ലണ്ടന്‍: യുകെയിലെ കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ച. പ്രീമിയം നിരക്കുകളിലെ നികുതി വര്‍ദ്ധന മൂലമാണ് ഈ വളര്‍ച്ച. കംപെയര്‍ദിമാര്‍ക്കറ്റ്.കോം എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ശരാശരി പോളിസി നിരക്ക് ഈ മാസം 800 പൗണ്ട് ആയി ഉയരും. 2015 ജൂണിലേതിനേക്കാള്‍ 200 പൗണ്ട് കൂടുതലും ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 14 ശതമാനം ഉയര്‍ന്ന നിരക്കുമാണ് ഇത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് നിരക്ക് ഈ വ്യാഴാഴ്ച മുതല്‍ 12 ശതമാനമായി ഉയരും.

ഇതു വരെ 10 ശതമാനമായിരുന്നു നികുതി നിരക്ക്. സാധാരണ പോളിസികളില്‍ 15 പൗണ്ട് കൂടി അധികം നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. 2015നു ശേഷം നികുതി നിരക്ക് പല തവണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് 6 ശതമാനം മാത്രമായിരുന്നു നിരക്ക്. അടുത്ത കാലത്ത് ഈ വളര്‍ച്ചാ നിരക്കിന് വേഗത കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 13 ബില്യന്‍ പൗണ്ടിന്റെ അധിക വരുമാനമാണ് നികുതി നിരക്കിലെ വര്‍ദ്ധന കൊണ്ടുവന്നത്.

2016-17 വര്‍ഷത്തില്‍ 5 ബില്യന്‍ പൗണ്ടിന്റെ വരുമാനം പ്രതീക്ഷിക്കുന്നതായി അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് അറിയിച്ചു. വിപ്പ്‌ലാഷ് പേയ്‌മെന്റുകള്‍ വര്‍ദ്ധിച്ചതോടെ പ്രതിസന്ധിയിലാണെന്ന് അറിയിച്ചിരുന്ന കമ്പനികള്‍ക്കാണ് ഇപ്പോള്‍ പോളിസി നിരക്കുകളിലം വര്‍ദ്ധന അപ്രതീക്ഷിത ലോട്ടറിയായത്. അപകടങ്ങളിലും തുടര്‍ ചികിത്സകളിലും നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തിന്റെ നിരക്ക് സര്‍ക്കാര്‍ പുനര്‍നിര്‍ണയം ചെയ്തതോടെയാണ് വിപ്പ്‌ലാഷ് നിരക്കുകള്‍ ഉയര്‍ന്നത്.