ജോൺ കുറിഞ്ഞിരപ്പള്ളി

ഞങ്ങളുടെ വാടക വീട്ടിലെ ജോർജ് കുട്ടിയുടെ റൂം ഒരു ആർട്ട് ഗാലറി പോലെ തോന്നും ആദ്യമായി കാണുന്നവർക്ക്. റൂമിൽ ഒരു വലിയ കശുമാവ് ഫിറ്റ് ചെയ്തു വച്ചിട്ടുണ്ട്. അതിൻറെ ഉയരത്തിലുള്ള ശിഖരങ്ങളുടെ കീഴിൽ ജോർജ് കുട്ടിയുടെ കട്ടിൽ മേശ കസേരകൾ എല്ലാം നിരത്തിയിട്ടിരിക്കുകയാണ്. പ്രകൃതിയുമായി യോജിച്ചു ജീവിക്കുകയാണ് താൻ എന്നാണ് ജോർജ് കുട്ടി അതിനെ വിശേഷിപ്പിക്കുന്നത്. കാഴ്ചയ്ക്ക് വളരെ മനോഹരമാണ്, പക്ഷേ വളരെയധികം സ്ഥലം അതിനുവണ്ടി വെറുതെ പാഴായിപോകുന്നുണ്ട്.

സുഹൃത്തുക്കൾ ആരോ സിംഗപ്പൂരിൽ നിന്നും വന്നപ്പോൾ കൊണ്ടുവന്നു കൊടുത്തതാണ്. ആദ്യം കാണുന്നവർക്ക് നല്ലൊരു തമാശയാണ് ഈ കശുമാവും അതിൻ്റെ കീഴിലെ ഉറക്കവും.

എങ്ങനെയോ അതിൻ്റെ ഒരു ശാഖ ഇളകിതാഴെ വീണുപോയി. അത് കയ്യിലെടുത്തു് ജോർജ് കുട്ടി പറഞ്ഞു,” ഇത് ഒരു നല്ല ലക്ഷണമല്ലല്ലോ. ഫോറസ്റ്റ് ഡിപ്പാർട്മെൻറിൽ നിന്നും അനുവാദം ഇല്ലാതെ ആരാണ് ഇതിൻ്റെ ശിഖരങ്ങൾ മുറിച്ചുമാറ്റിയത്? ഇത് ,ആരോ ചന്ദനമരമാണ് എന്ന തെറ്റിദ്ധരിച്ചതായിരിക്കണം. കശുമാവും ചന്ദനവും തിരിച്ചറിയാൻ വയ്യാത്ത കാട്ടുകള്ളന്മാർ എന്ത് മണ്ടന്മാരാണ്.”

“അതെ, ശരിയാണ്.ഈ ദുർലക്ഷണം കണ്ടിട്ട് എന്തോ അപകടം സംഭവിക്കാൻ പോകുന്നതുപോലെ തോന്നുന്നു.” ഞാൻ പറഞ്ഞു.

വെറുതെ ഒരു തമാശ പറഞ്ഞതാണെങ്കിലും വൈകുന്നേരം ജോർജ് കുട്ടിക്ക് വീട്ടിൽ നിന്നും ഒരു ടെലിഫോൺ കോൾ വന്നു. ഉടനെ വീട്ടിലേക്ക് ചെല്ലണം, കാര്യം എന്താണെന്ന് പറയുന്നുമില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അളിയൻ വിസ അയച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് ഉടനെ വീട്ടിൽ വരണം,പാസ്പോർട്ട് മറ്റു വിശദവിവരങ്ങളും കൊടുക്കണം. വെറുതെ ജോർജ് കുട്ടി പേടിച്ചുപോയി.”അവിവാഹിതരായ അഞ്ചുപെങ്ങന്മാർ,തലക്ക് സ്ഥിരതയില്ലാത്ത ചേട്ടൻ രോഗിയായ അച്ഛൻ,പിന്നെ ഈ ഭാരമെല്ലാം ചുമക്കുന്ന ‘അമ്മ……………”

“നിർത്തു,ഈ കഥ നമ്മൾ കണ്ട കന്നട സിനിമയുടെ കഥയല്ലേ? തനിക്ക് പുതിയത് വല്ലതും കണ്ടുപിടിച്ചുകൂടെ? ആ രാധാകൃഷ്ണനോ മറ്റോ ആയിരിക്കണം, ഇപ്പോൾ ഒരു രണ്ടു കഥാപ്രസംഗത്തിനുള്ള വിഷയം കണ്ടുപിടിക്കുമായിരുന്നു.”ജോർജ് കുട്ടി പറഞ്ഞു.

“അളിയൻറെ പ്ലാൻ എന്തോ കാര്യമായിട്ടുണ്ട്, അതാ തന്നെ ഗൾഫിൽ കൊണ്ടുപോകണം എന്ന നിർബ്ബന്ധം പിടിക്കുന്നത്.”ഞാൻ പറഞ്ഞു

“ഒന്ന് പോയി നോക്കാം അല്ലേ?”.

വൈകുന്നേരത്തെ ഐലൻഡ് എക്സ്പ്രസ്സിൽ കയറ്റിവിടാനായി ഞാനും ജോർജ് കുട്ടിയുടെ കൂടെ റെയിൽവേ സ്റ്റേഷനിൽ പോകാൻ തയ്യാറാകുകയായിരുന്നു. ജോർജ് കുട്ടി പറഞ്ഞു,”ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല ”

ജോർജ് കുട്ടിയെ വണ്ടി കയറ്റിവിടാൻ ,വിവരം അറിഞ്ഞ എല്ലാവരും സ്റ്റേഷനിലെത്തി. പതിവിനു വിപരീതമായി ജോർജ്ജുകുട്ടിയുടെ കളിയും ചിരിയും നിന്നിരിക്കുന്നു തമാശ പറയുന്നില്ല കോമാളി വേഷങ്ങൾ കാണിക്കുന്നില്ല ജോർജുകുട്ടിയുടെ ഈ മാറ്റം ഞങ്ങൾ ആർക്കും സഹിക്കാൻ കഴിയുന്നില്ല.

രാധാകൃഷ്ണൻ ശോകമായ സ്വരത്തിൽ പറഞ്ഞു,” പന്തയം വെച്ച് ഇനി ആരു ഞങ്ങൾക്ക് മസാലദോശ വാങ്ങി തരും?” ഹുസൈൻ പറഞ്ഞു “എൻ്റെ ഷോർട്ട് ഫിലിം ഇനി എങ്ങനെ ഷൂട്ട് ചെയ്യും ?”

ജോർജ് കുട്ടി,പറഞ്ഞു “ഈ പറയുന്നത് കേട്ടാൽ തോന്നും ഞാൻ മരിച്ചുപോയെന്ന്,ഒന്ന് മിണ്ടാതിരിക്കണം .” ട്രെയിൻ വന്നു, സീറ്റ് റിസർവേഷൻ കിട്ടിയിരുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കയറിപ്പറ്റാൻ സാധിച്ചു വണ്ടി പുറപ്പെടാറായപ്പോൾ ജോർജ് കുട്ടി ജനലിൽ കൂടി തോളത്തു പിടിച്ചു ,എന്നിട്ടു പറഞ്ഞു,”എൻ്റെ റൂമിൽ കശുമാവിൻ കീഴിൽ ഒരു കാർഡ് ബോർഡ് പെട്ടി ഉണ്ട്, അതിൽ ഒരു കവർ ഉണ്ട്,അത് തനിക്കുള്ളതാണ്.”

താൻ ചിലപ്പോഴെങ്കിലും വിചാരിച്ചിട്ടില്ലേ ഞാൻ എന്തു തരം ജീവിയാണെന്ന് .”

രാധാകൃഷ്ണൻ അടുത്തേക്ക് വന്നു.”ഞങ്ങൾ അത്യാവശ്യം ചില കാര്യങ്ങളുടെ ചർച്ചയിലാണ്. ഇപ്പോൾ കഥാപ്രസംഗം നടത്തരുത്.”

“ആര് ഇപ്പോൾ കഥാപ്രസംഗം പറയും? ഞാൻ ഈ ദുഃഖകരമായ ഈ സാഹചര്യത്തിൽ അതിന് യോജിച്ച ഒരു ഗാനം എഴുതി ട്യൂൺ ചെയ്തിട്ടുണ്ട്. അത് പാടാം ”

“കൂകൂ കൂകൂ തീവണ്ടി എന്നല്ലേ തുടക്കം?”

“അതെ അച്ചായന് അത് എങ്ങനെ മനസ്സിലായി.?”

ട്രെയിൻ നീങ്ങിത്തുടങ്ങി. ജോർജ് കുട്ടി കൈ വീശി യാത്രപറഞ്ഞു.

മനസ്സിനുള്ളിൽ ഒരു അസ്വസ്ഥതയുടെ സ്പർശം .

വണ്ടി കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും നിശബ്ദരായി പുറത്തേക്ക് നടന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി