നടിയുടെ പരാതിയില്‍ കേസെടുത്ത നടന്‍ വിജയ് ബാബുവിന് ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ആരോപണം ഉന്നയിച്ച നടിക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. പെണ്‍കുട്ടി 18 പ്രാവശ്യം വിജയ് ബാബുവിന്റെ അടുത്ത് പോയിട്ടാണോ ബലാത്സംഗമാണെന്ന് പറയുന്നത് എന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് മാത്രമാണ് വിജയ് ബാബു ചെയ്ത തെറ്റെന്നും ബൈജു കൊട്ടാരക്കര വാദിക്കുന്നു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ”ഇരയുടെ പേര് വെളിപ്പെടുത്തിയത് മാത്രമാണ് വിജയ് ബാബു തെറ്റുകാരനാണ് എന്ന് സമ്മതിക്കാനുളളത്. വിജയ് ബാബു പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റുകളും അവര്‍ക്ക് പണം കൊടുത്തതിന്റെ രേഖകളുമെല്ലാം കോടതിയില്‍ കൊടുത്തിട്ടുണ്ട് എന്നാണ് അറിഞ്ഞത്. അങ്ങനെ വരുമ്പോള്‍ അതെങ്ങനെ ബലാത്സംഗക്കേസാകും എന്നാണ് ചോദിക്കുന്നത്. മറ്റൊരു കേസുമായി ഈ കേസ് താരതമ്യം ചെയ്യേണ്ടതില്ല. വിജയ് ബാബുവിന് ജാമ്യം അനുവദിക്കേണ്ട കേസ് തന്നെയാണ്. വിജയ് ബാബു എന്ത് തെറ്റാണ് ചെയ്തത് എന്നുളളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിജയ് ബാബുവിന്റെ അടുത്ത് ഒരു പെണ്‍കുട്ടി 18 പ്രാവശ്യം പോയിട്ടാണോ അത് ബലാത്സംഗമായി എഴുതുന്നത്. 18 തവണയും ബലാത്സംഗമാണോ നടന്നത്. ബലാത്സംഗം ആണെങ്കില്‍ ഒരു തവണയോ രണ്ട് തവണയോ അല്ലേ നടക്കുകയുളളൂ.

സുരക്ഷിതമായി ജോലി ചെയ്യേണ്ട ഇടത്ത് പീഡനമുണ്ടായാല്‍ അത് അംഗീകരിക്കാവുന്ന കാര്യമല്ല. എന്നാല്‍ വിജയ് ബാബുവിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. വിജയ് ബാബു ആ പെണ്‍കുട്ടിക്ക് പണം കൊടുത്തതും ചാറ്റുകളും മാത്രമല്ല, വിജയ് ബാബുവിന്റെ ഒരു സിനിമാ ലൊക്കേഷനില്‍ ചെന്ന് നായികയെ തല്ലാന്‍ ചെന്നതും തെറി പറഞ്ഞതും വീഡിയോ സഹിതം കോടതിയില്‍ കൊടുത്തിട്ടുണ്ട്. വിജയ് ബാബു ദുബായില്‍ പോയതില്‍ കഥയൊന്നും ഇല്ല.

വിജയ് ബാബു വ്യക്തിപരമായ കാര്യങ്ങള്‍ക്കോ മറ്റെന്തിനെങ്കിലുമോ പോയതാകാം. പേര് വെളിപ്പെടുത്തിയതാണ് വിജയ് ബാബു ചെയ്ത കുറ്റം. അത് നിയമം അനുശാസിക്കുന്നതല്ല. നാളെ ഇതൊരു പ്രവണതയായി വരികയൊന്നും ഇല്ല. ഈ കേസില്‍ ഇങ്ങനെ സംഭവിച്ച് പോയി. ബാക്കി കോടതി തീരുമാനിക്കട്ടെ. ഈ തെളിവുകളൊക്കെ വെച്ച് ഇത് പീഡനമാണോ പരസ്പര സമ്മത പ്രകാരമാണോ എന്നൊക്കെ.

വിജയ് ബാബു പറയുന്നത് സമ്മത പ്രകാരമാണ് എന്നാണ്. വീണ്ടും സിനിമയില്‍ അവസരം കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ അത് കൊടുക്കില്ല എന്ന് പറഞ്ഞതിന്റെ വാശിയാണ് എന്നൊക്കെയാണ് വിജയ് ബാബു കോടതിയില്‍ പറഞ്ഞത്. അതൊക്കെ വിശ്വാസത്തിലെടുത്തത് കൊണ്ടായിരിക്കുമല്ലോ കോടതി ജാമ്യം കൊടുത്തത്. അതില്‍ തെറ്റ് എന്താണ്. സിനിമയ്ക്കുളളില്‍ നിരവധി കുഴപ്പങ്ങളുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് മുതലല്ല, പണ്ട് മുതലേ ഉണ്ട്. ഒരു പെണ്‍കുട്ടി 18 പ്രാവശ്യം ഒരാളുടെ അടുത്ത് ചെന്നിട്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്താല്‍ അതില്‍ എന്താണ് എന്നാണ് ബൈജു കൊട്ടാരക്കര ചോദിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായി വാദിക്കുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര”.