ആനന്ദ് കൃഷ്ണരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ആർജെ മഡോണ എന്ന ചിത്രത്തിലെ അഭിനയ മികവിന് 2022 ലെ മികച്ച നടനുള്ള ഇസ്താബുൾ ഫിലിം അവാർഡ് അനിൽ ആന്റോയ്ക്ക്. വിൻസൻറ് ഫെലിനി എന്ന വ്യത്യസ്ത ഭാവങ്ങൾ ഉള്ള കഥാപാത്രത്തെ മികവുറ്റതാക്കിയതാണ് അനിൽ ആന്റോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.

ഒരേ സമയം ഏകാന്തത സമ്മാനിച്ച നിസ്സഹായതയും, അതോടൊപ്പം സൈക്കോയുടെ നിഗൂഢ അവസ്ഥാന്തരങ്ങളിലൂടെയുള്ള കഥാപാത്രത്തിന്റെ വൈകാരിക മനോവ്യാപാരങ്ങള്‍ ഉള്ളിലാവാഹിച്ചുള്ള പരകായപ്രവേശം തന്നെയായിരുന്നു അനില്‍ ആന്‍േറായുടെ പ്രകടനം. സംഗീതത്തെയും പെയിന്റിങ്ങിനെയും ഒരുപാട് സ്‌നേഹിക്കുന്ന സൈക്കോയായ വിന്‍സെന്റ് ഫെലിനിയുടെ അടുത്തേക്ക് തന്റെ കാമുകനായ വിവേകുമൊത്ത് ആര്‍.ജെ. മഡോണ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യിലൂടെയാണ് അനില്‍ ആന്റോ സിനിമയിലെത്തുന്നത്. തുടര്‍ന്ന് ‘ഇമ്മാനുവേല്‍’ എന്ന ലാല്‍ ജോസ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്ത ശേഷം ജോലി സംബന്ധമായി ന്യൂസീലന്‍ഡിലേക്ക് ചേക്കേറുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി; ‘ആര്‍.ജെ. മഡോണ’ എന്ന ആദ്യ ചിത്രത്തിലൂടെതന്നെ അവാര്‍ഡ് നേട്ടം കൈവരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനില്‍ ആന്റോ അറിയിച്ചു.

ഹൈഡ്രോ എയര്‍ ടെക്ടോണിക്‌സ് (SPD) ലിമിറ്റഡിന്റെ ബാനറില്‍ ഡോ. കെ.പി. വിജയശങ്കര്‍ മേനോന്‍ നിര്‍മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അനില്‍ ആന്റോ. ഷൂട്ടിങ് ലൊക്കേഷനായ പാലക്കാട് അഹല്യ ആശുപത്രിയിലെ സെറ്റില്‍വെച്ച് കേക്ക് മുറിച്ചാണ് അനില്‍ ആന്റോയുടെ ഈ നേട്ടം സഹപ്രവര്‍ത്തകരും ആരാധകരും ആഘോഷിച്ചത്.

ഷിബു ആഡ്രൂസ് സംവിധാനം ചെയ്ത് ന്യൂസീലന്‍ഡില്‍ ചിത്രീകരിച്ച ‘പപ്പ’, ശ്രീകാന്ത് ശ്രീധരന്‍ സംവിധാനം ചെയ്ത ‘അദേഴ്‌സ്’, അജയ് ദേവലോക സംവിധാനം ചെയ്ത ‘ആറാം തിരു കല്‍പ്പന, ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്ത ‘എന്റെ ഇക്കാക്കൊര് പ്രേമംണ്ടാര്‍ന്ന്’ എന്നിവയാണ് അനില്‍ ആന്റോ അഭിനയിച്ച ഉടന്‍ പുറത്തിറങ്ങുന്ന മറ്റ് ചിത്രങ്ങള്‍. രണ്ടാംവരവില്‍ കൈനിറയേ ചിത്രങ്ങളുമായി സിനിമയില്‍ സജീവമാവുകയാണ് അനില്‍ ആന്റോ.