ബ്രിട്ടനില്‍ തൂക്കുസഭയ്ക്ക് സാധ്യത. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെ ജനവിധി അനുകൂലമാക്കി ബ്രക്‌സിറ്റിന് ശക്തിപകരാനുള്ള തെരേസ മെയുടെ നീക്കത്തിന് ഫലം തിരിച്ചടിയാണ്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സഭയില്‍ തെരേസ മേയുടെ കണ്‍സര്‍വെറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇതുവരെ ഫലം അറിഞ്ഞത് വച്ച് നോക്കിയാല്‍ ലേബര്‍ പാര്‍ട്ടിയാണ് മുന്നില്‍. 650 സീറ്റുകളില്‍ 547 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ 251 സീറ്റില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചപ്പോള്‍ 232 സീറ്റാണ് ലേബര്‍പാര്‍ട്ടിക്ക് നേടാനായത്.

സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 27 സീറ്റ് നേടിയെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അവര്‍ക്ക് 15 സീറ്റ് നഷ്ടമായി. കണ്‍സര്‍വേറ്റീവുകളുടെ ശക്തികേന്ദ്രമായ തെക്കന്‍ ബ്രിട്ടനിലെ ഫലങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. ലിബറല്‍ ഡെമോക്രാറ്റിക്കുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയും 10 വീതം സീറ്റുകളില്‍ വിജയിച്ചു.

പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറെ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ മാറി. നേരിയ മുന്‍തൂക്കം ലഭിക്കുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കില്ലെന്നാണ് പ്രീപോള്‍ സര്‍വേകള്‍ വ്യക്തമാക്കിയത്. അടുത്തിടെ മാഞ്ചസ്റ്റിലും ലണ്ടന്‍ ബ്രിഡ്ജിലുമുണ്ടായ സ്‌ഫോടനങ്ങളാണ് തെരേസ മേക്ക് തിരിച്ചടിയായത്. പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മേയ് അവരുടെ പാര്‍ലമെന്റ് മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു. 50 ലക്ഷത്തോളംവരുന്ന വോട്ടര്‍മാര്‍ക്കായി 40,000ത്തിലധികം പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരുന്നത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തുമണിവരെ നീണ്ടു.