ക്രൊയേഷ്യയിലെ ഷിപ്പില്‍ നിന്ന് കടലില്‍ വീണ യുവതി അതീജീവിച്ചത് ഏതാണ്ട് 10 മണിക്കൂറോളം. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ശബ്ദത്തില്‍ പാട്ടു പാടിയതും യോഗ പരിശീലനവും തുണയായിയെന്ന് രക്ഷപ്പെട്ട ശേഷം ബ്രിട്ടീഷ് വനിത പ്രതികരിച്ചു. കൃത്യമായ യോഗ പരിശീലനമാണ് അത്രയും വലിയ പ്രതികൂല സാഹചര്യത്തെ മറികടക്കാന്‍ തന്നെ സഹായിച്ചതെന്ന് ക്രൊയേഷ്യന്‍ നാവികരോട് പറഞ്ഞു. 46കാരിയായ കെയ് ലോംഗ്‌സ്റ്റാഫ് കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് നോര്‍വീജയന്‍ സ്റ്റാര്‍ ക്രൂയിസ് ഷിപ്പില്‍ നിന്ന് കടലിലേക്ക് വീണത്. കപ്പലിലുള്ളവര്‍ ലോംഗ്‌സ്റ്റാഫ് കടലില്‍ വീണ കാര്യം അറിയുമ്പോഴേക്കും മണിക്കൂറുകളെടുത്തിരുന്നു.

ക്രൊയേഷ്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആദ്യ മണിക്കൂറുകളില്‍ ലോംഗ്‌സ്റ്റാഫിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്രൊയേഷ്യന്‍ കോസ്റ്റില്‍ നിന്നും ഏതാണ്ട് 95 കിലോമീറ്ററുകള്‍ക്കപ്പുറമാണ് ലോംഗ്സ്റ്റാഫ് കടലിലേക്ക് വീണതെന്ന ഊഹത്തിന്റെ മേല്‍ വീണ്ടും തെരെച്ചില്‍ ശക്തമാക്കി. പ്രതിക്ഷിച്ച സ്ഥലത്ത് നിന്ന് 4 മൈല്‍ മാറി നാവികസേന അവരെ കണ്ടെത്തുകയും ചെയ്തു. ഏതാണ്ട് 10 മണിക്കൂറോളം കടലില്‍ നിന്തിയിട്ടും അവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് നാവികസേന വൃത്തങ്ങള്‍ പറയുന്നു.

അതിസാധാരണമായ ആരോഗ്യവും കൃത്യമായ മനോനിലയും ഉള്ളവര്‍ക്ക് മാത്രമെ ഇത്രയും സമയം പിടിച്ച് നില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവന്‍ തിരിച്ചു കിട്ടിയതില്‍ അതിയായ സന്തോഷമുണ്ട്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഇവര്‍ക്ക് എന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും ലോംഗ്‌സ്റ്റാഫ് പ്രതികരിച്ചു. 24 മണിക്കൂര്‍ നേരത്തെ പരിശോധനകള്‍ക്ക് ശേഷമാണ് ലോംഗ്‌സ്റ്റാഫ് ആശുപത്രി വിട്ടത്.