ആക്റ്റിവിസ്റ്റും ബിഎസ്എൻഎൽ ജീവനക്കാരിയുമായ രഹാന ഫാത്തിമയെ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകി പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹാനയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ‌ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹാന ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂണിയൻ പോലും തയ്യാറാകുന്നില്ലെന്നും രഹാന പോസ്റ്റിൽ കുറിക്കുന്നു. അതുപോലെ തന്നെ ബിഎസ്എൻഎൽ ജിയോയുമായി 15 വർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും രഹാന ​ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുമെന്ന സൂചന നൽകിയാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.