ഹവായി ചെരുപ്പ് ധരിച്ച് നടക്കുന്ന സാധാരണക്കാരെ പോലും വിമാനയാത്രക്കാരായി മാറ്റാൻ മോദി ഭരണം പ്രാപ്തരാക്കിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.

മോദി അധികാരത്തിൽ എത്തുമ്പോൾ പൊള്ളയായതും ആഭ്യന്തര പ്രശ്നങ്ങളും നിറഞ്ഞ രാജ്യമായിരുന്നു ഇന്ത്യയെന്നും അഴിമതിയും ഭീകരവാദവും ഉച്ച സ്ഥായിൽ ആയിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ ഏഴ് വർഷത്തെ മോദി ഭരണം രാജ്യത്തെ ജനങ്ങൾക്ക് എല്ലാ വിഭവങ്ങളിലും പദ്ധതികളിലും തുല്യ അവകാശം നൽകിയെന്ന് യോ​ഗി ആദിത്യനാഥ് അവകാശപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകൾ, റെയിൽവേ, വിമാനത്താവളങ്ങൾ എല്ലാം വികസിപ്പിച്ചു. 22 എയിംസ് ആശുപത്രികളും 300 മെഡിക്കൽ കോളേജുകളും രാജ്യത്തിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു

കോവിഡിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രധാനമന്ത്രി പരിശ്രമിക്കുകയാണെന്നും യോഗി പറഞ്ഞു.

മോദി സർക്കാർ ഏഴുവർഷം പിന്നിടുന്ന വേളയിൽ സിതാപൂരിലെ ഗ്രാമീണരോടാണ് യുപി മുഖ്യമന്ത്രി നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.