ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിഡ്ജ്ൻഡ്.: ലോഗൻ മവാംഗി (5) യെ കൊലപ്പെടുത്തിയ കേസിൽ പതിനാലുകാരൻ കോടതിയിൽ ഹാജരായി. ലോഗൻ വില്യംസൺ എന്നറിയപ്പെടുന്ന ലോഗൻ മവാംഗിയെ ബ്രിഡ്ജ്ൻഡ് കൗണ്ടിയിലെ ഒഗ് മോർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് ജൂലൈ 31 നാണ്. അഞ്ച് വയസുകാരനായ ലോഗൻ മവാംഗിയുടെ മരണം അന്വേഷിക്കുന്ന സംഘം 14 വയസുകാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് സൗത്ത് വെയിൽസ് പോലീസ്‌ അറിയിച്ചു. കുട്ടിയുടെ പ്രായം കണക്കിലെടുത്ത് പേരും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ലോഗന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയും രണ്ടാനച്ഛനും കുറ്റക്കാരാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 39 കാരനായ ജോൺ കോളിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ വഴി തെറ്റിച്ചതിന് ലോഗന്റെ അമ്മ അങ്കരാഡ് വില്യംസണെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥിയായ 14 കാരനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ജഡ്ജി മൈക്കിൾ ഫിറ്റൺ ക്യുസി 2022 ജനുവരി 31 ആണ് വിചാരണ തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ബ്രിഡ്ജൻഡിലെ പാണ്ടി പാർക്കിനടുത്തുള്ള ഒഗ് മോർ നദിയിൽ ജൂലൈ 31 ശനിയാഴ്ചയാണ് ലോഗനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഗനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ബ്രിഡ്ജൻഡിലെ ബ്രൈൻമെനിൻ പ്രൈമറി സ്കൂളിലെ നഴ്സറി വിദ്യാർത്ഥിയായിരുന്നു ലോഗൻ. മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനച്ഛൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.