ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മൂന്ന് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ബർമിങ്ഹാമിൽ നിന്നുള്ള സെക്കൻഡറി സ്കൂൾ അധ്യാപകന് മൂന്ന് വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചിരിക്കുകയാണ്. മുപ്പതുകാരനായ മുഹമ്മദ്‌ തയ് മൂർ ആണ് ഇത്തരത്തിൽ പെൺകുട്ടികളെ ക്ലാസ്സിൽ കയറുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും, പിന്നീട് ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തത്. മാത് സ് ടീച്ചറായ ഇയാൾ ക്ലാസിൽ ഇരുന്ന പെൺകുട്ടികൾക്ക് ഫോൺ ഉപയോഗിക്കാനുള്ള അനുമതി നൽകുകയും, സമ്മാനമായി ചോക്ലേറ്റുകളും മറ്റ് മധുരപലഹാരങ്ങളും നൽകുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളുമായി ലൈംഗികപരമായ സന്ദേശങ്ങൾ കൈമാറുന്നതിന് സ്നാപ് ചാറ്റ് ഗ്രൂപ്പും ഇദ്ദേഹം ഉണ്ടാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ ഇദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ മറ്റൊരു ടീച്ചറോട് ഇത് സംബന്ധിച്ച് പറഞ്ഞതിനെ തുടർന്നാണ് പിന്നീട് പോലീസ് കേസായി മാറിയത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇദ്ദേഹത്തെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസിലെ പബ്ലിക് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കഴിഞ്ഞമാസം ബിർമിങ്ഹാം ക്രൗൺ കോടതിയിൽ മുഹമ്മദ്‌ തനിക്കെതിരെ ആരോപിക്കപ്പെട്ട 11 ലൈംഗിക ദുരുപയോഗ കുറ്റങ്ങളും സമ്മതിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. സ്കൂൾ പരിസരങ്ങളിലും അല്ലാതെയുമായി ഇയാൾ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. ഇതോടൊപ്പം തന്നെ സ്കൂളിൽ വച്ച് തന്നെ സിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ ഇയാൾ പെൺകുട്ടികളെ ചുംബിക്കുകയും മറ്റും ചെയ്യുമായിരുന്നു എന്ന് പെൺകുട്ടികൾ പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി കുറ്റങ്ങളാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തിയതിനാലാണ് ഇത്തരത്തിലുള്ള ശിക്ഷ ലഭിച്ചത്.