പ്ലസ് ടു ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ വിവാഹം നടത്തിയ സംഭവത്തില്‍ നടപടി. വിവാഹിതരായ വിദ്യാര്‍ത്ഥികളെ ടിസി നല്‍കി അധികൃതര്‍ പുറത്താക്കി. ഇന്റര്‍മീഡിയേറ്റ് രണ്ടാം വര്‍ഷ (പ്ലസ് ടു ) വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ഇതോടൊപ്പം വീഡിയോ പകര്‍ത്തി പങ്കുവെച്ചവനെയും അധികൃതര്‍ പുറത്താക്കി.

ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയില്‍ ക്ലാസ് മുറിയില്‍ വെച്ചാണ് സംഭവം. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി കൈകൊണ്ടത്. ഒരു മിനിറ്റ് ര്‍ൈഘ്യമുള്ളതാണ് വീഡിയോ. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടി. മറ്റൊരു സുഹൃത്ത് ഇത് മൊബൈലില്‍ പകര്‍ത്തി. നവംബര്‍ ആദ്യമാണ് സംഭവം നടന്നതെന്നാണ് വിവരം.

പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍വെച്ച് വിവാഹിതരായത്. താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയാനും പെണ്‍കുട്ടി നിര്‍ദേശിക്കുന്നുണ്ട്. ആരെങ്കിലും വരും മുമ്പ് സിന്ദൂരമണിയാനാണ് പെണ്‍കുട്ടി നിര്‍ദേശിക്കുന്നത്. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നു. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജ് അധികൃതര്‍ പറഞ്ഞുവിടുകയായിരുന്നു.