അറിവ് അന്വർത്ഥമാകുന്നത് പുതുതലമുറകൾക്ക് ചൈതന്യം പകരുമ്പോഴാണ് . സ്വാർത്ഥരായ പഴയ തലമുറക്കാർക്ക് ആ വിശാലമായ ലക്ഷ്യവുമില്ല അതിനുള്ള വരമൊഴിയെന്ന മാർഗവുമില്ല. അതുണ്ടായപ്പോൾ അവർ അത് സാധിച്ചു . അതുവരെ ഉണ്ടായിരുന്ന വായ്മൊഴിയെന്ന അമൂല്യ ധനം ആ തലമുറയോടെ അസ്തമിക്കുകയായിരുന്നു പതിവ്. ഡോ. ഐഷയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന അമൂല്യ ഗ്രന്ഥം ഈ കുറവ് നികത്തി.

മുന്നറിവുകളും സ്വന്തം പരീക്ഷണ നിരീക്ഷണ ഫലങ്ങളും ഡോ. കരുക്കളാക്കി കൊണ്ടാണ് വിശദമായും വ്യക്തമായും ലളിതമായും സരസമായും ഈ എഴുത്തുകാരി കരുതിവെച്ചിരുന്ന ഡയറിക്കുറിപ്പെന്ന രൂപരേഖയായി മാറി. ആകർഷണീയമായ ആ ഓർമ്മച്ചെപ്പ് അറിവുകളുടെ രഹസ്യ കലവറയായിരുന്നു. അതു കേവലം രണ്ടു കടലാസിൽ പ്രതിഫലിപ്പിക്കാവുന്ന യജ്ഞം ആയിരുന്നില്ല.

അത് തുറക്കും മുമ്പ് ഐഷ ഡോക്ടറുടെ പരിസരവും പൈതൃകവും ഒന്ന് ചികഞ്ഞു നോക്കുന്നത് നന്നെന്നു കരുതുന്നു.

നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ ബി. ശ്യാം ലാൽ ആണ് ഡോക്ടർ ഐഷയുടെ വലംകൈയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രിയതമൻ . ആ തണൽ തഴുകിവരുന്ന മന്ദമാരുതനാണ് തന്റെ സഖിയുടെ പിൻബലവും ആന്തരിക ചൈതന്യവും . ഭാര്യയും ഭർത്താവും വിദ്യാധനം കൈകാര്യം ചെയ്യുന്ന ഒരേ തൊഴിലുകാർ. മാത്രമല്ല അനിയത്തി പ്രൊഫ. ഡോ. അനിത വി.യും അക്ഷരക്കുളത്തിൽ തന്നെ നീന്തിക്കുളിക്കുന്ന അരയന്ന പക്ഷികൾ . പ്രകൃതി ഒരുക്കിയ അതിമനോഹരമായ സാഹചര്യങ്ങൾ .

വിദ്യാഭ്യാസ നിലവാരം ഉരച്ചു നോക്കിയാൽ ഡോ. ഐഷ ഉയർന്ന തസ്തികയിലുള്ള ഏത് രാജ്യസേവ നടത്താനും കഴിവുറ്റ വ്യക്തിയാണ്. എങ്കിലും തന്റെ ചിറക്കര ഗ്രാമം ചുറ്റിപ്പറ്റി സേവ ചെയ്യുന്നതിൽ പ്രത്യേക ഔത്സുക്യമുണ്ട്. ഡോ. ഐഷാ വിദ്യാദേവതയുടെ വിവിധ ശാഖകളിൽ അസാമാന്യ പാടവം തെളിയിച്ച വ്യക്തിയാണ്. ഡിഗ്രി നേടിയതിനു ശേഷവും വൈവിദ്ധ്യമാർന്ന അറിവ് നേടുന്നതിൽ ഡോക്ടർ താല്പരയായിരുന്നു. എംസിഎ എടുത്തത് കോഴിക്കോട് റീജിയണൽ എൻജിനീയറിങ് കോളേജിൽ നിന്നാണ്. എം ബി എ എടുത്തത് ഇഗ്നൗവിൽ നിന്ന് . പി എച്ച് ഡി എടുത്തത് കുസാറ്റ് കമ്പ്യൂട്ടർ സയൻസിൽ . മാത്രമോ എൻ എസ് ഐ എമ്മിന്റെ ഹിപ്നോട്ടിക് കൗൺസിലിംഗ് യോഗ ആന്റ് നാച്ചുറോപ്പതി കോഴ്സും ഈക്കൂട്ടത്തിൽ കരസ്ഥമാക്കിക്കഴിഞ്ഞു.

ഇതൊക്കെ നേടിയെങ്കിലും തന്റെ ചിറക്കര ഗ്രാമസേവയാൽ സന്തുഷ്ടയാകുകയായിരുന്നു ഡോ. ഐഷയുടെ മോഹം . വിത്തു ഗുണം പത്തു ഗുണമെന്നാണ് പഴമൊഴി. മതാശുദ്ധിയെന്ന പൈതൃക സ്വത്ത് ഐഷ ഡോക്ടറുടെ ഐശ്വര്യവും കൈത്താങ്ങും. അധ്വാനത്തിൽ കര വിരുതും കൂടി കലർന്നപ്പോൾ ജീവിതവീഥി പ്രകാശപൂരിതമായി ഭവിച്ചു.

പഴമക്കാരിൽ മങ്ങിക്കിടന്ന വിദ്യാഭ്യാസം,മന:ശുദ്ധി, സഹകരണ ശീലം എന്നീ മൂല്യങ്ങൾ പരിരക്ഷിക്കുകയാണ് ഡോ. ഐഷാ വി .യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ . പഴയതിനെ ദീർഘവീക്ഷണത്തോടെ പഠിച്ചതിനുശേഷമാണ് പുതിയതിനെ ഡോ. സ്വാഗതം ചെയ്തു കാണുന്നത്. സാധാരണക്കാർക്ക് അലഭ്യമായ പാഠങ്ങളാണ് ഡോ. അനുവാചകർക്ക് നൽകി പ്രബുദ്ധരാക്കുന്നത്.

റഫർ അദ്ധ്യായം 11

ഭക്ഷ്യവസ്തുക്കളുടെ കേടുകൂടാതുള്ള സംരക്ഷണക്കാലത്തെപ്പറ്റിയാണ് പറയുന്നത് ശ്രദ്ധിക്കുക.
കുരുമുളക് കേടുകൂടാതെ 25 വർഷം ഇരിക്കും. കൂവക്കിഴങ്ങു പൊടി 10 വർഷവും മഞ്ഞൾപൊടി അഞ്ചുവർഷവും ഇരിക്കുമ്പോൾ പിണംപുളി 10 വർഷം വരെ കേടില്ലാതെ ഇരിക്കും. കൃഷിരീതിയെപ്പറ്റി പറയുകയാണ്, കള പറിച്ചു കഴിഞ്ഞാൽ ചാരം കലക്കിയ വെള്ളം തളിച്ചാൽ ചെടിക്ക് തഴച്ചു വരാൻ കഴിയും. ആൽക്കലിയാണ് ചാരം. അത് നനഞ്ഞാൽ ചൂടിനെ കുറയ്ക്കാൻ കഴിയും.

അദ്ധ്യായം 91ൽ ആമയെപ്പറ്റിയുള്ള കാണാപ്പുറങ്ങൾ കാട്ടുകയാണ് ഡോക്ടർ. കാസർകോഡ് നെല്ലിക്കുന്നിൽ കടലാമ , കൂട്ടംകൂട്ടമായി കരയ്ക്കു വരുന്നത് സുരക്ഷിതമായി മുട്ടയിട്ട് വിരിയിക്കാനാണ്. ആമ മുട്ട വലുതും , തോടില്ലാത്തതും പകരം തോൽ ആവരണമുള്ളതുമാണ്. മുട്ടകൾ കര സംരക്ഷിക്കുമെന്ന ഒരു വിശ്വാസവും സമൂഹത്തിലുണ്ട് .

ആമയ്ക്ക് 500 വർഷം ആയുസ്സുണ്ട്. മാവേലിക്കരയിലും ആമക്കുളങ്ങളുണ്ടായിരുന്നു. ആമക്കുളങ്ങൽ നികത്തി പുതുമണ്ണ് മുകളിൽ ഇട്ട് മണ്ണ് കൃഷിയോഗ്യമാക്കി മാറ്റുന്നു.

അദ്ധ്യായം 91 പഴയ തലമുറ :-

അച്ഛൻറെ പേരിനപ്പുറം ആർക്കും അറിയില്ല .സ്ത്രീകളുടെ പരമ്പര നാമവും അറിയില്ല. താഴ്ന്നവരെ കുറവനെന്നും തേവനും മറ്റുമാണ് വിളി. ദേവി എന്ന നാമം മുന്തിയ ജാതിക്കാർക്കുള്ളതാണ്. പകരം തേവി എന്ന് തീണ്ടവർക്ക് വിളിപ്പേരാക്കാം.

കൃഷിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചാന്നാർ എന്നായിരുന്നു രാജാവ് നൽകിയിരുന്ന വിളിപ്പേര്. പുതിയ തലമുറയ്ക്ക് മഹത്വമുള്ള മാനുഷിക മൂല്യങ്ങൾ കൊടുക്കാൻ വിദ്യാഭ്യാസം നൽകുന്നതാണ് ഒരു വഴി. സ്വയം പര്യാപ്തരായി ജീവിതം നയിക്കാൻ കരുത്തുള്ളവരാക്കുകയാണ് സമുദായ സേവനം .

നിഷ്കളങ്കമായ ഡോക്ടറുടെ സേവനങ്ങൾ ചിറക്കര ഗ്രാമത്തിൽ നിസ്തർക്കം വെളിച്ചം വീശുമെന്ന് ഡോ. ഐഷാ വി .യുടെ ചരിത്രത്തിൽ മുദ്രണം ചെയ്യുവാൻ ‘ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ’ എന്ന ഒറ്റ ഗ്രന്ഥം മതിയാകും എന്ന് സർവ്വാത്മനാ ഏവരും സമ്മതിക്കും.

ഭാവുകങ്ങൾ നേർന്നുകൊണ്ട്

ആറ്റിങ്ങൽ സി ദിവാകരൻ