ജോൺ കുറിഞ്ഞിരപ്പള്ളി

നാടകവും സ്റ്റേജിലെ പ്രശ്നങ്ങളും കാണികളുടെ ഇടപെടലും എല്ലാം കൂടി ആയപ്പോൾ കാര്യങ്ങൾ ഞങ്ങളുടെ കൈയിൽ നിന്ന് കൈ വിട്ടുപോയിരുന്നു. ഞങ്ങൾ രണ്ടുപേരും വെറുതെ നാട്ടുകാരുടെ തല്ലുകൊള്ളാൻ നിൽക്കാതെ ഓടി രക്ഷപെടുക എന്ന് തീരുമാനിച്ചു.

സംഘാടകർ ഞങ്ങൾ മുങ്ങും എന്ന് മനസ്സിലാക്കി, രണ്ടുമൂന്നുപേർ ഓടിവന്നു. നേരത്തെ സംവിധായകനെ അന്വേഷിച്ചുവന്ന ആ രണ്ടുപേരും കൂട്ടത്തിലുണ്ട്.

“അയ്യോ ചതിക്കരുത് മാഷെ, ഞങ്ങൾ ഉപദ്രവിക്കാൻ വന്നതല്ല. മറ്റേ ഗ്രൂപ്പ് അടി ഉണ്ടാക്കിയാൽ നിങ്ങൾക്ക് പ്രൊട്ടക്ഷൻ തരാൻ വന്നതാണ്.”

സ്റ്റേജിൽ പരിപാടികൾ അലങ്കോലം ആയിക്കഴിഞ്ഞിരുന്നു. ഭാഗ്യത്തിന് കർട്ടൻ വലിക്കുന്നവന് അല്പം കലാബോധം ഉണ്ടായിരുന്നതുകൊണ്ട് അവൻ കർട്ടൻ ഇട്ട് തൽക്കാലം കാണികളിൽ നിന്നും സ്റ്റേജിലെ ബഹളം മറച്ചു.

ജോർജുകുട്ടി പറഞ്ഞു,” ഇദ്ദേഹം ഒരു പ്രസിദ്ധനായ സംവിധായകനാണ്. ഒരു തരത്തിൽ നിർബ്ബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നതാണ്. അവസാനം ഇങ്ങനെ ആയി. ഇനി ഞങ്ങൾ എന്ത് ചെയ്യാനാണ്? ഞങ്ങൾക്ക് പോകണം.”

“കഴിഞ്ഞത് കഴിഞ്ഞു,നമ്മുക്ക് ബാക്കികൂടി നടത്തണം. ഇല്ലെങ്കിൽ നാട്ടുകാർ ഞങ്ങളെ തല്ലിക്കൊല്ലും.”

“ജോർജ് കുട്ടി എന്നെ നോക്കി ഒരു ചോദ്യം,”സാർ,എന്ത് ചെയ്യണം ?”

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“പണിയുണ്ട്. ചേട്ടൻ ഒന്നിങ്ങു വന്നേ.”

നേതാവിനെ വിളിച്ചു ജോർജ് കുട്ടി മാറ്റി നിർത്തി എന്തോ പറഞ്ഞു.

അയാൾ പറഞ്ഞു,”നോക്കട്ടെ,”

“എടാ,നിൻറെ ചേട്ടൻ ഇന്നലെ വിദേശത്തുനിന്നും വന്നതല്ലേ?ഒരു കുപ്പി സംഘടിപ്പിക്കാമോ എന്ന് നോക്ക്.”

ഒരു അഞ്ചു മിനിട്ടുകഴിഞ്ഞില്ല, ഒരു ഷിവാസ് റീഗൽ വിസ്കി ബോട്ടിലുമായി അയാൾ തിരിച്ചുവന്നു.

ആദ്യ പെഗ്ഗ്‌ എനിക്കുതന്നെ തന്നു.

ജോർജ് കുട്ടി പറഞ്ഞു,”പ്രസിദ്ധ റഷ്യൻ സാഹിത്യകാരൻ ആൻറൺ മാക്രോവിസ്കിയുടെ ,ദി റോഡ് ഗോസ് ടു സീ ,എന്ന കഥ മലയാളത്തിലേക്ക് തർജമ ചെയ്ത് ഇദ്ദേഹം തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ആൻറൺ മാക്രോവിസ്കിയുടെ,ക ടലിലേക്ക് പോകുന്ന റോഡ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ ആരെങ്കിലും?”

“ഞാൻ വായിച്ചിട്ടുണ്ട്”. കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

“കണ്ടോ അദ്ദേഹം വായിച്ചുട്ടുണ്ട്. ഇപ്പോൾ അദ്ദേഹം ആ കഥ ചുരുക്കി പറയും.”

പുസ്തകം വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞയാൾ ഒന്ന് ചമ്മി.

“കുറേക്കാലം മുൻപ് വായിച്ചതാണ്. ഇപ്പോൾ ശരിക്കും ഓർക്കുന്നില്ല.”

“അതാണ് മാക്രോവിസ്ക്കിയുടെ പുസ്തകത്തിൻ്റെ പ്രത്യേകത.വായിച്ചവർ ഓർത്തിരിക്കില്ല. “പുസ്തകം വായിച്ചു എന്ന് പറഞ്ഞവൻ മുങ്ങിക്കഴിഞ്ഞിരുന്നു.

“അതെ നമ്മൾ വായിച്ചാൽ കരഞ്ഞുപോകും. അടുത്തുതന്നെ ഫിലിം ഷൂട്ടിംഗ് ആരംഭിക്കും.”

“എങ്കിൽ വായിക്കാതെ ഇരുന്നാൽ പ്രശനം ഇല്ലല്ലോ?”ഒരുത്തൻ ഗോൾപോസ്റ്റിലേക്ക് ബോൾ അടിച്ചു.

“വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും, നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. “കുഞ്ഞുണ്ണി മാഷിനെ ഉദ്ധരിച്ചു ജോർജ് കുട്ടി പറഞ്ഞു.

ഷൂട്ടിങ് ഉടനെ ആരംഭിക്കും എന്ന് കേട്ടപ്പോൾ അതുവരെ അലമ്പായിരുന്നവരെല്ലാം വേഗം ഡീസൻറ് ആയി. ബോട്ടിലുകൾ പിന്നെയും രണ്ടെണ്ണം കൂടി വന്നു.

ഒരാൾ ഒരു പെഗ്ഗ് സ്പെഷ്യലായി ഒരു ഗ്ലാസ്സിൽ ഒഴിച്ച് എനിക്കും ജോർജ് കുട്ടിക്കും തന്നുകൊണ്ട് പറഞ്ഞു,”സാറെ, ഒരു ചെറിയ റോളു മതി എൻ്റെ കാര്യം കൂടി ഒന്നു പരിഗണിക്കണേ “.

ഞങ്ങൾ രണ്ടുപേരും അത് വാങ്ങിയില്ല. ജോർജ് കുട്ടി പറഞ്ഞു,”ഷിവാസ് റീഗൽ ബോട്ടിലിൽ മാക്ഡോവൽസ് ഒഴിച്ചാൽ ഞങ്ങൾക്ക് തിരിയാതിരിക്കാൻ ഞങ്ങൾ വെറും ഉണ്ണാക്കന്മാരാണ് എന്ന് വിചാരിച്ചോ,? ഡോണ്ട് റിപ്പീറ്റ് ഇറ്റ് എഗൈൻ. മനസ്സിലായോ?”

അയാൾ വെളുത്തു വിളറി

എല്ലാവരും കൂടി ഞങ്ങളെ രണ്ടു പേരെയും പൊക്കി തോളിൽ ഇരുത്തി സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിൽ പരിപാടികളെല്ലാം മൊത്തം അലങ്കോലമായി കഴിഞ്ഞിരുന്നു. അവരുടെ പ്രസിഡണ്ട് സ്റ്റേജിൽ കയറി പരിപാടികൾ താമസിച്ചതിന് ക്ഷമ പറഞ്ഞു.

നാടകം വീണ്ടും ആരംഭിച്ചു.

നാടകത്തിൽ അമ്മായിഅമ്മ മരിച്ചുകിടക്കുമ്പോൾ മരുമകൾ തല്ലി അലച്ചുകരയുന്ന ഒരു സീൻ ഉണ്ട്. നടി കർട്ടൻ ഉയരുന്നതിനുമുമ്പ് എൻ്റെ അടുത്ത് വന്നു. “എനിക്ക് കരയാൻ അറിയില്ല.”

“അമ്മ മരിച്ചുകിടക്കുകയാണ് എന്ന് വിചാരിച്ചാൽ മതി. അപ്പോൾ കരച്ചിൽ വന്നോളും.”

“പക്ഷെ ഇത് അമ്മായിഅമ്മയല്ലേ?”

“അതിനെന്താ?”

“അമ്മായിഅമ്മ മരിക്കുമ്പോൾ ആരെങ്കിലും കരയുമോ ?ചിരിക്കുകയല്ലേ ചെയ്യുക?എനിക്ക് കരയാൻ അറിയില്ല.”

“എങ്കിൽ കരയുന്ന സീൻ വരുമ്പോൾ മുഖം പൊത്തി കുനിഞ്ഞു നിൽക്കുക. ഞങ്ങൾ കരച്ചിൽ ശബ്ദം കേൾപ്പിച്ചോളാം.”

നടി സമ്മതിച്ചു.

അമ്മായിഅമ്മ മരിക്കുന്നതിനു മുമ്പ് ഭർത്താവു ഭാര്യയോട് ദേഷ്യപ്പെട്ടു വാതിൽ ശക്തിയായി വലിച്ചടയ്ക്കുന്ന ഒരു സീൻ ഉണ്ട്. അയാൾ വാതിൽ അയാളുടെ മുഴുവൻ ശക്തിയും എടുത്ത് വലിച്ചടച്ചു. സ്റ്റേജിൽ ഫിറ്റു ചെയ്‌ത്‌ വച്ചിരുന്ന വീടിൻ്റെ കട്ടഔട്ടർ ഒരു കഷ്ണം ഒടിഞ്ഞു നടിയുടെ തലയിലേക്ക് വീണു. നടി ഉച്ചത്തിൽ നിലവിളിച്ചു.

നായകൻ സ്റ്റേജിലേക്ക് വരുന്നതിനു മുൻപ് എന്നോട് ചോദിച്ചു, നായികയുടെ തലയിൽ പട്ടിക കഷ്ണം വീണു മോങ്ങുന്നു. നാടകം നിർത്തി അവർക്ക് എന്ത് പറ്റി എന്ന് നോക്കണ്ടേ?”

“വേണ്ട,താൻ കേറിചെന്ന് തൻ്റെ ഡയലോഗ് പറയൂ. നല്ല ഒറിജിനാലിറ്റിയാണ് ഇപ്പോൾ.”

നാടകം ഭംഗിയായി നടന്നു.

നാടകം അവസാനിച്ചപ്പോൾ സംഘാടകരിൽ ഒരാൾ സ്റ്റേജിലേക്ക് വന്നു.

“ഈ നാടകത്തിൽ ഏറ്റവും നന്നായി അഭിനയിച്ച നമ്മളുടെ പ്രിയപ്പെട്ട നടിക്ക് ഒരു ക്യാഷ് അവാർഡ് ഞാൻ കൊടുക്കുവാൻ തീരുമാനിച്ചു”.

അയാൾ പതിനായിരം രൂപയുടെ ഒരു ചെക്ക് കവറിലിട്ട് നടിക്ക് കൊടുത്തു.

കാണികൾ ആരും കൈ അടിച്ചില്ല.

സംവിധായകൻ പറഞ്ഞു,”ഈ മനോഹര നിമിഷത്തിൽ എല്ലാവരും അവാർഡ് കിട്ടിയ നടിയെയും അത് കൊടുത്ത ആളെയും കൈയടിച്ചു പ്രോത്സാഹിപ്പിക്കുക.”

“ഞങ്ങളുടെ പട്ടി കൈയ്യടിക്കും. അയാളുടെ ഭാര്യക്ക് അയാൾ തന്നെ അവാർഡ് കൊടുക്കുമ്പോൾ. “സദസ്സിൽ നിന്നും ആരോ വിളിച്ചുപറഞ്ഞു.

കുറുക്കന്മാരുടെ അവതാരങ്ങൾ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി