പ്രിയ നടന്‍ അനില്‍ നെടുമങ്ങാടിന് കേരളം കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്ര നല്‍കി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം ഇപ്പോഴും സുഹൃത്തുക്കള്‍ക്കും മലയാള സിനിമ ലോകത്തിനും ഉള്‍ക്കൊള്ളാനായിട്ടില്ല. വെള്ളിയാഴ്ച തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് ഇടെയാണ് അനില്‍ നെടുമങ്ങാട് കയത്തില്‍ മുങ്ങിയത്. ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടെയാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഇതിനിടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം മലങ്കര ജലാശയത്തില്‍ പോവുകയായിരുന്നു. ഇന്നലെ നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടന്നു. ഇപ്പോള്‍ അനിലിനെ കുറിച്ചുള്ള ബിജു മേനോന്റെ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഒരു മാധ്യമത്തോടായിരുന്ന ബിജു മേനോന്‍ അനിലിനെ കുറിച്ച് പറഞ്ഞത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് ബിജു മേനോന്‍ പങ്കുവെച്ചത്.

ബിജു മേനോന്റെ വാക്കുകള്‍,

അയ്യപ്പനും കോശിയും എന്ന കഥ സച്ചി പറഞ്ഞപ്പോള്‍ തന്നെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷിന്റെ കഥാപാത്രം ഗംഭീരമാണെന്ന് എന്റെ മനസ്സ് പറഞ്ഞു. അത് ചെയ്യാന്‍ ശക്തനായ നടന്‍ തന്നെ വേണ്ടിവരുമല്ലോയെന്നുമോര്‍ത്തു. അട്ടപ്പാടിയിലെ ലൊക്കേഷനിലെത്തുമ്പോഴാണ് അനിലിനെ നേരിട്ടു കാണുന്നത്. പൃഥിയും ഞാനും അനിലും ഒരുമിച്ചുള്ള പൊലീസ് സ്റ്റേഷന്‍ സീനായിരുന്നു ആദ്യം. അതുകൊണ്ട് തന്നെ അനില്‍ അല്‍പം ടെന്‍ഷനിലായിരുന്നു. എത്ര പറഞ്ഞിട്ടും അനില്‍ കംഫര്‍ട്ടാകുന്നില്ല. ഒടുവില്‍ ഞാന്‍ സച്ചിയോടു പറഞ്ഞു. എടാ അനിലിനൊരു ടെന്‍ഷനുണ്ട്. അവനൊരു ചെറിയൊരു സീന്‍ കൊടുക്ക് ആദ്യം. ഉടനെ സച്ചി പറഞ്ഞു നീയും രാജുവും ഒന്നടങ്ങ്. അവനൊരു പുതിയ ആളല്ലേ നിങ്ങളങ്ങനെ നെഞ്ചുവിരിച്ചു നിന്നാല്‍ അവനെന്തു ചെയ്യും  ഏതു പുതിയ ആര്‍ട്ടിസ്റ്റിനോടും സഹോദരനെപ്പോലെ പെരുമാറുന്ന എന്നോടോ എന്നായി ഞാന്‍.

ഞാന്‍ പെട്ടെന്ന് അനിലിനെ വിളിച്ചു. അടുത്തിരുത്തി സംസാരിച്ചു. അനിലിന്റെ ടെന്‍ഷന്‍ മാറി. പിന്നെക്കണ്ടത് സിനിമയില്‍ പലപ്പോഴും കണ്ടിട്ടുള്ള പൊലീസ് കഥാപാത്രങ്ങള്‍ക്കപ്പുറം ഒരു സാധാരണ മനുഷ്യന്‍ തൊപ്പിവച്ച് മുന്നില്‍ നില്‍ക്കുന്നതാണ്. മനുഷ്യസ്‌നേഹത്തിന്റെ പല അടരുകളുള്ള ഒരു കഥാപാത്രം. പല പൊലീസ് മോള്‍ഡിലും ഒതുങ്ങാത്ത വേഷം. സെറ്റില്‍ പല സന്ദര്‍ഭങ്ങളിലും പിന്നീട് അനിലിനെ തോളില്‍ത്തട്ടി അഭിനന്ദിച്ചു. ഷൂട്ടിങ് സെറ്റില്‍ ഞാന്‍ പൊതുവെ എല്ലാവരുമായും കമ്പനി കൂടുന്നയാളാണ്. അനിലിനെ എപ്പോള്‍ വിളിച്ചാലും പുള്ളി പിടുത്തം തരാതെ ഒതുങ്ങിമാറും. വലിയ താരങ്ങളായിരുന്നു ആ സെറ്റില്‍ എപ്പോഴും. എന്നാല്‍ ബന്ധങ്ങളുണ്ടാക്കി ഇടിച്ചുകയറാന്‍ അനില്‍ ഒരിക്കലും ശ്രമിച്ചില്ല. തന്റെ വേഷം ശരിയാക്കുക എന്നതുമാത്രമായിരുന്നു ആ നടന്റെ ലക്ഷ്യം.

നീണ്ട ഷെഡ്യൂളായിരുന്നു അയ്യപ്പനും കോശിയുടേത്. പല തവണ ഞാന്‍ മുറിയിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും അനില്‍ ഒഴിഞ്ഞുമാറി. ഒടുവില്‍ അവസാനത്തെ ദിവസം ഞാന്‍ അനിലിനോടു പറഞ്ഞു ഇന്നു നീ ഒഴിഞ്ഞു മാറരുത്. ഇന്നു നിങ്ങള്‍ വന്നില്ലെങ്കില്‍ നിങ്ങളെ ഒരു വല്ലാത്ത കഥാപാത്രമായി ഞാന്‍ കാണും. സൗഹൃദങ്ങളെക്കാളും വ്യക്തിബന്ധത്തേക്കാളും ഉപരിയല്ല സിനിമയെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. അന്നു രാത്രി ഷാജുവും ഞാനും അനിലും എന്റെ മുറിയില്‍ക്കൂടി. അതൊരു വലിയ സൗഹൃദത്തിന്റെ തുടക്കമായി. കെട്ടിപ്പിടിച്ച് ഉമ്മ തന്നാണ് അനില്‍ പോയത്.

അയ്യപ്പനും കോശിയും ഇറങ്ങിയപ്പോള്‍ അനിലിനെ തേടി അഭിനന്ദനങ്ങള്‍ ഒഴുകിയെത്തി. കോവിഡ് ആയതിനാല്‍ സിനിമയ്ക്ക് പെട്ടെന്നു ബ്രേക്ക് വന്ന സമയമായിരുന്നു അത്. അനുസ്യൂതമായിരുന്നു സിനിമയുടെ ഒഴുക്കെങ്കില്‍ അനില്‍ ഇന്ന് ഏറ്റവും തിരക്കുള്ള നടനായി മാറിയേനെ. എന്നിട്ടും നല്ല വേഷങ്ങള്‍ അനിലിനെത്തേടി വന്നു. ഇതു മലയാള സിനിമയുടെ നഷ്ടമാണെന്നും സൗഹൃദങ്ങളുടെ നഷ്ടമാണെന്നും നമുക്ക് ഭംഗി വാക്കു പറയാം. എന്നാല്‍ അയാളുടെ നഷ്ടമാണ് ഏറെ വലുത്. ഉറ്റവരുടെ നഷ്ടമാണ് സഹിക്കാനാകാത്തത്. ക്രിസ്മസ് ദിനത്തില്‍ മറ്റൊരു സൗഹൃദ സദസ്സില്‍ ഇരിക്കുമ്പോഴാണ് അനുജന്റെ വിയോഗവാര്‍ത്ത വന്നത്. ഓരോ ചുവടും ഓരോ വാക്കും തളരുന്നു മുറിയുന്നു.