കോവിഡിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ലോകം. കായിക മേഖലയും ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. ടൂർണമെന്റുകളെല്ലാം ആരംഭിച്ചെങ്കിലും ഇന്ത്യയിൽ മത്സരങ്ങൾ നേരിട്ട് കാണാൻ ആരാധകർക്ക് ഇതുവരെ അവസരമുണ്ടായിരുന്നില്ല. ഇപ്പോൾ കായിക മേഖലയും പൂർണമായി അൺലോക്കിങ്ങിലേക്ക് കടക്കുകയാണെന്ന സീചന നൽകി ബിസിസിഐ. ഇതിന്റെ ഭാഗമായി കാണികളെയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരം കാണാൻ ആരാധകർക്ക് അനുമതി നൽകും. ഫെബ്രുവരി 24 മുതൽ 28 വരെ അഹമ്മദാബാദിലെ നവീകരിച്ച മെട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഇവിടേയ്ക്ക് കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് സ്ഥിരീകരിച്ച ശേഷം ഇന്ത്യയിൽ ആദ്യമായാണ് ബിസിസിഐ സ്റ്റേഡയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങുന്നത്. 2019 നവംബറിൽ നടന്ന ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടമാണ് അവസാനമായി കാണികളെ ഉൾക്കൊള്ളിച്ച് ഇന്ത്യയിൽ നടന്ന മത്സരം.

ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അഹമ്മദാബദിൽ തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല.

നവീകരിച്ച അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങൾക്ക് വേദിയാകുമ്പോൾ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം.