താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അമ്മയില്‍ അടിമുടി അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നിലവിലെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റാക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയതെന്നാണ് സൂചന.

അതേ സമയംരാജ്യസഭാ സീറ്റിലേക്ക് മമ്മൂട്ടിയെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മമ്മൂട്ടി അമ്മയുടെ ഭാരവാഹിത്വം ഒഴിയുന്നതും ചര്‍ച്ചയാകുന്നത്. ജൂലൈയിലാണ് സംഘടനയില്‍ പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്.

രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ് ഗോപി. ചാലക്കുടിയില്‍നിന്ന് ഇടതുസ്വതന്ത്രനായി ലോക്‌സഭയിലെത്തിയ ഇന്നസെന്റ് ഇനി മത്സരിക്കാന്‍ സാധ്യത കുറവാണെന്നതും മമ്മൂട്ടിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. പാര്‍ലമെന്റില്‍ സി.പി.എമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ

കൂടാതെ പൃഥ്വിരാജിനെയും രമ്യാനമ്പീശനെയും താരസംഘടന അമ്മയില്‍ നിന്ന് പുറത്താക്കിയേക്കും. ഈ മാസം 24 ന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ച ഉണ്ടാകുമെന്ന് അറിയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ പൃഥ്വിരാജും രമ്യാനമ്പീശനും മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കാര്യം സംഘടനയ്ക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത് സംഘടനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പിന്നീട് സംഘടനയില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവരും സംഘടനാ തത്വങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് ഇരുവരേയും സംഘടനയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഈ രണ്ടു പ്രമുഖ താരങ്ങളെ പുറത്താക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും സംഘടനാ നേതൃത്വം പരിശോധിക്കുന്നുണ്ട്.