ന്യൂസ് ഡെസ്ക് മലയാളം യുകെ

ആറ് വർഷം മുമ്പ് കാണാതായ ബ്രിട്ടീഷ് പൗരനായ 17 വയസ്സുകാരൻ യുകെയിൽ തിരിച്ചെത്തി . 2017 – ൽ അമ്മയ്ക്കും മുത്തശ്ശനും ഒപ്പം സ്പെയിനിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അലക്സിനെ കാണാതായത്. അലക്സിന്റെ തിരോധാനത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ലെന്ന് മാഞ്ചസ്റ്റർ പോലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

അലക്സിന്റെ തിരോധാനത്തിലേയ്ക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് ക്രിമിനൽ അന്വേഷണം നടത്തണമോ എന്ന കാര്യത്തെ കുറിച്ച് പോലീസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്ന് പോലീസ് ഓഫീസർ മാറ്റ് ബോയിൽ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുന്ന രീതിയിൽ അലക്സിന്റെ ശാരീരിക മാനസിക നിലകൾ മെച്ചമായതിനു ശേഷം കൂടുതൽ വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവരാം എന്നാണ് പോലീസ് കരുതുന്നത്. അലക്സ് ബന്ധുക്കളുമായി ഒന്നിച്ച് ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു.

ഫിൻലാന്റിലേയ്ക്ക് യാത്ര തിരിക്കാൻ അമ്മ തീരുമാനിച്ചതിനാലാണ് അലക്സ് ബാറ്റി മുത്തശ്ശനെയും അമ്മയെയും ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . അമ്മയിൽ നിന്നും മുത്തശ്ശനിൽ നിന്നും വേർപിരിഞ്ഞതിനു ശേഷം നിരന്തരം യാത്രയിലായിരുന്നു എന്ന് അലക്സ് വെളിപ്പെടുത്തിയാതായി വാർത്തകൾ പുറത്ത് വന്നിരുന്നു . അലക്സിന്റെ മുത്തശ്ശൻ ആറുമാസം മുമ്പ് മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ . ഇയാളുടെ അമ്മ നിലവിൽ എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല . അലക്സിനെ കണ്ടെത്തിയതിൽ ആശ്വാസവും സന്തോഷവും ഉണ്ടെന്ന് യുകെയിലുള്ള അവൻറെ മുത്തശ്ശി സൂസൻ കറുവാന പറഞ്ഞു. ബുധനാഴ്ച പുലർച്ചെ ഫ്രാൻസിലെ പൈറനീസിലൂടെ വാഹനമോടിക്കുന്നയാളാണ് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നാല് ദിവസമായി താൻ നടക്കുകയാണെന്നാണ് അലക്സ് വാഹന ഡ്രൈവറായ ഫാബിനോട് പറഞ്ഞത്. സംശയം തോന്നിയ അയാൾ അവന്റെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്തതാണ് കേസിന് വഴിത്തിരിവായത്.