ഖത്തര്‍ ലോകകപ്പിലെ സ്വപ്നതുല്യമായ കുതിപ്പ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് പോര്‍ച്ചുഗലിനെ തകര്‍ത്ത് മൊറോക്കോ സെമിയില്‍. എതിരില്ലാത്ത ഒരു ഗോളിന് റൊണാള്‍ഡോയേയും സംഘത്തിനെയും മറികടന്ന് മൊറോക്കോ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി.

പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിയില്‍ 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹിയ എല്‍ ഇദ്രിസിയുടെ പാസില്‍ നിന്നായിരുന്നു നെസിറിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍. ഇതിനു തൊട്ടുപിന്നാലെ വലതുവിങ്ങില്‍നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറില്‍ത്തട്ടി തെറിച്ചത് പോര്‍ച്ചുഗലിന് നിരാശയായി.

മത്സരത്തില്‍ പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തുന്നതിനിടെ, ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് മൊറോക്കോ ലീഡെടുത്തത്. മത്സരത്തില്‍ ചില സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ യൂസഫ് എന്‍ നെസിറി തന്നെ മൊറോക്കോയ്ക്കായി ലക്ഷ്യം കണ്ടു. ഇടതുവിങ്ങില്‍നിന്ന് യഹിയ എല്‍ ഇദ്രിസി ഉയര്‍ത്തി നല്‍കിയ ക്രോസിന് തലവച്ചാണ് നെസിറി മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ഇദ്രിസിയുടെ ക്രോസിന് കണക്കാക്കി മുന്നോട്ടുകയറിവന്ന ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റയെ മറികടന്ന് ഉയര്‍ന്നുചാടിയ നെസിറിയുടെ ഹെഡര്‍ ഒന്നു നിലത്തുകുത്തി വലയില്‍ കയറി. സ്‌കോര്‍ 10.

പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിയില്‍ മികച്ച അവസരങ്ങളിലേറെയും ലഭിച്ചതു മൊറോക്കോയ്ക്കാണ്. അവസരങ്ങളിലേറെയും പാഴാക്കിയത് ഗോള്‍ നേടിയ യൂസഫ് എന്‍ നെസിറി തന്നെ. ഏഴാം മിനിറ്റില്‍ത്തന്നെ ഹക്കിം സിയെച്ചിന്റെ കോര്‍ണര്‍ കിക്കിന് തലവച്ച് ഗോള്‍ നേടാന്‍ ലഭിച്ച അവസരം എന്‍ നെസിറി പാഴാക്കി. പിന്നീട് 26ാം മിനിറ്റില്‍ സിയെച്ചിന്റെ തന്നെ ഫ്രീകിക്കിന് തലവയ്ക്കാന്‍ ലഭിച്ച സുവര്‍ണാവസരവും ക്രോസ് ബാറിനു മുകളിലൂടെയാണ് നെസിറി പായിച്ചത്.