ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പണം നൽകി അശ്ലീല ചിത്രങ്ങൾ ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന ബിബിസി അവതാരകന് നേരെ പുതിയ പരാതി. ഭീഷപ്പെടുത്തുന്നതും അധിക്ഷേപകരവുമായ സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായാണ് കൗമാരപ്രായത്തിലുള്ള ഒരാൾ ബിബിസി ന്യൂസിനെ സമീപിച്ചത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുപതു വയസ്സുള്ള ഈ വ്യക്തിയുമായി അവതാരകൻ പരിചയത്തിലാകുന്നത്. എന്നാൽ ഇരുവരും തമ്മിൽ പരസ്പരം കൂടിക്കാഴ്ചയ്ക്ക് സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും അത് നടന്നില്ല എന്ന് പരാതി നൽകിയ കൗമാര പ്രായത്തിലുള്ള വ്യക്തി വ്യക്തമാക്കി. എന്നാൽ അവതാരകന്റെ പേര് വെളിപ്പെടുത്തുമെന്ന് താൻ പറഞ്ഞപ്പോൾ, തനിക്കെതിരെ അധിക്ഷേപകരവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ അവതാരകൻ അയച്ചതായാണ് ബിബിസി ന്യൂസിനോട് ഇവർ വ്യക്തമാക്കിയത്. നിലവിലുള്ള ആരോപണങ്ങൾക്ക് പുറമേ , ഇത്തരത്തിലുള്ള പുതിയ പരാതി അവതാരകന്റെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെ കുറിച്ചും പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്. ബിബിസി ന്യൂസ് അവതാരകനെ നേരിട്ടും അഭിഭാഷകൻ മുഖേനയും ബന്ധപ്പെട്ടെങ്കിലും പുതിയ ആരോപണങ്ങളോട് പ്രതികരണമൊന്നും തന്നെ ലഭിച്ചിട്ടില്ല.

ഇരുവരും ആദ്യം ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ശേഷം, സംഭാഷണം മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നീങ്ങി. ഈ ഘട്ടത്തിൽ തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയ അവതാരകൻ ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട്, ഒരു ബിബിസി അവതാരകനുമായി തനിക്ക് ബന്ധമുള്ളതായി ആരോപണം ഉന്നയിച്ചയാൾ ഓൺലൈനിൽ തന്നെ പോസ്റ്റിലൂടെ ചെറിയ സൂചനകൾ നൽകി. പിന്നീട് ഒരു ഘട്ടത്തിൽ അവതാരകന്റെ പേര് വെളിപ്പെടുത്താമെന്നുള്ള സൂചനകൾ ഈ പോസ്റ്റിൽ ഉണ്ടായിരുന്നുവെന്നുമാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഇതിനെ തുടർന്നാണ് അവതാരകൻ നിരവധി ഭീഷണി സന്ദേശങ്ങൾ അയച്ചത്. അവതാരകന്റെ ഫോണിൽ നിന്ന് തന്നെയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് ബിബിസി ന്യൂസ് പരിശോധിച്ച് ഉറപ്പാക്കി. ആരോപണം ഉന്നയിച്ച വ്യക്തി ബിബിസി ന്യൂസിനോട് സംസാരിച്ചെങ്കിലും, ആരോപണങ്ങൾ അന്വേഷിക്കുന്ന ബിബിസി കോർപ്പറേറ്റ് അന്വേഷണ യൂണിറ്റിന് അവർ പരാതി നൽകിയിട്ടില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

ലിത്വാനിയയിൽ നിന്നും മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി, താൻ ഈ പുതിയ ആരോപണങ്ങൾ കണ്ടിട്ടില്ലെന്നും എന്നാൽ ഏതെങ്കിലും ഇരകൾ തങ്ങൾക്ക് ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ധൈര്യമായി മുന്നോട്ടു വന്ന പറയണമെന്നും ആവശ്യപ്പെട്ടു. ഇതേ ബിബിസി അവതാരകന് നേരെ കഴിഞ്ഞദിവസം മറ്റൊരു ആരോപണം സൺ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മയക്കുമരുന്ന് വാങ്ങാൻ പണം നൽകി കുട്ടിയോട് അശീല ഫോട്ടോകൾ അയച്ചു തരുവാൻ ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം ബിബിസി യുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് ഡയറക്ടർ ടിം ഡേവി വ്യക്തമാക്കി.