലാവസ്ഥയില്‍ കാട്ടുതീയുടെ പ്രഹരം അടിക്കടിയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ഇരയായി മാറിയിട്ടും ഇപ്പോഴും അത്തരം ചർച്ചകളിലേക്ക് പോകാൻ കേരളം തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.

കാലിഫോർണിയയിൽ തീപ്പിടിത്തമുണ്ടായപ്പോൾ ആദ്യം വീടുവിട്ടോടേണ്ടി വന്നവരുടെ കൂട്ടത്തിൽ കിം കർദാഷിയാൻ അടക്കമുള്ള സെലിബ്രിറ്റികളും ഉണ്ടായിരുന്നു.കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന ഉയർന്ന ചൂടാണ് തീപ്പിടുത്തങ്ങൾക്കെല്ലാം അടിസ്ഥാനപരമായി കാരണമാകുന്നത്. ഈ തീപ്പിടിത്തങ്ങൾ സാമ്പത്തികമാന്ദ്യം അടക്കമുള്ള പ്രതിസന്ധികൾ ഗ്രാമങ്ങളിലുണ്ടാക്കുന്നു. സമ്പന്നർ പണം ചെലവിട്ട് ചൂടിൽ നിന്നും രക്ഷ നേടും. ബാക്കിയുള്ളവരെല്ലാം കഷ്ടപ്പെടുകയാണ്. ആഗോള താപനത്തിന്‍റെ പ്രത്യാഘാതങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ, വെള്ളം, ഭക്ഷണം, പാർപ്പിടം എന്നിവയടക്കമുള്ള അടിസ്ഥാന അവകാശങ്ങളെ മാത്രമല്ല, ജനാധിപത്യത്തെയും നിയമവാഴ്ചയെയും ദുർബലപ്പെടുത്തുമെന്ന് കടുത്ത ദാരിദ്ര്യത്തെയും മനുഷ്യാവകാശത്തെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ യു.എൻ നിയോഗിച്ച ഫിലിപ്പ് ആൽസ്റ്റൺ പറയുന്നു.

കഴിഞ്ഞ 50 വര്‍ഷംകൊണ്ട് ആരോഗ്യ രംഗത്തും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്തും നമ്മള്‍ നേടിയ പുരോഗതിയാണ് ഇല്ലാതാകാന്‍ പോകുന്നതെന്ന് ആൽസ്റ്റൺ പറയുന്നു. ലോക ജനസംഖ്യയുടെ പകുതിയോളംവരുന്ന ഏറ്റവും ദരിദ്രരായവര്‍ 10% കാർബൺ ഡൈ ഓക്സൈഡ് മാത്രമാണ് പുറന്തള്ളുന്നത്. എന്നാല്‍, അതിന്‍റെ 75% വഹിക്കുന്നത് വികസ്വര രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.