ന്യൂയോര്‍ക്ക്: അര്‍ബുദ ചികിത്സ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുന്ന വാര്‍ത്തയുമായി ഗവേഷകര്‍. എലികളില്‍ നടത്തിയ ആദ്യ ഘട്ട കാന്‍സര്‍ വാക്‌സിന്‍ പരീക്ഷണം വിജയം. അടുത്ത ഘട്ട പരീക്ഷണം മനുഷ്യരിലേക്കെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനായുള്ള ഗവേഷണ നടപടികള്‍ പുരോഗമിക്കുകയാണ്. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ചുണ്ടെലികളിലെ അര്‍ബുദം പൂര്‍ണ്ണമായി നീക്കം ചെയ്യാനായതായി സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറയുന്നു.

പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ‘സൂക്ഷ്മമായ അളവില്‍ രണ്ട് പ്രതിരോധവര്‍ധക ഏജന്റ് കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ രണ്ട് ഏജന്റ്കളെ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് കണ്ടത്.’- ലെവി കൂട്ടിച്ചേര്‍ത്തു.

ലിംഫോമ കാന്‍സറിനെതിരെ 90 എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 87 എണ്ണവും പൂര്‍ണ്ണമുക്തിനേടിയതായും ഗവേഷകര്‍ പറയുന്നു. അവശോഷിച്ച മൂന്നെണ്ണത്തിനും രണ്ടാംഘട്ട കുത്തിവെയ്പ്പ് നല്‍കണം. ഈ രാസ സംയുക്തം മനുഷ്യരില്‍ പരീക്ഷിക്കുവാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 15 രോഗികളിലാണ് ആദ്യ പരീക്ഷണം നടത്തുക.