രാജു കാഞ്ഞിരങ്ങാട്

കനം തൂങ്ങുന്ന കൺപോളകളെ വലിച്ചു തുറന്ന് അവൻ എഴുന്നേറ്റിരുന്നു. ഇരമ്പിക്കൊണ്ട് ഒരു ബൈക്ക് കടന്നു പോയി.കണ്ണിൽ നിന്ന് ഉറക്കത്തെ തിരുമിക്കളയാൻ പാടുപെടുകയാണ് പുലരി. ഇരുട്ടിൻ്റെ കൂന ഇപ്പോഴും ബാക്കിയുണ്ട്. പീടികത്തിണ്ണയിൽ ഉറങ്ങുന്നവരുടെ അനക്കവും, ഞരക്കവും
കേൾക്കാം. രാവിനെ കുതിർത്ത മഴമുളയിടുന്നുണ്ട് ഈ കൊച്ചു വെളുപ്പിന് .കണ്ണ് ചിമ്മി ചിമ്മി വരുന്നു പുതച്ച് ചുരുണ്ടുകൂടി കിടക്കാൻ ആർത്തി. ഇനിയും താമസിച്ചു കൂടാ അവൻ വേഗം എഴുന്നേറ്റു ആകെ ഒരു പരവേശം കുറേ വെള്ളമെടുത്ത് മടുമടാന്ന് കുടിച്ച് ദീർഘശ്വാസം വിട്ടു. സമാവറിൽ വെള്ളമൊഴിച്ച് തീപ്പൂട്ടാനുള്ള ഒരുക്കമായി. രാത്രിയിലെ കള്ളിൻ്റെ കെട്ടു വിടാത്ത ഒരു കാർന്നോര് നാട്ടിൽ ചൂരുള്ള
തെറിയും തെറിപ്പിച്ച് തെറിച്ചു തെറിച്ചു നടന്നു പോയി.

മുഷിഞ്ഞ മുഖമുള്ള ഒരുവൾ വെള്ള കീറി വരുന്ന നേരം തന്നെ പറ്റിച്ചു കടന്നു കളഞ്ഞ ഒരുവനെ തലയിൽ കൈവെച്ചു പ്രാകിക്കൊണ്ടിരുന്നു. നാട്ടുവഴി നാണത്താലെ മുഖം കുനിച്ചു നിന്നു. ഇലപ്പടർപ്പുകളിലൂടെ കിഴക്കൻ മാനത്തെ ചന്ദനത്തുടുപ്പ് തെളിഞ്ഞു. ചുവന്നതോർത്ത് തലയിൽക്കെട്ടി നീല ഷർട്ടിട്ട ചുമട്ടുകാർ ചന്തയിലേക്കു നടന്നുതുടങ്ങി. മലയിറങ്ങിവരുന്ന ബസ്സിൻ്റെ നീണ്ട ഹോണടി കേട്ട് ദൂരദിക്കിലേക്ക് പോകേണ്ടവർ ബസ്സ്റ്റോപ്പിലേക്ക് ഓടി. കടുപ്പത്തിലൊരു ചായ എടുത്ത് അവൻ ഊതിയൂതിക്കുടിച്ച് നിരപ്പലക ഓരോന്നായി തുറക്കാൻ തുടങ്ങി. ചവറ്റിലക്കിളികൾ മണ്ണിലേക്ക് പാറിയിറങ്ങി.പീടിക മോന്തായത്തിലിരുന്ന് ഒരു കാക്ക തൊള്ള തുറന്ന് വെളുപ്പിനെ വിളിച്ചുണർത്തിക്കൊണ്ടിരുന്നു.

അമ്പലത്തിൻ്റെ പൊട്ടിപ്പൊളിഞ്ഞ ആൽത്തയിൽ ഒറ്റയ്ക്കിരുന്ന് നേരം വെളുപ്പിച്ച അയാൾ പീടികയിലേക്ക് കയറി വന്നു എവിടെയൊക്കെയോ ചുറ്റിത്തിരിഞ്ഞ് തിരിച്ചെത്തിയതാണ് ‘ നാടാറുമാസം കാടാറുമാസം’ – എന്നു പറഞ്ഞതുപോലെയാണ് അയാൾ. ഒരു ദിവസം നേരം വെളുത്താൽ പിന്നെ കാണില്ല. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കറങ്ങും. അങ്ങനെ എവിടെയൊക്കയോ ചുറ്റിക്കറങ്ങി ഒരു ദിവസം വെളുക്കുമ്പോൾ കാണാം പീടികയിലേക്ക് കയറി വരുന്നത്. തിരിച്ചു പോകുന്നതുവരെ അമ്പലത്തിലെ ആൽത്തറയിൽ താമസം. രാത്രി ഏതുനേരത്തും ഇരിക്കുന്നതേ ആളുകൾ കണ്ടിട്ടുള്ളു കിടന്നുറങ്ങുന്നത് ആരും കണ്ടിട്ടില്ല. ഒരോ ജന്മങ്ങള് ഓരോ മറിമായം .എത്ര പ്രായമുണ്ടെന്ന് ആർക്കും തിട്ടമില്ല അലക്കി വെളുപ്പിച്ച പാൻറും ഷർട്ടും, ഊശാൻ താടി, പിന്നിലേക്ക് ചീകിവെച്ച മുടി പുറത്ത് വലിയ ഒരു ബാഗ് എന്നും അയാൾ ഇങ്ങനെയായിരുന്നു. അന്നും ഇന്നും ഇതേ പ്രായം.രാവിലെ കടയിൽ വന്ന് കടുപ്പത്തിലൊരു ചായ. കുറച്ചു കഴിഞ്ഞ് വലിയ ബാഗ് വലിച്ചു തുറന്ന് വിദേശമദ്യത്തിൻ്റെ ഒരു കുപ്പിയെടുത്ത് രണ്ടു ഗ്ലാസിൽ പകരും അര ഗ്ലാസ് മദ്യത്തിൽ തണുത്ത വെള്ളമൊഴിച്ച് ഒരു ഗ്ലാസ് അവനു കൊടുത്ത് അടുത്ത ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി ഒരു പോക്കാണ് ബസ്സ് കയറി പട്ടണത്തിലേക്ക് .ഇത് ഒരു ദിവസം കാണാതാകുന്നതു വരെ തുടർന്നു കൊണ്ടിരിക്കും.

അവൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. എന്തുകൊണ്ടായിരിക്കും അയാൾ ഇങ്ങനെ ആയിപ്പോയിട്ടുണ്ടാകുക . ഇന്നുവരെ അയാൾ ഒന്നും വിട്ടു പറഞ്ഞിട്ടില്ല. ഒരു ചിരിയിൽ എല്ലാം ഒതുക്കും. അനിശ്ചിതത്വത്തിൽ ആയിപ്പോയ ഒരു ജീവിതമോ? അനാഥത്വം പേറുന്ന ഒരു സങ്കടലോ? തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ!

മായികമായ മനുഷ്യമനസ്സിനെ തിരിച്ചറിയാൻ കഴിയുന്നേയില്ല. എന്തൊക്കെ ആഗ്രഹങ്ങളോടു
കൂടിയാണ് വളർന്നു വന്നിട്ടുണ്ടാകുക.പക്ഷേ എത്തിച്ചേരുന്നതോ’ നിനയ്ക്കുന്നത് ഒന്ന് ഫലിക്കുന്നത് മറ്റൊന്ന്’ – തൻ്റെ കർമ്മപഥമേതെന്ന് കാലം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാകാം. ആർക്കു വേണ്ടി, എന്തിനു വേണ്ടി ഈ നെട്ടോട്ടങ്ങൾ ആലോചിച്ചാൽ ആദിയും അന്തവുമില്ല. എല്ലാം പ്രതീക്ഷകളാണ് ജനിച്ചാൽ മരിക്കുമെന്ന് നമുക്കറിയാം ‘എന്ന്’ എന്നുള്ളതാണ് നമ്മേ മുന്നോട്ടേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. ആശകളും, വാക്കുകളും നമ്മേ ഊർജ്ജസ്വലരാക്കുന്നത്.

പിത്ത നിറമുള്ള തെരുവു വിളക്കുകൾ ഇപ്പോഴും മുനിഞ്ഞു കത്തുന്നു. അയാൾ ഇറങ്ങി നടന്നത് അ
വനറിഞ്ഞതേയില്ല.ആലോചനയിൽ നിന്ന് ഉണർന്നപ്പോൾ ലഹരിയുടെ ഒരു ചെറു ചൂട് തണുപ്പിനെ അകറ്റിക്കൊണ്ടിരുന്നു. എങ്കിലും അയാൾ തന്നെയായിരുന്നു മനസ്സിൽ. സമാവറിലെ വെണ്ണീർ തട്ടി നാണയ തുട്ടിട്ട തിളയ്ക്കുന്ന വെള്ളത്തിൻ്റെ ചിലമ്പിച്ച ശബ്ദത്തിലേക്ക് ചെവിചേർത്ത് അവൻ ഓർത്തു. വേരുകൾ വെട്ടിമാറ്റപ്പെട്ട ഒരു മരമോ അയാൾ വർഷങ്ങൾകടന്നു പോയിട്ടും വേദന വിട്ടുമാറാത്ത ഒരു ഹൃദയം.
ആളിപ്പടർന്നദുഃഖത്തിൽ നിശ്ശബ്ദമാക്കപ്പെട്ടപോലെ മൂകതയുടെ മൂടുപടം മാത്രം തനിക്കുരക്ഷ എന്നു ക
രുതുന്നതുപോലെ ജീവിതത്തെ എത്രമാത്രം തന്നിൽ നിന്നകറ്റി ഈ ശരീരത്തെ അലച്ചലിനായി വിട്ടു കൊ
ടുത്തു കൊണ്ട് അടങ്ങാത്ത ക്രൂരതയുടെ, അസഹിഷ്ണുതയുടെ ബഹിർസ്ഫുരണമോ.സ്വയം കത്തിത്തീരലോ. അങ്ങനെയുമുണ്ടാകാം ചിലജന്മങ്ങൾ

മഴയ്ക്ക് മണ്ണിനോട് പ്രണയമെന്ന് കാതിൽ പറയുന്നതുപോലെ ഇലകൾ പതുക്കെയനങ്ങിക്കൊ ണ്ടിരുന്നു. മഴക്കാറുള്ളതിനാൽ പ്രഭാതത്തിന് ഇന്ന് ഇരുണ്ട മുഖമാണ് .മുട്ടവിളക്കു പോലെ മുനിഞ്ഞു
കത്തിയതെരുവിളക്കുകൾ കണ്ണടച്ചു. പണിക്കു പോകുന്ന പെണ്ണുങ്ങളുടെ കലപില ശബ്ദം അടുത്തുവരുന്നു ഇനി കടയിലും തിരക്കാവും.

“എന്തൊക്കെയുണ്ടെടോ എന്ന കുഞ്ഞാരൻ മാഷിൻ്റെ ചോദ്യത്തിന് ‘എന്നും ഒരേ പോലെ രാവിലെ എഴുന്നേൽക്കുന്നു ചായ ഉണ്ടാക്കുന്നു ആൾക്കാർ വന്നു കുടിക്കുന്നു പോകുന്നു . ഉച്ച, രാത്രി ഇങ്ങനെയൊക്കെ’
എന്ന് പറയുമ്പോൾ അങ്ങനെയൊന്നുമല്ലെന്നും ഓരോ ദിവസത്തിനും പാഠഭേദങ്ങൾ ചമയ്ക്കുകയാണെന്നും ഇപ്പോൾ കാണുന്ന പുഴയല്ല പിന്നെ കാണുന്നത് എന്നും പറഞ്ഞു കൊണ്ട് ചായ കുടിക്കുന്ന മാഷിനെ നോക്കി ഇതെന്തൊരു മനുഷ്യനാപ്പായെന്ന് പിറുപിറുത്ത് ചായ പറ്റെഴുതി പീടിക വിട്ട് പോയിക്കെണ്ടിരുന്ന തോട്ടം പണിക്കാർ. അപ്പോഴും അവൻ്റെ മനസ്സിൽ തികട്ടിക്കൊണ്ടിരുന്നത് ലിപിയില്ലാത്ത ഭാഷ പോലുള്ള അയാളെയായിരുന്നു. വിയർത്ത മുഖം കള്ളി മുണ്ടിൻ്റെ കോന്തലയിൽ തോർത്തി ചെവിക്കുറ്റിയിലെ മുറി ബീഡി കത്തിച്ച് വലിക്കുമ്പോൾ കുഞ്ഞാരൻ മാഷ് ചോദിച്ചു.

“എന്താടോ, രാവിലെ ഒരാലോചന ”

ആളും അർത്ഥവുമില്ലാത്തഒരാളെക്കുറിച്ച് പറഞ്ഞാൽ തനിക്കെന്ത് പിരാന്ത് എന്നു കരുതുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം ഉറ്റ സുഹൃത്തിനെപ്പോലെ എന്നും രാവിലെ വന്ന് ഒരു ഗ്ലാസ് ഒഴിച്ചു തന്ന് ഒന്നും മിണ്ടാതെ നടന്നു മറയുന്നവനെക്കുറിച്ച് ഇവർക്കെന്തറിയാം.

” ഒന്നുമില്ല മാഷേ, ഓരോ ഓർമ്മകള് ”

ഇവനിതെന്തു പറ്റിയെന്ന് കുഞ്ഞാരൻ മാഷിൻ്റെ കണ്ണിൻ തുമ്പത്ത് പൊട്ടിവിരിയുന്നത് കണ്ട് മറ്റൊരു ചോദ്യമുണ്ടാകുന്നതിനു മുന്നേ അവൻ പണിയിൽ വ്യാപൃതനായി. ഓർക്കാപ്പുറത്തായിരിക്കും മാഷിൽ നിന്ന് വാക്കുകൾ ഇറങ്ങി വരുന്നത്. രാവിലെ കഴിച്ചതിൻ്റെ മണമെങ്ങാൻ കിട്ടിയാൽ മതി നാട്ടിലാകെ
നോട്ടീസടിക്കാൻ ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടലാകും അത്.

മുതലാളി വരാൻ നേരമായി അവൻ എല്ലാപണികളും വേഗത്തിൽ ഒതുക്കി. അന്ന് യാന്ത്രീകമായാണ് അ
വൻ ഓരോ പണിയും ചെയ്തത്. പക്ഷേ അലസത ഒട്ടും ഉണ്ടായിരുന്നില്ല. അയാളായിരുന്നു അവൻ്റെ മനസ്സുമുഴുവൻ എത്രയോകാലമായി കാണുന്നതാണ് ഇതുവരെ ഇങ്ങനെ ഒരനുഭവമുണ്ടായിട്ടില്ല. ഇവിടെ
എത്തിയാൽ എന്നും രാവിലെ വരും ചായ കുടിക്കും പിന്നെ ഗ്ലാസ് നിറച്ച് രണ്ടുപേരും കുടിക്കും അയാൾ
പോകും. അന്നൊന്നും തോന്നാത്ത എന്തോ ഒന്ന് ഇന്ന് മനസ്സിനെ മദിക്കുന്നു. മറ്റൊന്നും ഓർക്കാൻ
കഴിയുന്നില്ല ഓരോ ശ്രമവും പരാചയപ്പെടുകയാണ്.മനസ്സിൻ്റെ അടിത്തട്ടിൽ നിന്ന് മുങ്ങിയെടുക്കുന്ന തൊക്കെ അയാളെക്കുറിച്ചുള്ള ഓർമ്മകളുടെ വെള്ളാരങ്കല്ലുകളാണ്. കാച്ചിൽ വള്ളി പോലെ ഓർമ
ഞറുങ്ങണെ പിറുങ്ങനെ മനസ്സിനെ വരിയുന്നു,

രാത്രി കടയടക്കുമ്പോഴേക്കും അവൻ ചതഞ്ഞവള്ളി പോലെയായിരുന്നു. കുളി കഴിഞ്ഞ്
ഭക്ഷണം കഴിച്ച് കിടക്കുമ്പോൾ അയാൾ തിരിച്ചെത്തിയിരിക്കുമോയെന്ന് അറിയാനുള്ള ഒരാകാംക്ഷ
ഇരച്ചെത്തി. എന്നാൽ അപ്പോൾ തന്നെ ഇനി വരാതിരിക്കുമോ എന്നആശങ്കയും കുടിയേറി പക്ഷേ, അതെല്ലാം നിമിഷനേരം മാത്രമേ ഉണ്ടായുള്ളു. സ്നേഹത്തിൻ്റെ ഒരു തെളിനീർ അവനെ വന്നു തൊടുന്നതു
പോലെ അദൃശ്യനായി അയാൾ അവനരികിൽ തൊട്ടിരിക്കുമ്പോലെ. പിന്നെ അവനിൽ നിന്ന് നേർത്ത താളത്തിൽ കൂർക്കം വലി ഉയർന്നു കൊണ്ടിരുന്നു.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138