ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: സൈക്കിൾ യാത്രികരെ പോലീസ് വാൻ പിന്തുടർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കൾ പോലീസ് സേനയ്ക്ക് എതിരെ രംഗത്ത്. പോലീസ് നേതൃത്വമാണ് തന്റെ മകനെ കൊന്നത് എന്നാണ് അമ്മ പറയുന്നത്. തിങ്കളാഴ്ച രാത്രി കാർഡിഫിലെ എലിയിലെ കൗൺസിൽ എസ്റ്റേറ്റിൽ സൈക്കിൾ അപകടത്തിപ്പെട്ടു തകർന്നതിനെ തുടർന്ന് കൈറീസ് സള്ളിവൻ(16) ഹാർവി ഇവാൻസ് (15) എന്നിവർക്ക് മാരകമായി പരിക്കേറ്റു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാൻ അവരെ വലിച്ചിഴക്കുന്ന ദൃശ്യം സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സൈക്കിളിൽ യാത്ര ചെയ്യുക ആയിരുന്ന ഇരുവരെയും പിന്തുടരുന്നതിനിടയിലാണ് അപകടം എന്നാണ് പോലീസ് ആദ്യം പറഞ്ഞത്. ഇരുവരും സൈക്കിളിൽ വരുന്നതിന് ദൃക്‌സാക്ഷികൾ ഉണ്ട്. പോലീസ് വാൻ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട ഇരുവരും പരിഭ്രാന്തരായതിനെ തുടർന്നാണ് ദാരുണമായ സംഭവം ഉണ്ടായത്. ഇരുവരുടെയും അപ്രതീക്ഷിത വേർപാടിൽ കുടുംബവും, കൂട്ടുകാരും സങ്കടകടലിലാണ്. ഇരുവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിരവധി ആളുകളാണ് എത്തുന്നത്.

അപകട വാർത്ത പുറത്ത് വന്നതിന് ശേഷം ഇരുവരുടെയും മരണത്തിന് പോലീസാണ് ഉത്തരവാദി എന്ന പറഞ്ഞുകൊണ്ട് പരിസരവാസികളും ബന്ധുക്കളും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ പോലീസിന് നേരെ കല്ലുകളും പടക്കങ്ങളും എറിഞ്ഞതിന് ശേഷം ജാഗ്രത സദസ്സും നടത്തി. ഇതിൽ 15 ഉദ്യോഗസ്ഥർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. പ്രതിഷേധക്കാർ വാഹനങ്ങൾക്ക് തീ ഇടുകയും തല്ലി തകർക്കുകയും ചെയ്തു.