ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ ഉള്ള മുൻ ഭാര്യയുമായി വീഡിയോ കോൾ ചെയ്യുന്നതിനിടെ ബ്രിട്ടീഷ് ബിസിനസുകാരൻ മാറ്റ് ഹാർപറിനെ ഇന്തോനേഷ്യൻ കാമുകി കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകക്കുറ്റത്തിന് അദ്ദേഹത്തിന്റെ കാമുകി എമ്മി പാക് പഹനിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ മാറ്റ് ആത്മഹത്യ ചെയ്തുവെന്നാണ് കാമുകി പോലീസിന് നൽകിയ വിവരം. ഗ്ലൗസെസ്റ്ററിൽ നിന്നുള്ള നാല്പത്തെട്ടുകാരനായ മാറ്റ് ഹാർപർ മുൻ ഭാര്യയുമായി ഓൺലൈനിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് മരണം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ മുതൽ ഇന്തോനേഷ്യൻ വംശജയായ എമ്മി ഹോട്ടൽ ഉടമയായ മാറ്റുമായി സ്നേഹബന്ധത്തിൽ ആയിരുന്നുവെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.


മാറ്റ് മുറിയുടെ വാതിലുകളും മറ്റും അടച്ച് തനിയെ മരിച്ചുവെന്നാണ് കാമുകി പോലീസിനോട് അറിയിച്ചത്. ഇതോടൊപ്പം തന്നെ മാറ്റ് മരിക്കുന്ന നിമിഷങ്ങളിലെ വീഡിയോയും അവർ പോലീസിന് കൈമാറിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് എമ്മി പറഞ്ഞു. എന്നാൽ എമ്മിയുടെ മൊഴി പോലീസിനെ വിശ്വാസമാകാതിരുന്നതിനെ തുടർന്നാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് എമ്മിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യൻ പോലീസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും, എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് അധികൃതർ അറിയിച്ചു.