കരുനാഗപ്പള്ളി: അധ്യാപകര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥി ആറ്റില്‍ ചാടി ജീവനൊടുക്കി. കൂടെ ആറ്റിലേക്ക് ചാടാനൊരുങ്ങിയ സഹപാഠിയായ പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ രക്ഷപെടുത്തി. കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി പടനായര്‍കുളങ്ങര വടക്ക് സ്വദേശി ആദര്‍ശ് (17) ആണ് മരിച്ചത്. ദേശീയപാതയിലെ കന്നേറ്റി പാലത്തില്‍ നിന്നാണ് ആദര്‍ശ് പള്ളിക്കലാറ്റിലേക്ക് ചാടിയത്. പിന്നാലെ ചാടാനായി പാലത്തിന്റെ കൈവരിയില്‍ കയറാന്‍ ശ്രമിക്കുന്നത് കണ്ട പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ പിടിച്ചു മാറ്റുകയായിരുന്നുഈ സമയം രണ്ടുതവണ കായലിന് മുകളില്‍ പൊങ്ങിവന്ന ആദര്‍ശ് പിന്നീട് താഴ്ന്നുപോകുകയായിരുന്നു.
ഫയര്‍ഫോഴ്‌സും പോലീസും രാത്രി ഏറെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ആദര്‍ശിനെ കണ്ടെത്താനായില്ല. പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്. കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഉപജില്ലാകലോത്സവം നടക്കുന്നതിനാല്‍ വ്യാഴാഴ്ച സ്‌കൂളിനു അവധിയായിരുന്നു. ഇരുവരും ബൈക്കില്‍ കറങ്ങിനടന്നത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുകയും അടുത്ത ദിവസം രക്ഷിതാക്കളുമായി കല്‍സിലെത്തിയാല്‍ മതിയെന്ന് അധ്യാപകര്‍ പറഞ്ഞതായും പറയപ്പെടുന്നു.