ജോൺ കുറിഞ്ഞിരപ്പള്ളി

സാധാരണ വാരാന്ത്യങ്ങൾ ഞങ്ങൾക്ക് ആഘോഷത്തിൻ്റെ ദിവസങ്ങളാണ്. വെള്ളിയാഴ്ച വൈകുന്നേരം പരിപാടികൾ ആരംഭിക്കും. ജോർജ് കുട്ടി ആഘോഷത്തിനുള്ള എന്തെങ്കിലും കാരണങ്ങൾ കണ്ടുപിടിക്കും. പ്രോത്സാഹിപ്പിച്ചുകൊണ്ട് വെറുതെ ഒന്ന് കൂടെ നിന്നാൽ എല്ലാ കാര്യങ്ങളും നടത്താൻ മുൻപിൽ കാണും.
പക്ഷെ ഈ വെള്ളിയാഴ്ച ജോർജ്‌കുട്ടി ചിന്താമഗ്നനായി ഇരിക്കുന്നു. എന്തെങ്കിലും കാര്യമായി സംഭവിച്ചിട്ടുണ്ട്. എൻ്റെ അറിവിൽ കാരണങ്ങൾ ഒന്നും കാണുന്നുമില്ല.ഞാൻ ഒരിക്കൽപോലും ജോർജ് കുട്ടിയോട് വാടക പകുതി തരണം എന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിന് അവൻ ദുഃഖിച്ചിരിക്കണം?ഞാൻ ചോദിച്ചു, ജോർജ് കുട്ടി,”എന്തുപറ്റി?നിൻറെ ഈ ഇരിപ്പ് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.”
“എന്തുപറ്റാനാണ് ? പറഞ്ഞിട്ട് എന്തുകാര്യം?”
” ഞാൻ വാടകയുടെ പകുതി നീ തരണം എന്ന് പറയും എന്ന് വിചാരിച്ചിട്ടാണോ?നീ ഈ മാസം തരേണ്ട.”

“ഹേയ്,അങ്ങനെ ഒരു ചിന്തയുമില്ല. ഈ മാസമല്ല ഒരിക്കലും ഞാൻ വാടക തരുന്നില്ല.നിനക്ക് സന്തോഷമായല്ലോ?”
ഈശ്വരാ, ഇതെന്തു ജീവി?ഞാൻ മനസിൽ വിചാരിച്ചു. ജോർജ് കുട്ടി പറഞ്ഞു,” ഇപ്പോൾ ഈ ഭാഗത്ത് നമ്മൾ അമ്പതിൽ കൂടുതൽ മലയാളികൾ ഉണ്ട്.”
“ഉണ്ട്.”
“അപ്പോൾ ഇവിടെ ഒരു മലയാളി അസോസിയേഷൻ വേണ്ടേ?”
“വേണം. അമ്പതു പേരുള്ളതുകൊണ്ട് പിളർന്നാലും രണ്ടു സംഘടന ഉണ്ടാക്കാൻ ആളുണ്ട്.”ഞാൻ പറഞ്ഞു.
“ശരിയാ.അപ്പോൾ പിളരും അല്ലെ?”ജോർജ് കുട്ടി.
“അത് ഉറപ്പല്ലേ.?”
“നമ്മളുടെ ഒരു സംഘടന നമുക്ക് ഉണ്ടാക്കണം. മറുനാടൻ മലയാളികൾക്ക് തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിക്കാൻ ഒരു വേദി വേണ്ടേ?”
“തീർച്ചയായും വേണം. നമ്മളുടെ കലാപവാസനകളും കലയോടൊപ്പം പ്രദർശിപ്പിക്കണം. ഗൃഹാതുരത്വം ഉണർത്തുന്ന കലാപങ്ങൾ.”ഞാൻ പ്രോത്സാഹിപ്പിച്ചു, എന്ന് പറഞ്ഞാൽ ന്യൂ ജനറേഷൻ പിള്ളേരുടെ ഭാഷയിൽ മോട്ടിവേഷൻ കൊടുത്തു .
“അത് പ്രശ്നമില്ല, കലാപവാസനകൾ നമ്മളുടെ സംഘടനയുടെ കണക്ക് വായിക്കുമ്പോൾ എല്ലാവരും പ്രകടിപ്പിച്ചോളും. അത് ആർക്കും പറഞ്ഞുകൊടുക്കേണ്ടിവരില്ല.”
“സംഘടന ഉണ്ടാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഒരു പേര് വേണ്ടേ ?”ഞാൻ ചോദിച്ചു.
“അതൊക്കെ ഞാൻ കണ്ടു വച്ചിട്ടുണ്ട് ബാഗ്ലൂർ സൗത്ത് മലയാളി അസോസിയേഷൻ”.
“സൗത്ത് അസോസിയേഷൻ ?ഇത് നോർത്ത് അല്ലെ?”
“ആണോ? അതെങ്ങനെ നോർത്ത് ആകും.?” ജോർജ് കുട്ടി ചോദിച്ചു.
“നമ്മൾ രണ്ടുപേരും ചേർന്ന് നിൽക്കുമ്പോൾ നിൻറെ ഇടത് എൻ്റെ വലതല്ലേ?അങ്ങനെ വരുമ്പോൾ നിൻറെ നോർത്ത് എൻ്റെ സൗത്ത് ആണ്.”ഞാൻ പറഞ്ഞു.
“അത് ശരിയാ,ഇനി എന്തുചെയ്യും?ബാംഗ്ലൂർ സൗത്ത് നോർത്ത് മലയാളി അസോസിയേഷൻ എന്ന് പേരിടാം.”
“അത്രയും പോകണ്ട,ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് മലയാളി അസ്സോസ്സിയേഷൻ എന്ന് പേരിടാം.”ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞു.
“ശരി,നീ പ്രസിഡണ്ട് ആയിക്കോ.പക്ഷെ ഇന്ത്യൻ പ്രസിഡന്റ്‌ മാതിരി ആയിരിക്കണം. ഞാൻ പറയുന്ന സ്ഥലത്തു താൻ ഒപ്പിട്ടാൽ മതി, പണി എളുപ്പമുണ്ട്. താൻ ബുദ്ധിമുട്ടണ്ട എന്ന് വിചാരിച്ചിട്ടാണ്. ഞാൻ സെക്രട്ടറി, ഇന്ത്യൻ പ്രധാന മന്ത്രി പോലെ,പാക്കിസ്ഥാൻറെ പ്രധാനമന്ത്രിയെപ്പോലെ അല്ല.”ജോർജ് കുട്ടി വിശദീകരിച്ചു.
“ബാക്കിയുള്ളത്, ജോസഫ് അച്ചായൻ വൈസ് പ്രസിഡണ്ട്. കാഥികൻ കൊല്ലം രാധാകൃഷ്ണൻ ജോയിൻറ് സെക്രട്ടറി. ട്രഷറർ സെക്രട്ടറി തന്നെ മതി,അതായത് ഞാൻ തന്നെ. അതിനുള്ള ജോലിയെ ട്രഷറർക്ക് ഉള്ളൂ.”
എല്ലാം ജോർജ് കുട്ടി തന്നെ നിശ്ചയിച്ചു. എല്ലാവരെയും വിവരം അറിയിക്കാനായി ഞങ്ങൾ പുറത്തിറങ്ങി. വിവരം അറിഞ്ഞ കൊല്ലം രാധാകൃഷ്ണൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.”ഉത്ഘാടനത്തിന് എൻ്റെ കഥാപ്രസംഗം വേണം “:.
“അത് വേണോ? ഉത്ഘാടന ദിവസം തന്നെ സംഘടന പിളർത്തണോ ?”ഞാൻ ചോദിച്ചു.
“ഹേയ്,കാശ് ഒന്നും തരണ്ട. ഫ്രീയാണ്.”
“അതുപറ്റില്ല ,ഫ്രീ പറ്റില്ല. ബുദ്ധിമുട്ടുന്നതല്ലേ?”ജോർജ് കുട്ടി പറഞ്ഞു. ഇവൻ ഇതെന്തിനുള്ള തയ്യാറെടുപ്പാണ് ? ഫ്രീ ആയി ചെയ്യാമെന്നു പറയുമ്പോൾ അത് നിരസിക്കുന്നത് എന്തിനാണ്?
“ശരി,നിർബന്ധമാണോ? എങ്കിൽ..”രാധാകൃഷ്ണൻ പറഞ്ഞു.
“അതെ നിർബന്ധമാണ്.”ജോർജ് കുട്ടി.
“എങ്കിൽ,ഇഷ്ടമുള്ളത് ആയിക്കോട്ടെ.”രാധാകൃഷ്ണൻ പറഞ്ഞു.
“അതൊന്നും പറ്റില്ല. ആയിരം രൂപ.”ജോർജ് കുട്ടി കത്തിക്കയറുകയാണ്.
“സമ്മതിച്ചിരിക്കുന്നു.”രാധാകൃഷ്ണന് സന്തോഷമായി.
“എങ്കിൽ അഞ്ഞൂറ് അഡ്വാൻസ്. ഓക്കേ?”ജോർജ് കുട്ടി ചോദിച്ചു.
“ഓക്കേ… ഓക്കേ …”രാധാകൃഷ്ണന് ഡബിൾ സമ്മതം.
“ഓക്കേ എന്നുപറഞ്ഞാൽ പറ്റില്ല. എടുക്ക് അഞ്ഞൂറ് രുപ.”
“ഞാനോ? എനിക്ക് താനല്ലേ ആയിരം രൂപ തരാമെന്ന്പറഞ്ഞത് “. രാധാകൃഷ്ണൻ ചോദിച്ചു.
“ഞാൻ പറഞ്ഞത് കഥ കേൾക്കുന്നതിന് ആയിരം രൂപ തരണം എന്നാണ് “.
“ഇപ്പോൾതന്നെ സംഘടന പിളർത്തണോ?.നമുക്ക് ഓണം ആഘോഷിക്കണ്ടേ? ഓണം വേണം. എന്നാൽ അത് കഴിയുന്നവരെയെങ്കിലും നമ്മൾ ഐക്യത്തോടെ പെരുമാറാൻ തയ്യാറാകണം.”പ്രസിഡണ്ട് സമവായത്തിന് ശ്രമിച്ചു.
“അപ്പോൾ ഓണം കഴിഞ്ഞാൽ പിന്നെ ഐക്യം ആവശ്യമുണ്ടോ?”രാധാകൃഷ്ണൻറെ വാല് ബാലകൃഷ്ണന് അതാണ് സംശയം.
“അപ്പോൾ പിരിവ് തുടങ്ങാം അല്ലേ ?”അച്ചായൻ തയ്യാറായി കഴിഞ്ഞു.
“നിൽക്ക് നമ്മളുടെ സംഘടനയ്ക്ക് ഒരു എംബ്ലം വേണം,ലെറ്റർ ഹെഡ് വേണം.”പ്രസിഡണ്ട് പറഞ്ഞു.
“മലയാളി സംഘടനകൾക്കെല്ലാം എംബ്ലം ഒന്നുകിൽ കൊന്ന തെങ്ങ് അല്ലെങ്കിൽ കെട്ടുവള്ളം,കഥകളിയുടെ തല ഇവയാണ് .ഇത് മൂന്നും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്.”ജോർജ് കുട്ടി പറഞ്ഞു.
ജോസഫ് കേട്ടപാടെ ചാടി പറഞ്ഞു,”നമ്മൾക്ക് കെട്ടുവള്ളം മതി.ജോർജ് കുട്ടി കട്ടെടുത്ത കെട്ടുവള്ളം.അതിന് ഒരു ഗുമ്മുണ്ട്.”
രാധാകൃഷ്ണൻ ഏറ്റു പിടിച്ചു, “അതുപറ്റില്ല,കെട്ടുവള്ളം നിങ്ങൾ ക്രിസ്ത്യാനികൾക്ക് കൊള്ളാം ,ഞങ്ങൾ ഹിന്ദുക്കൾക്ക് കഥകളിയുടെ തല മതി”.
വർഗീയത വളർത്തിക്കൂടാ.പ്രസിഡന്റ ഇടപെട്ടു,”നമ്മൾക്ക് കൊന്ന തെങ്ങ് മതി”.ഞാൻ പറഞ്ഞു.”അപ്പോൾ എംബ്ലം കൊന്ന തെങ്ങ് എന്ന് തീരുമാനിച്ചിരിക്കുന്നു.”
“അതിൻറെ മുകളിൽ രണ്ടുമൂന്നു തേങ്ങാ കാണുന്നുണ്ടല്ലോ.അതെങ്ങനെ പറിച്ചെടുക്കും?”അതുവരെ മിണ്ടാതിരുന്ന സെൽവരാജൻ ചോദിച്ചു.”ഒരുത്തനും മുകളിൽ കേറി തേങ്ങാ പറിക്കാൻ പോകുന്നില്ല. താഴെ നിന്ന് വാചകം അടിക്കുകയേയുള്ളൂ”സെൽവരാജൻ കൂട്ടി ചേർത്തു.
“തൽക്കാലം തേങ്ങാ അവിടെ നിൽക്കട്ടെ.”സെക്രട്ടറി ഇടപെട്ടു.
“അത് ഞങ്ങൾ മാറുമ്പോൾ ജോർജ് കുട്ടി ,നമ്മളുടെ സെക്രട്ടറി, അടിച്ചുമാറ്റും.”അച്ചായൻ പറഞ്ഞു.
“ഒരുതരം മറ്റേ വർത്തമാനം പറയരുത്. ഈ കൊന്നതെങ്ങിൻറെ മുകളിൽ കയറി ചാകാൻ എന്നെ കിട്ടില്ല. പേര് തന്നെ കൊന്ന തെങ്ങ്. ആരെ കൊന്ന തെങ്ങാണോ ഇത്.”
“അങ്ങനെയാണെങ്കിൽ തേങ്ങാ നമ്മൾ എല്ലാവർക്കും ആയി വീതിക്കാം.എന്താ?”സെൽവ രാജൻ പ്രശ്നപരിഹാരം കണ്ടുപിടിച്ചു.
“തൽക്കാലം ഇന്നത്തെ മീറ്റിങ്ങ് അവസാനിപ്പിക്കാം ,”കൂടുതൽ ചർച്ചകൾ നടത്തി കുളം ആക്കേണ്ട എന്ന് വിചാരിച്ച് പ്രസിഡണ്ട് പറഞ്ഞു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി