ജോലിസ്ഥലത്തുള്‍പ്പടെ പുരുഷന്മാരെ കഷണ്ടി എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് ഇംഗ്ലണ്ടിലെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍. ജഡ്ജി ജൊനാഥന്‍ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരാളുടെ തലയിലെ കഷണ്ടി കേവലം അപമാനമാണോ അല്ലെങ്കില്‍ ഉപദ്രവമാണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വെസ്റ്റ് യോക്‌ഷെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബംഗ് കമ്പനിക്കെതിരെയുള്ള കേസിലായിരുന്നു കോടതി വിധി.

ഇവിടെ 24 വര്‍ഷം ജോലി ചെയ്ത ടോണി ഫിന്‍ എന്നയാളെ കഷണ്ടിയുടെ പേരില്‍ പിരിച്ചുവിട്ട കമ്പനി നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരുന്നത്. വിധി ന്യായത്തില്‍ കഷണ്ടി എന്ന വാക്കും ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മില്‍ ബന്ധമുണ്ടെന്ന് കോടതി അറിയിച്ചു.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് കഷണ്ടി കൂടുതല്‍ കാണപ്പെടുന്നതെന്നും ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെപ്പറ്റി പരാമര്‍ശിക്കുന്നത് പോലെ തന്നെയാണ് പരുഷുന്മാരുടെ കഷണ്ടിയെപ്പറ്റി അഭിപ്രായം പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് തന്നെ ടോമിനെ പിരിച്ചുവിട്ട നടപടി അന്യായമായിരുന്നുവെന്നും ഇയാളെ കമ്പനി ലൈംഗികമായി അധിക്ഷേപിച്ചുവെന്നും കോടതി നിരീക്ഷിച്ചു.