ഇന്ത്യക്കാരിയായ ഇൗ മുത്തശ്ശി ബ്രിസ്ബണിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. അമ്പരപ്പും പിന്നിട് കൗതുകവും ആയി മാറിയ കഥ ഇങ്ങനെ. മുത്തശ്ശിയുടെ ബാഗില്‍ എഴുതിയ വാക്കുകളാണ് യാത്രക്കാരെയും എയർപോർട്ട് ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. ‘ബോംബ് ടു ബ്രിസ്ബേന്‍’ എന്നെഴുതിയ ഇന്ത്യക്കാരിയായ മുത്തശ്ശിയുടെ ബാഗാണ് അമ്പരപ്പുണ്ടാക്കിയത്. പിന്നീട് എയർപോർട്ട് അധികൃതരും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി തിരച്ചിലായി. ബാഗിന്റെ ഉടമയായ മുത്തശ്ശിയെ കണ്ടെത്തി കാര്യം തിരക്കിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. മുംബൈയില്‍നിന്നുള്ള മുത്തശ്ശി ബോംബെ എന്നെഴുതിയത് ബോംബ് എന്നായിപ്പോയതാണ് ഇക്കണ്ട പ്രശ്നങ്ങൾക്കെല്ലാം കാരണം.

അറുപത്തിയഞ്ച് വയസുകാരിയായ വെങ്കട ലക്ഷ്മിയ്ക്കാണ് ബോംബെയ്ക്ക് ബോംബ് എന്ന് തെറ്റി ബാഗിലെഴുതിയത്. മുംബൈയില്‍നിന്ന് ബ്രിസ്ബണിലെത്തിയ വെങ്കട ലക്ഷ്മിയെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ആണ് സ്വീകരിച്ചത്. ലക്ഷ്മിയുടെ മകള്‍ ദേവി ജ്യോതി രാജ് കഴിഞ്ഞ പത്തുവര്‍ഷമായി ഓസ്ട്രേലിയയിലാണ് താമസം.

എന്തിനാണ് ബാഗില്‍ ബോംബ് എന്നെഴുതിയിരുക്കുന്നതെന്നും എന്താണ് അതിനുളളില്‍ ഉള്ളിലെന്നും പൊലീസ് പല ആവർത്തി ചോദിച്ചെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാള്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ആഘോഷിക്കാനാണ് ലക്ഷ്മി ഓസ്ട്രേലിയയിലെത്തിയത്. തനിച്ചുള്ള ആദ്യയാത്രയുടെ പരിഭ്രാന്തിയെ തുടര്‍ന്നാണ് ലക്ഷ്മി ബോംബെയ്ക്ക് എന്നതിന് പകരം ബോംബ് എന്നെഴുതിയതിപോയത്. എന്നാല്‍ ഇൗ പ്രശ്നങ്ങളൊക്കെ ഉണ്ടായശേഷമാണ് പിശക് മുത്തശ്ശിയും അറിയുന്നതെന്നാണ് കൗതുകം.