തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നു. ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥനാ ശുശ്രൂക്ഷകൾ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.ക്രൈസ്തവ വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകൾ ആചരിക്കുന്നത്.

കേരളത്തിലും വിവിധ ദേവാലയങ്ങളിൽ പാതിരാക്കുർബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി.കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ നടന്ന ക്രിസ്തുമസ് പാതിരാ കുർബാനയ്ക്ക് സിറോ മലബാർ സഭ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു.

എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടത്തി.

കരിങ്ങാച്ചിറ ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് പള്ളിയിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം നേതൃത്വം നൽകി.