ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ സ്വന്തമായി ഒരു വീട് എന്നത് ഇവിടെയുള്ള എല്ലാ മലയാളികളുടെയും സ്വപ്നമാണ്. പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വീട് എന്ന സ്വപ്നം മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് പലരും നേരിടുന്നത്. അതിൻറെ കൂടെയാണ് ഉയർന്ന പലിശ നിരക്കുകളെ കുറിച്ചുള്ള ആശങ്ക.

എന്നാൽ കടുത്ത മത്സരങ്ങളെ തുടർന്ന് കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ പലിശ നിരക്ക് കുറച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമാകും. രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്കുകൾ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% നിന്ന്സ് 5.53 ശതമാനമായി കുറഞ്ഞത് വീട് വാങ്ങുന്നവർക്ക് പ്രയോചനം ചെയ്യും . യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ ധനകാര്യ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ച വാർത്ത മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു .

അതിനു പിന്നാലെ മറ്റ് രണ്ട് പ്രധാന ധനകാര്യ സ്ഥാപനങ്ങളായ ബാർക്ലേസും സാന്റാൻഡറും നിരക്കുകൾ കുറച്ചത് കൂടുതൽ പേർക്ക് പ്രയോജനം ചെയ്യും. നിലവിൽ ഏകദേശം 1.6 ദശലക്ഷം ബാങ്ക് വായ്പ എടുത്തവർക്കും കുറഞ്ഞ നിരക്കിലേയ്ക്ക് മാറുന്നതിലൂടെ പലിശ നിരക്ക് കുറയുന്നതിന്റെ പ്രയോജനം ചെയ്യും. 2024 -ൽ വീടുകളുടെ വില വീണ്ടും കുറയുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . വീടുകളുടെ വില 5 % കുറയാനുള്ള സാധ്യതയാണ് ഈ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യം മൂലം വീട് മേടിക്കാനാഗ്രഹിക്കുന്നവരുടെ സാമ്പത്തിക ഭദ്രതയിൽ കനത്ത ഇടിവ് നേരിട്ടതാണ് വീടുകളുടെ വില കുറയുവാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . സുരക്ഷിതമല്ലാത്ത സമ്പദ് വ്യവസ്ഥ വീട് വാങ്ങാനോ മാറാനോ ആഗ്രഹിക്കുന്ന ആളുകളുടെ ആത്മവിശ്വാസം കുറച്ചേക്കാനുള്ള സാധ്യതയുണ്ട്.

മാറിയ കുടിയേറ്റ നയത്തിന്റെ പശ്ചാത്തലത്തിൽ നേഴ്സുമാർ ഒഴികെയുള്ള മലയാളികൾക്ക് യുകെ യോടുള്ള അഭിനിവേശം കുറഞ്ഞിട്ടുണ്ട്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കാത്തതും വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്കുള്ള കടുത്ത നിയന്ത്രണങ്ങളും യുകെയിൽ വീട് മേടിക്കുന്നതിൽ നിന്ന് ഒട്ടുമിക്ക മലയാളികളെയും പിന്തിരിപ്പിക്കുമെന്നാണ് പലരും മലയാളം യുകെ ന്യൂസിനോട് അഭിപ്രായപ്പെട്ടത്.