അദ്ധ്യായം – 21
ഇറച്ചിക്കറിയും പോലീസ്സും

ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എന്‍. സി.സി. ട്രെയിനിംഗ് നേടിയത് ചാരുംമൂട്ടില്‍ നിന്നാണ്. അത് ചാരുംമൂട് ചന്തയുടെ തെക്ക് ഭാഗത്തുളള വലിയവിളക്കാരുടെ സ്ഥലത്തുവച്ചായിരുന്നു. ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരുടെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ പഞ്ചസാര, ഗോതമ്പ്, അരി, മൈദ ഇതൊക്കെ കൊടുത്തിരുന്നു. റാഞ്ചിയിലെ മലയാളികളില്‍ ഒരു പ്രത്യേകത അവര്‍ പരസ്പരം സഹകരണമുളളവരാണ്. മാത്രവുമല്ല മതത്തിനതീതമായി മനുഷ്യത്വമുളളവരായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപമെന്നപേരില്‍ കൊളളയും കൊലയും നടക്കുമ്പോള്‍ മലയാളികളായ താമരക്കുളം വാസ്സുപിളള, കോന്നിക്കാരന്‍ ജോസഫ്, ചങ്ങനാശേരിക്കാരന്‍ പത്മനാഭന്‍, പാലക്കാട്ടുകാരന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജ്യേഷ്ഠനടക്കമുളളവര്‍ എച്ച്. ഇ. സിയില്‍ ജോലി ചെയ്തിരുന്ന ഹിന്ദിക്കാരായ മുസ്ലീങ്ങളെ ഇവരുടെ വീടുകളില്‍ ഒളിപ്പിച്ചു പാര്‍പ്പിച്ചത്. അവരെല്ലാം അടുത്ത ക്വര്‍ട്ടറുകളില്‍ താമസ്സിക്കുന്നവരായിരുന്നു. അതു പോലെ പല സെക്ടറുകളിലും സംഭവിച്ചിട്ടുണ്ട്. അവരെയെല്ലാം എനിക്ക് നേരിട്ടറിയാം.
പഴയ സംഭവങ്ങമൊക്കെ ചോദിച്ചപ്പോള്‍ അവരുടെ മുഖത്തുളള ഭീതി ഞാന്‍ ശ്രദ്ധിച്ചു. ആരെങ്കിലും ഇവരെ ഒളിപ്പിച്ചുവച്ചുവെന്നറിഞ്ഞാല്‍ ആ കൊലക്കത്തി അവരുടെ മേലാണ് വീഴുക. മത-വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ക്ക് മദ്രാസ്സിയെന്നോ ബിഹാറിയെന്നോ ഭേദമില്ല. എവിടെയെങ്കിലും ജോലിയുണ്ടെങ്കില്‍ അവര്‍ പരസ്പരം സംസാരിക്കും,സഹകരിക്കും. അതിനനുസരിച്ച് നാട്ടിലെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ആരെങ്കിലും ജോലിക്കായി കാത്തിരിപ്പുണ്ടെങ്കില്‍ ഇവരുടെ കത്ത് ലഭിച്ചാല്‍ അവരെത്തും.

റാഞ്ചി രത്തന്‍ ടാക്കീസ്സിനടുത്ത് ഒരു മിലിട്ടറി ക്യാമ്പുണ്ടായിരുന്നു. അവിടെ ജോലിയുളള ഒരു ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനാണ് ഹിനുവില്‍ താമസ്സിക്കുന്ന തൃശൂര്‍ക്കാരനായ ബാലകൃഷ്ണപിളള. റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍ അംഗം കൂടിയായ ഇദ്ദേഹമാണ് ജ്യേഷ്ഠനോട് ജോലിയെപ്പറ്റി പറയുന്നത്. എന്‍ജിനീയറിംഗ് ബിരുദമുളളവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയാണ് കുറ്റാനത്തുകാരന്‍ മാത്തനൊപ്പം ജ്യേഷ്ഠന്‍ പാപ്പച്ചന്‍ റാഞ്ചിയിലേക്ക് ട്രെയിന്‍ കയറുന്നത്. ജ്യേഷ്ഠനങ്ങനെ ജോലി ലഭിച്ചു.
ഞാനും അച്ചന്‍കുഞ്ഞും ഈ പാത പിന്തുടര്‍ന്നു. അതിനു സഹായകമായത് റാഞ്ചി ലയണ്‍സ് ക്ലബാണ്. അവിടുത്തെ വന്‍കിട വ്യവസായികളൊക്കെ ഇതിലെ അംഗങ്ങളാണ്. എന്റെ കമ്പനിയും ഇതില്‍പ്പെടും. അച്ചന്‍കുഞ്ഞ് എല്ലാദിവസവും അവിടെ പാര്‍ട്ട് ടൈം ആയി ആറു മുതല്‍ ഒമ്പതു വരെ ജോലി ചെയ്തു. അച്ചന്‍കുഞ്ഞ് അവധിക്കു പോകുമ്പോഴൊക്കെ ഞാനാണ് ആ ജോലി ഏറ്റെടുക്കുന്നത്. അതിനാല്‍ പലരേയും പരിചയമുണ്ട്. മിക്ക ഞായറാഴ്ച്ചകളിലും അവര്‍ ഒന്നിച്ച് കൂടി വിനോദ- വിജ്ഞാന പരിപാടികള്‍ അവതരിപ്പിക്കും. സാമൂഹിക, സാംസ്‌കാരിക, കാരുണ്യ പ്രവ്യര്‍ത്തികള്‍ക്ക് അവര്‍ ഏറെ മുന്നിലാണ്. ജോലി കൂടുതലുളളപ്പോള്‍ അച്ചന്‍കുഞ്ഞ് എന്നെ വിളിക്കാറുണ്ട്.

റാഞ്ചിയിലെ ഊടുവഴികളില്‍ ഒരു ജോലിക്കായി ഞാന്‍ ധാരാളം അലഞ്ഞിട്ടുണ്ട്. അതിനാല്‍ തൊഴില്‍ ലഭിക്കാതെ അലയന്നവര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കായി ശ്രമിക്കും. പുതുതായി വരുന്ന മലയാളിക്കും തമിഴനും വലിയ ബന്ധങ്ങള്‍ ഒന്നും ഇവിടെ ഇല്ലാത്തതു കാരണം പറഞ്ഞ് പല ജോലികളും നഷ്ടപ്പെട്ടിട്ടുണ്ട്. ആ സമയം എന്റെ ബോസായ സുബാഷ് ബാബുവുമായി ഞാന്‍ ബന്ധപ്പെടുത്തും. ഈ വ്യക്തിയെ എനിക്കറിയാം ആള് കുഴപ്പക്കാരനൊന്നുമല്ല എന്നൊക്കെ സുബാഷ് ബാബു പറഞ്ഞതനുസരിച്ച് ചിലര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. ഫാക്ടറി ജോലിക്ക് ഹിന്ദിക്കാരേയും ഞാന്‍ സഹായിച്ചിട്ടുണ്ട്.

അനുജന്‍ കുഞ്ഞുമോന് എന്റെ കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് ജോലി ലഭിച്ചത്. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലാണ് താമസ്സം. ബസ്സില്‍ നിത്യവും വന്നു പോകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ജോലിയില്‍ അലസനായി. ഉച്ചയ്ക്കു ഭക്ഷണ സമയത്ത് പോയാല്‍ പിന്നീട് ആളെ കാണില്ല. അതിനാല്‍ ഇവന്റെ കീഴിലുളള ജോലിക്കാരും ഇവനെപ്പോലെ പെരുമാറാന്‍ തുടങ്ങി. ഈ കാര്യം അവിടുത്തെ മാനേജര്‍ എന്റെ ശ്രദ്ധയില്‍പെടുത്തി. ഞാനും ഇവനെ നിരീക്ഷിക്കാന്‍ തുടങ്ങി. എന്നോടുളള അടുപ്പം കൊണ്ടാണ് മാനേജര്‍ വിക്രം സിംഗ് ഇത് ആരോടും പറയാതിരുന്നത്. എന്റെ അനുജനായതു കൊണ്ട് ഒരല്പം ഇളവ് അദ്ദേഹം കൊടുത്തതാണ്. അത് എന്റെ വിശ്വാസത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് എനിക്കും തോന്നി. സ്വന്തം വീട്ടിലായിരുന്നപ്പോഴും ഇവന്‍ ഒരു പണിയും ചെയ്തു കണ്ടിട്ടില്ല, സുഖജീവിതമായിരുന്നു.

ഒരു ദിവസം ഉച്ചകഴിഞ്ഞിട്ട് ഞാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലേക്ക് ചെന്നു. എല്ലാവരും ജോലിയില്‍ ബദ്ധശ്രദ്ധരാണ്. ഇവനെ അവിടെയെങ്ങും കണ്ടില്ല. ഞാന്‍ നിരനിരയായി കിടന്ന ചെറുതും വലുതുമായ പൈപ്പുകളുടെ ഇടയിലൂടെ നടന്നു. ഞാനറിയാതെ പുറത്തുപോകില്ലെന്നറിയാം. നടക്കുന്നതിനിടയില്‍ കണ്ടത് ഒരു പൈപ്പിനുളളില്‍ ഇവന്‍ ഗാഢമായി ഉറങ്ങുന്നതാണ് ഇത് ജോലിസ്ഥലത്ത് ന്യായീകരിക്കാന്‍ കഴിയാത്തതാണ്. സംരക്ഷിക്കാന്‍ ആളുണ്ടെന്നു കരുതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. എന്നെക്കാള്‍ ശമ്പളം വാങ്ങുന്നവന്‍ സത്യത്തിനു നേരെ മുഖം തിരിക്കുന്നത് എന്താണ്. വിളിച്ചുണര്‍ത്തി കുറ്റപ്പെടുത്തി. നീ രാത്രിയില്‍ ഉറങ്ങാറില്ലേ, നിനക്കു ചുറ്റും മറ്റുളളവര്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരു ജോലിയില്‍ പ്രാവീണ്യം നേടാനാണ് ശ്രമിക്കേണ്ടത്. മറ്റുളളവരോട് പണിയെടുക്കാന്‍ പറഞ്ഞിട്ട് വന്നു കിടന്നുറങ്ങുക. എഴുന്നേറ്റു വരിക. ഒന്നും പ്രതികരിക്കാതെ എന്റെ ഒപ്പം ഭൂതബാധയുളളവനെ പോലെ നടന്നു. ഏതു ജോലി ചെയ്താലും അതില്‍ ജാഗ്രത വേണമെന്നു പറഞ്ഞിട്ട് ഞാന്‍ മടങ്ങി.

പുതുവര്‍ഷമായപ്പോള്‍ എനിക്ക് ശമ്പളത്തില്‍ നൂറുരൂപ വര്‍ദ്ധനവുണ്ടായി. കിട്ടുന്ന ശമ്പളമെല്ലാം പത്തു ദിവസത്തിനുളളില്‍ തീരും. വാടകയ്ക്കും ചെലവിനുമുളള പണം മാറ്റിവച്ചിട്ട് ബാക്കി തുക നാട്ടിലെ ആവശ്യക്കാര്‍ക്കായി അയയ്ക്കും. എന്റെ ഒപ്പം നാടകത്തില്‍ അഭിനയിച്ചവര്‍ വരെ ആവശ്യങ്ങള്‍ പറഞ്ഞ് കത്തയയ്ക്കും. എന്നാലും രോഗത്തില്‍ കഴിയുന്നവര്‍, കുട്ടികള്‍ക്കുളള ഫീസ്സ് ഇതിനാണ് മുന്‍ഗണന കൊടുത്തത്. ചില മാസങ്ങളില്‍ പലരോടും കടം വാങ്ങിയാണ് ഞാന്‍ ഫീസടച്ചതും ചെലവുകള്‍ നടത്തിയതും. ഓരോ മാസവും ആവശ്യക്കാരുടെ എണ്ണം കൂടുകയും ഞാന്‍ കടക്കാരനാവുകയും ചെയ്തു.
എന്റെ നാടകങ്ങള്‍ കല്‍ക്കട്ടയിലും റാഞ്ചിയിലും അരങ്ങേറി. റാഞ്ചിയില്‍ കാണാന്‍ പോകും കല്‍ക്കട്ടയിലേക്ക് എന്നെ ക്ഷണിച്ചു എങ്കിലും സമയക്കുറവുമൂലം പോകാന്‍ സാധിച്ചില്ല. റാഞ്ചിയിലും കല്‍ക്കട്ടയിലും ഞാന്‍ ബന്ധപ്പെട്ടിട്ടുളള വ്യക്തികള്‍ മലയാള ഭാഷയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരും നന്മയുളളവരുമായിരുന്നു. ഒരു സാഹിത്യകാരന്‍ അല്ലെങ്കില്‍ നാടകകൃത്ത് സമൂഹത്തില്‍ ചുട്ടുപൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലെത്തിക്കുമ്പോഴാണ് മിഴിവുറ്റവനാകുന്നതെന്ന് അവര്‍ പറഞ്ഞത് ഓര്‍ക്കും. ഓരോ ജീവിതത്തിന്റെയും സൂഷ്മതലങ്ങള്‍ പഠിക്കാന്‍ എത്രയോ കാലങ്ങള്‍, ജന്മങ്ങള്‍ വേണ്ടി വരുമെന്ന് എനിക്കു തോന്നി. സാഹിത്യം സിനിമയല്ല. അതിന് വെളിച്ചമുണ്ടാകണമെങ്കില്‍ അറിവും അനുഭവങ്ങളും ധാരാളമായി വേണം. റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്‌സ്, സി. എല്‍ ജോസ്, കടവൂര്‍ ചന്ദ്രന്‍പിളള തുടങ്ങിയവരുടെ നാടകങ്ങള്‍ അവതരിപ്പിച്ചപ്പോഴും കാണാന്‍ പോകുമായിരുന്നു. ഒരിക്കല്‍ എനിക്കൊപ്പം റാഞ്ചി ടെക്സ്റ്റയില്‍സില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്ത മുരളീധരനുമുണ്ടായിരുന്നു.

അളിയനും കുടുംബവും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഞ്ചാബിലേക്ക് ട്രന്‍സ്ഫറായി പോയി. കുഞ്ഞുമോന്‍ ഒരു വര്‍ഷമാകുന്നതിനു മുന്നേ അവധിയെടുത്ത് നാട്ടിലേക്കു പോയി. ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഞാന്‍ ദുര്‍വ്വയില്‍ നിന്ന പോയതിനു ശേഷം അധികമാരും എന്നെപ്പറ്റി സംസാരിച്ചിട്ടില്ല. പലരും കരുതിയത് ഞാന്‍ മറ്റെങ്ങോ ജോലിയായി പോയിക്കാണുമെന്നാണ്. നാടകം കഴിഞ്ഞു തീരുമ്പോള്‍ എല്ലാവരേക്കാളും മുന്നേ ഞാന്‍ സ്ഥലം വിടും. രാത്രി കാലമായതിനാല്‍ ആരും ആരേയും അധികം ശ്രദ്ധിക്കാറില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് പത്രപ്രവര്‍ത്തന പഠനത്തിനു സര്‍ട്ടിഫിക്കേറ്റ് കിട്ടി. കോളജ് പഠനം തുടര്‍ന്നു.

ഒരു രാത്രി ഭക്ഷണം കഴിച്ചിട്ട് വീട്ടിലെത്തുമ്പോള്‍ അടുത്ത മുറിയിലുളള അബ്ദുല്ലയും ശശിധരനും അടുത്ത വീട്ടിലെ ഗൗരവ് ശര്‍മ്മയുമായി വഴക്കാണ്. അയാള്‍ക്കൊപ്പം അയാളുടെ വീട്ടില്‍ വാടകയ്ക്കു താമസ്സിക്കുന്ന മൂന്നു ഹിന്ദിക്കാരും സ്ത്രീകളും കുട്ടികളും കാഴ്ച്ചക്കാരായി നില്പുണ്ട്. അവരുടെ വഴക്കു കേട്ട് അതുവഴി പോകുന്നവരും അവിടേക്കു വന്നു. ഞാനും അവരുടെ പിറകിലായി നിലയുറപ്പിച്ചു. ഗൗരവിന്റെ വായില്‍ നിന്ന് വരുന്നത് നല്ല ഭാഷയല്ല. ഒപ്പം ജാതിഭൂതവുമുണ്ട്.
പശു ഇറച്ചി വേവിച്ചതിന്റെ മണം പുറത്തു വന്നതാണ് പ്രശ്‌നം. പലപ്പോഴും ബീഹാറിന്റെ പലഭാഗങ്ങളില്‍ പശുക്കളെ കശാപ്പു ചെയ്യുന്നതിന്റെ പേരില്‍ ഹിന്ദു-മുസ്ലീം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഒരുത്തന്റെ ഭവനത്തില്‍ ഭക്ഷണമുണ്ടാക്കുന്നത് നിരീക്ഷിക്കാന്‍ മറ്റുളളവര്‍ക്ക് എന്തു കാര്യമെന്ന് എനിക്കും തോന്നി. ഇവര്‍ മുറിക്കുളളില്‍ മറ്റ് അസന്മാര്‍ഗ്ഗിക കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഇറച്ചിയുടെ മണം മറ്റളളവര്‍ക്ക് ദുര്‍ഗ്ഗന്ധമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു പാടില്ലെന്ന് പറഞ്ഞാല്‍ പോരേ?. അതിന് മറ്റൊരാളുടെ മുറിയില്‍ അതിക്രമിച്ച് കടക്കുന്നത് നിയമലംഘനമല്ലേ?. അവരുടെ വഴക്കു തുടരുന്നതിനിടയില്‍ ശശി പറഞ്ഞു, ഇതു പശു ഇറച്ചിയല്ല, പോത്തിറച്ചിയാണ്.

അബ്ദുളിന്റെ വാദം മറ്റൊന്നാണ്. എന്റെ മുറിയില്‍ നിങ്ങള്‍ എന്തിനു കയറി. ഗൗരവിന്റെ നോട്ടം സാധാരണ നോട്ടമല്ല. ചോര പകയുടെ നോട്ടമാണ്. സദാചാരഗുണ്ടകളെ പോലെ ഗൗരവിനു ചുറ്റും മതമൗലീക വാദികളും നിന്നു. അതിലൊരാള്‍ ഇറച്ചിപാത്രത്തിന്റെ അടപ്പ് തറന്നു മണപ്പിച്ചു നോക്കി. അവന്റെ മുഖത്ത് മിന്നിമറഞ്ഞത് പുച്ഛവും ഓക്കാനവുമായിരുന്നു. അവന്‍ ശശിയുടെ നേര്‍ക്കു നോക്കി അമര്‍ഷത്തോടെ ചോദിച്ചു, തും ജൂട്ട് ബോല്‍ത്താ കെ കുത്തേ, ഈ തോ ഗായിക്കാ മീറ്റേ, (നീ കളളം പറയുന്നോടാ നായേ, ഇത് പശുവിന്റെ ഇറച്ചിയാ) പറഞ്ഞു തീരുകയും മറ്റൊരുത്തന്‍ ശശിയുടെ കരണത്ത് ആഞ്ഞടിച്ചു. ആ അടി വേദനയോടെ ഞാന്‍ കണ്ടു. ശശി രോഷത്തോടെ പറഞ്ഞു, ഇറങ്ങി പോടാ ഞങ്ങളുടെ മുറിയില്‍ നിന്ന്. മറ്റൊരുത്തന്‍ ആ ഇറച്ചിപ്പാത്രം പുറത്തേക്ക് എറിഞ്ഞു. അടുക്കളയിലുളള ഉരുളന്‍ കിഴങ്ങും, പച്ചക്കറികളും കണ്‍മുന്നില്‍ കണ്ടതെല്ലാം അവര്‍ തട്ടി തെറുപ്പിച്ചു. ഗൗരവ്വ് ശര്‍മ്മയെ അബ്ദുള്‍ തളളിയിട്ട് ആക്രോശിച്ചു. ഇറങ്ങെടാ പുറത്ത്.

അതിനുളളില്‍ അടിയും ഉന്തും തളളും തുടര്‍ന്നു. അബ്ദുല്ല മേശപ്പുറത്തിരുന്ന കത്തിയെടുത്ത് ഗൗരവിന്റെ നേര്‍ക്കു ചൂണ്ടി. കത്തി കയ്യിലിരുന്ന് വിറച്ചു. ഗൗരവും മറ്റു രണ്ടു പേരും കൂടി കത്തി വാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു പേരുടേയും കൈകള്‍ മുറിഞ്ഞു രക്തമൊഴുകി. ശശിയും മറ്റൊരുത്തനുമായി പിടിവലി നടന്നു. ശശിയെ ഇടിച്ചു വീഴ്ത്തുന്നതില്‍ എതിരാളി വിജയിച്ചു. വീണ്ടും മുകളിലേക്കുയര്‍ത്തി അടിക്കുന്നതു കണ്ടപ്പോള്‍ എന്റെ മാംസപേശികളും വലിഞ്ഞുമുറുകി. ഇതു കണ്ടു നില്‍ക്കാന്‍ മനസ്സനുവദിക്കുന്നില്ല. അബ്ദുല്ലയെ ഭിത്തിയോടു ചേര്‍ത്തു പിടിച്ച് ഇടിക്കുന്നു. അയാളും പൊരുതുന്നുണ്ട്. എന്റെ രക്തവും തിളച്ചു. അകത്തേക്കു കയറി ശശിയെ ഇടിച്ചവനെ ആദ്യം ചവിട്ടി. അവന്‍ മലര്‍ന്നടിച്ചു വീണു. അബ്ദുല്ലയെ ഇടിച്ചുകൊണ്ടിരുന്നവരേയും മാറി മാറി ചവിട്ടി. അവര്‍ മൂന്നുപേരും ഭിത്തിയില്‍ ഇടിച്ചു നിന്നിട്ട് എന്റെ നേരെ തിരിഞ്ഞു. ആറു കൈകള്‍ പല ഭാഗത്തു നിന്നും എന്റെ മേല്‍ പതിഞ്ഞ് ഞാന്‍ നിലം പരിശ്ശായി. മുറിക്കുളളില്‍ നിന്നുതിരിയാന്‍ സ്ഥലമില്ല. മുകളിലേക്ക് ഉയര്‍ന്നു ചവിട്ടാന്‍ കഴിയുന്നില്ല. ഞാന്‍ തറയില്‍നിന്ന് എഴുന്നേറ്റു. ഓരോരുത്തരുടേയും നെഞ്ചത്തും, പുറത്തും ചവിട്ടു തുടര്‍ന്നു. ഓരോ ചവിട്ടിലും ഭിത്തിയിലിടിച്ച് ഓരോരുത്തര്‍ വീഴുന്നുണ്ട്. എന്നിട്ടും ആക്രോശിച്ചു കൊണ്ടവര്‍ എഴുന്നേറ്റു വരും.

ആളുകള്‍ ഓടി കൂടിക്കൊണ്ടിരുന്നു. ശശി അവശനായി മാറിയതു കണ്ട് ഞാന്‍ ശശിയെ പിറകോട്ടു മാറ്റി അവരെ നേരിട്ടു. എന്റെ ഇടതു കൈകൊണ്ടുളള ഇടിയില്‍ ഒരുത്തന്റെ മൂക്കില്‍ നിന്നു ചോര വന്നു. അവന്‍ ചോര തുടച്ചുകൊണ്ട് ഭയപ്പെട്ട് പുറത്തേക്ക് നടന്നു. ഒരുത്തന്‍ എന്റെ കഴുത്തില്‍ പിടിമുറുക്കി. ശശി അവന്റെ കഴുത്തില്‍ പിടിച്ചു. മുന്നില്‍ ഇടിക്കാന്‍ വന്നവനെ ഞാന്‍ ചവിട്ടി. കഴുത്തില്‍ പിടി മുറുക്കിയവനേയും മുന്നോട്ടു തളളി ആഞ്ഞു ചവിട്ടി. ആ ചവിട്ടില്‍ അയാള്‍ വാതിലിലൂടെ പുറത്തേക്കു വീണു. ഒരുത്തന്‍ ഭയന്നോടി. അബ്ദുല്ലയെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ടിരുന്ന ഗൗരവിനെ മുന്നോട്ടു തളളി; വിറച്ചു നിന്നവന്റെ അടിവയറ്റില്‍ ആഞ്ഞു ചവിട്ടി. ആ ചവിട്ടില്‍ വേദനകൊണ്ടയാള്‍ നാഭിയില്‍ അമര്‍ത്തിപ്പിടിച്ചു ഒരലര്‍ച്ചയോടെ വീണു. അവിടെ നിന്നവര്‍ ഇതിനകം സൈക്കിള്‍ റിക്ഷയില്‍ രണ്ടു പേരെ ആശുപത്രിയില്‍ കൊണ്ടുപോയി. മറ്റൊരുത്തന്‍ മുന്നോട്ടു നടക്കാന്‍ നിവര്‍ത്തിയില്ലാതെ കിടന്നു. ശശിയോടു പറഞ്ഞിട്ട് ഞാന്‍ സൈക്കിള്‍ റിക്ഷ വിളിക്കാനായി റോഡിലേക്കോടി. അബ്ദുളിന്റെ ശരീരവും മുറിഞ്ഞ് രക്തമൊഴുകുന്നുണ്ട്. ഗൗരവിന്റെ ആള്‍ക്കാര്‍ അയാളെ എടുത്ത് പുറത്തേക്ക് കൊണ്ടുപോയി. ശശി അബ്ദുളിന്റെ കൈ തുണികൊണ്ട് കെട്ടി. ഞാന്‍ കുതിര റിക്ഷയുമായിട്ടെത്തി. അടുക്കള തുറന്നിട്ടിട്ട് അടുത്ത മുറിയില്‍ നിന്ന് പഴ്‌സ് എടുത്തിട്ട് തുണി മാറാതെ ആശുപത്രിയിലേക്ക് തിരിച്ചു. ശശിയും അബ്ദുളും യാത്രക്കിടയില്‍ എന്നോട് ആപത്തില്‍ സഹായിച്ചതിന് അതിരറ്റ നന്ദി അറിയിച്ചു.

അവര്‍ ശാരീരികമായും മാനസ്സികമായും തളര്‍ന്ന അവസ്ഥയിലായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് ചികിത്സയാണ്. ശശി ഭീതിയോടെ പറഞ്ഞു. ”നമ്മുടെ മുറിയില്‍ കയറി ഇത്ര ക്രൂരമായി പെരുമാറാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞു”. ഞാന്‍ ശശിയെ ധൈര്യപ്പെടുത്തി. ഈ മതഭ്രാന്തന്മാരെ പ്രതിരോധിക്കാന്‍ ഭഗവാന്‍ നമുക്ക് ശക്തി തരാതിരിക്കുമോ?. ആശുപത്രിയിലെ എമര്‍ജന്‍സിയിലാണ് ആദ്യം ചെന്നത്. അടി കൊണ്ടു വീണവര്‍ അവര്‍ക്കു മുന്നേ അവിടെ എത്തിയിരുന്നു. രണ്ടു പേരേയും അകത്തേക്കു കൊണ്ടുപോയി. ഡോക്ടര്‍ അവരെ പരിശോധിച്ചു. രണ്ടു പേരോടും യാത്രയില്‍ പ്രത്യേകം പറഞ്ഞു, ഇത് പോലീസ് കേസ്സാണ്. എത്ര ദിവസം കൂടുതല്‍ നിങ്ങള്‍ ആശുപത്രിയില്‍ കിടക്കുന്നോ അത്രയും കേസ്സിന് ബലമാണ്. സുഖമുണ്ടെങ്കിലും സുഖമില്ലെന്ന് അഭിനയിച്ചു കൊളളണം. വീടു കയറി അക്രമിച്ചു എന്നത് നമുക്കറിയാം. നീതി നമ്മുടെ ഭാഗത്താണ്. നീതിനിഷേധം നടക്കുന്ന സ്ഥലമാണിതെന്ന് മറക്കരുത്.

അവരില്‍ ആരൊക്കെ ആശുപത്രിയില്‍ കിടക്കുമെന്ന് നമുക്കറിയില്ല.ശശി പരിഭ്രമത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു, സോമന്റെ ചവിട്ടില്‍ ആ ഗൗരവ് ചത്തവനെ പോലെയാണ് കിടന്നത്. എന്റെ മനസ്സിലും ആ ഭയമുണ്ട്. എങ്കിലും അവരെ ധൈര്യപ്പെടുത്തി പറഞ്ഞു. നിങ്ങള്‍ പറയേണ്ടത് എപ്പോഴും ഓര്‍ത്തിരിക്കണം. ക്രൂരമായ ആക്രമണമാണ് അവര്‍ ഏഴുപേര്‍ ഞങ്ങളുടെ മുറിയില്‍ നടത്തിയത്. അടി കൊണ്ട് ഞങ്ങള്‍ വീഴുകയായിരുന്നു. പോക്കറ്റില്‍ കിടന്ന പണം അപഹരിച്ചു. മുറിയിലെ സാധനങ്ങളും,കറികളും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞങ്ങള്‍ ആരേയും കൊല്ലാന്‍ ശ്രമിച്ചില്ല. അവര്‍ രക്ഷപ്പെടാന്‍ വേണ്ടി ഞങ്ങളുടെ മേല്‍ കളളകേസ്സുണ്ടാക്കുകയാണ്. ശശിയുടെ കണ്ണുകള്‍ ഒന്നു തിളങ്ങി. അബ്ദുളിലും ആത്മവിശ്വാസം വളര്‍ന്നു. അവരെ ധൈര്യപ്പെടുത്തുമ്പോള്‍ എന്റെ മനസ്സില്‍ നിരാശ മാത്രമായിരുന്നു. എന്റെ ചവിട്ട് നാഭിയില്‍ പതിച്ചാല്‍ മരണം ഉറപ്പല്ലേ. അതിന് എന്താണ് തെളിവെന്നു ചോദിച്ചാല്‍ അവിടെ കണ്ടു നിന്നവര്‍ ധാരാളമാണ്. മനുഷ്യര്‍ പ്രതികാര വാഞ്ചയുളളവരായി തീര്‍ന്നാല്‍ അവന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നല്ലേ. അവിടെ ബുദ്ധിയുപയോഗിച്ചാല്‍ അപകടങ്ങള്‍ മാറിപ്പോകും. ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ഇങ്ങനെ ഒരവസരത്തില്‍ ഞാന്‍ എന്തു ചെയ്യണമായിരുന്നു?. കണ്ടിട്ടും കാണാതെ പോകണമായിരുന്നോ. അതോ അത്യുത്സാഹത്തോടെ കണ്ടുനിന്ന് രസിക്കണമായിരുന്നോ? അന്ധകാര ശക്തിക്കെതിരെ അന്ധനായി മാറണമായിരുന്നോ. ഓരോരോ ചോദ്യങ്ങള്‍ എന്നെ ചുറ്റി വരിഞ്ഞു കൊണ്ട് നില്‍ക്കമ്പോഴാണ് അകത്തേക്കു പോയ ശശിയും അബ്ദുളും പുറത്തേക്ക് വന്നത്. അബ്ദുളിന്റെ മുറിവുളള കൈ വെളളത്തുണികൊണ്ട് കെട്ടിവച്ചിരിക്കുന്നു. ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു, എന്തുണ്ടായി, അഡ്മിറ്റാകുന്നില്ലേ. ശശി പറഞ്ഞു, നമ്മള്‍ വിചാരിച്ചതുപോലെ നടക്കില്ല. ഞങ്ങളെ പരിശോധിച്ചു, ഓരോ ഇന്‍ജക്ഷന്‍ തന്നിട്ട് പറഞ്ഞു. രണ്ടു ദിവസം വിശ്രമിക്ക് വേദനയെല്ലാം മാറും. അകത്തുവച്ച് ഒരു കാര്യമറിഞ്ഞു ആ ഗൗരവിനെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തരിക്കുകയാണ്. പോലീസ്സിനെ വിവരമറിയിച്ചു അവര്‍ വരും. സോമന്‍ ഒന്നു മാറി നില്‍ക്കുന്നത് നല്ലതാണ്. എനിക്കും തോന്നി പോലീസ്സിന് പിടി കൊടുക്കരുത്. പോലീസ് പിടിച്ചാല്‍……

ആരും കാണാതെ പുറം വാതിലിലൂടെ പുറത്തേക്ക് നടന്നു. മെയിന്‍ റോഡിലെത്തി കുതിര റിക്ഷയില്‍ കയറി മുരളിയുടെ മുറിക്കു മുന്നിലെത്തി. മുരളി ഉറങ്ങാനായി കണ്ണടച്ചു കിടക്കുമ്പോഴാണ് കതകില്‍ മുട്ടിയത്. ആരെന്നറിയാന്‍ ലൈറ്റിട്ടിട്ട് കതക് തുറന്നു എന്നെ തുറിച്ചുനോക്കി. എന്റെ മുഖത്തെ ഭയാശങ്കകള്‍ കണ്ടിട്ട് ചോദിച്ചു. എന്താ സാറെ ഈ രാത്രിയില്‍. മുരളിയോട് കതകടയ്ക്കാന്‍ പറഞ്ഞു. മുരളി ആകാംക്ഷയോടെ കതകടച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ നടന്ന കാര്യം വിവരിച്ചു. എല്ലാം കേട്ടതിനു ശേഷം ഒരു രാത്രിയല്ല എത്ര രാത്രി വേണമെങ്കിലും ഇവിടെ കഴിയാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. രാവിലെ തന്നെ ഓഫീസ്സിലെത്തി സുബാഷ് ബാബുവിന് കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. അദ്ദേഹം ദയനീയമായി എന്നെ നോക്കിയിരുന്നു. അത്യാവശ്യം ഒരു മാസത്തെ അവധി വേണം സാര്‍. എന്റെ അവധിക്ക് അംഗീകാരവും ശമ്പളവും തന്നിട്ട് പറഞ്ഞു, ആവശ്യങ്ങള്‍ പറയാന്‍ മടിക്കേണ്ട. മനുഷ്യ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന ഭൂതങ്ങളാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി കാണണം.
ഓഫിസ്സിലെ ഗുപ്താജിയോടും യാത്രപറഞ്ഞിട്ട് കുറുക്കു വഴികളിലൂടെ നടന്ന് ബസ്സ് സ്റ്റാന്‍ഡില്‍ എത്തി ഓമനയെ കാണാന്‍ യാത്ര തിരിച്ചു. ബസ്സിലിരിക്കുമ്പോഴും മനസ്സില്‍ യാതൊരു കുറ്റബോധവുമുണ്ടായില്ല.

മറ്റൊന്ന് മനസ്സിനെ മഥിച്ചത് മനഷ്യനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിഞ്ഞും അറിയാതെയും ചാടിക്കുന്നത് ഏതു ഭൂതമാണ്. ഹസാരിബാഗില്‍ നിന്ന് സൈക്കിള്‍ റിക്ഷയില്‍ ആശുപത്രിയിലെത്തി. സെക്യൂരിറ്റിക്കാരനെ ഗേറ്റില്‍ കണ്ടില്ല. അകത്തേക്കു നടന്നു അടുത്തുകൂടി പോയ ഒരു ഹിന്ദിക്കാരി നഴ്‌സിനോട് ഓമനയെപ്പറ്റി ചോദിച്ചു. ആ സ്ത്രീ എനിക്കൊപ്പം നടന്ന് ഓമന ജോലി ചെയ്യുന്ന വാര്‍ഡ് കാട്ടിത്തന്നിട്ട് പോയി. ഭാഗ്യത്തിന് ആ സമയം പുറത്തുളളവര്‍ക്ക് രോഗികളെ കാണാനുളള സമയമായിരുന്നു. ഈ പ്രാവശ്യം ഒരു മുന്നറിയിപ്പുമില്ലാതെയാണ് വരവ്. പരസ്പരം കാണണമെന്ന് കത്തിലെഴുതി സ്വയം ആശ്വസിക്കുമെങ്കിലും അത് നടക്കാറില്ല. മാനത്ത് തിളങ്ങി നില്‍ക്കുന്ന സൂര്യനെപ്പോലെ എന്റെ മനസ്സും തിളങ്ങിനിന്നു. വാതില്‍ക്കല്‍ ചെന്ന് അകത്തേക്ക് ഒളിഞ്ഞുനോക്കി. അവള്‍ ആശ്ചര്യപ്പെട്ട് മന്ദഹാസം പൊഴിച്ചുകൊണ്ട് എന്നെ നോക്കി.