ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ഫ്രീ റേഞ്ച് ടർക്കികളിൽ പക്ഷിപനി വ്യാപിക്കുന്നതായി റിപ്പോർട്ട്‌. കഴിഞ്ഞ വർഷംകൊണ്ട് തന്നെ രോഗം ഒരു ശതമാനം ടർക്കികളുടെ മരണത്തിനു കാരണമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗ വ്യാപനം ഉണ്ടായതിനെ തുടർന്ന് കർഷകർ ടർക്കികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവങ്ങളുമുണ്ട്. പ്രാഥമിക ഘട്ടമെന്ന നിലയിൽ രോഗവ്യാപനതോത് ഒഴിവാക്കാൻ, പക്ഷികളെയും മൃഗങ്ങളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുവാൻ കർഷകരോട് അധികൃതർ അഭ്യർത്ഥിച്ചു.

ക്രിസ്മസ് സീസൺ അടുത്തിരിക്കെ വിപണികളിൽ കടുത്ത ആഘാതമാണിത് സൃഷിച്ചിരിക്കുന്നത്. നിലവിലെ പോരായ്മ പരിഹരിക്കാൻ പോളണ്ട് പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടർക്കികളെ ഇറക്കുമതി ചെയ്യാനാണ് സൂപ്പർ മാർക്കറ്റുകളുടെ തീരുമാനം. യുകെയിലെ പ്രതിസന്ധിയെ അതിജീവിക്കാൻ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി നടത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പക്ഷിപ്പനി കർഷകരിൽ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രശ്നത്തിൽ അടിയന്തിരമായി അധികാരികൾ ഇടപെടണമെന്ന് കോമൺസ് ഫുഡ് ആൻഡ് ഫാമിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് പക്ഷിപ്പനി ഇത്രയും തീവ്രമാകുന്നതെന്ന് ബ്രിട്ടീഷ് പൗൾട്രി കൗൺസിൽ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാർഡ് ഗ്രിഫിത്ത്‌സ് പറഞ്ഞു.

ക്രിസ്മസ് വിപണിയെ ലക്ഷ്യമാക്കി ഉത്പാദിപ്പിച്ചത് ഏകദേശം 9 ദശലക്ഷം ടർക്കികളെയാണ്. ഇതിൽ ഒരു ദശലക്ഷത്തിലധികം ടർക്കികൾ ഇപ്പോൾ തന്നെ പക്ഷിപ്പനി ബാധിച്ചു ചത്തു. മുൻ വർഷങ്ങളിൽ രോഗത്തിന് കാരണമായ വൈറസിനെ അതിജീവിച്ചെന്നും ഇതിനെയും നമ്മൾ അതിജീവിക്കുമെന്നും യുകെയിലെ ചീഫ് വെറ്ററിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസ് പറഞ്ഞു.